പി.സി. ജോര്‍ജ്ജിനെ യു.ഡി.എഫില്‍ എടുക്കണം

പി.സി. ജോര്‍ജ്ജിനെ യു.ഡി.എഫില്‍ എടുക്കണം

പി.സി. ജോര്‍ജ്ജിന്റൈ ”നാവിനെ കടിഞ്ഞാണിട്ട് കാക്കാത്തതാണ്” (ബൈബിള്‍ വാക്യം) അദ്ദേഹത്തിന് എക്കാലവും വിനയായി ഭവിക്കുന്നത്.

ഒരു ‘നയതന്ത്രജ്ഞനല്ലാത്തതാണ്’ അദ്ദേഹത്തിന്റെ കുറവ്. പറയാന്‍ പോകുന്നത് മുന്നണിക്കും തനിക്കും ഗുണകരമാകുമോ എന്നൊന്നും ചിന്തിക്കാറില്ല. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാനല്ലാഞ്ഞിട്ടല്ല. ”അന്നന്നുള്ളത് അപ്പോള്‍ തന്നെ പറഞ്ഞു തീര്‍ക്കുക.” ഒരു പച്ചയായ നാടന്‍ മനുഷ്യന്റെ കളങ്കമില്ലാത്ത ഹൃദയത്തിനുടമ എന്നൊക്കെ വേണമെങ്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാം.

പക്ഷേ തന്റെ ‘വാക്ശരം’ ഏറ്റ് ഏറെ മുറിവേറ്റ നേതാവ് ഉമ്മന്‍ചാണ്ടിയാണ്. പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്കും കിട്ടിയിട്ടുണ്ട് തന്റെ ‘നാടന്‍ തല്ല്.’

ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചതിന് അദ്ദേഹം ക്ഷമയും പറഞ്ഞു കഴിഞ്ഞു. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ലല്ലോ. മുന്നണി ബന്ധങ്ങള്‍ മാറിമാറി തിരിഞ്ഞും മറിഞ്ഞുമൊക്കെ വരുമല്ലോ.

പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ള കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പി.സി.ജോര്‍ജ്ജിന് ഇപ്പോഴും സ്വാധീനമുണ്ടെന്ന കാര്യം കോണ്‍ഗ്രസ് തിരിച്ചറിയണം. മകന്‍ ഷോണ്‍ ജോര്‍ജ്ജ് കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗമായി മത്സരിച്ച് ജയിച്ചത് ചെറിയ കാര്യമല്ല.

ഒരു മുന്നണിയിലുമില്ലാതെ സ്വതന്ത്രനായിട്ടാണ് മത്സരിച്ച് ജയിച്ചത്. നാട്ടുകാരുടെ ചെറുതും വലുതുമായ സകല കാര്യങ്ങളിലും ഗുണവും ദോഷവും നോക്കാതെ ഇടപെടുന്ന ആളാണ് പ്ലാത്തോട്ടത്തില്‍ ജോര്‍ജ്ജ്. എവിടെയും എപ്പോഴും ഏതു സമയത്തും പി.സി. ജോര്‍ജ്ജ് സഹായിയായി ഉണ്ടാകും. ഒരു ജനകീയ നേതാവിന്റെ നല്ല ലക്ഷണം തന്നെയാണിത്.

കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുമായിട്ടുള്ള പോരാട്ടമാണ് പി.സി.ജോര്‍ജ്ജിനെ ജനപ്രിയനാക്കിയത്. അദ്ദേഹത്തിന്റെ അതിരുവിട്ട സംസാരവും ഇടപെടലുകളും ആക്രോശങ്ങളും ഒക്കെ ഇഷ്ടപ്പെടാത്തത് മണ്ഡലത്തിനു പുറത്തുള്ളവര്‍ക്കാണ്. പൂഞ്ഞാറുകാര്‍ക്ക് പി.സി.യെ ഇഷ്ടം തന്നെയാണ്. ഇടഞ്ഞുനില്‍ക്കുന്ന ഈരാറ്റുപേട്ടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പി.സി.ജോര്‍ജ്ജുമായി കൈ കൊടുപ്പിക്കണം.

കഴിഞ്ഞകാലങ്ങളില്‍ സംഭവിച്ചിട്ടുള്ള അസ്വാരസ്യങ്ങള്‍ രാഷ്ട്രീയത്തില്‍ മുഖവിലയ്‌ക്കെടുക്കരുത്. അങ്ങനെ എടുത്താല്‍ ജോസ് കെ. മാണിക്ക് ഇടതുമുന്നണിയില്‍ ചേരാനാവുമായിരുന്നോ? സാക്ഷാല്‍ സി.പി.എമ്മിന് പോലും സി.പി.ഐ.യുമായി സഹകരിക്കാനാവുമോ? വീരന്റെ ജനതാദള്‍ കോണ്‍ഗ്രസിനെ കാലുവാരിയല്ലേ ഇടതില്‍ എത്തിയത്.

അതുകൊണ്ട് കഴിഞ്ഞകാല രാഷ്ട്രീയ വൈരങ്ങളെ മറക്കാനും പൊറുക്കാനും കോണ്‍ഗ്രസും ബഹു. ഉമ്മന്‍ചാണ്ടിയും തയ്യാറാകണം. ഒരു മുന്നണിയായി നില്‍ക്കുമ്പോള്‍ പാലിക്കേണ്ട, പ്രത്യേകിച്ച് സംസാരിക്കേണ്ട ശൈലിയും പെരുമാറ്റച്ചട്ടവും മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിന്റെ ‘ചെവിയില്‍’ ഓതിക്കൊടുത്താല്‍ മതി.

പി.സി.ജോര്‍ജ്ജിന്റെ യു.ഡി.എഫ്. രംഗപ്രവേശം ഗുണകരമാകും. അദ്ദേഹത്തെ ഉപേക്ഷിക്കേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!