പിണറായി ഭരണം ഏഴുവർഷമായി തുടരുന്നു; എന്നിട്ടും ഫയൽ നീങ്ങുന്നില്ലെന്ന് കുറ്റസമ്മതം

പിണറായി ഭരണം ഏഴുവർഷമായി തുടരുന്നു; എന്നിട്ടും ഫയൽ നീങ്ങുന്നില്ലെന്ന് കുറ്റസമ്മതം

◾സംസ്ഥാനത്ത് ഫയല്‍ നീക്കത്തിനു വേഗം പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സമ്പൂര്‍ണ ഇ ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണതയിലേക്ക് എത്തിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

◾സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (എസ്ഐഎസ്എഫ്) സുരക്ഷ ഏര്‍പ്പെടുത്തുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എസ്ഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എസ്ഐഎസ്എഫിനെ സുരക്ഷാ ചുമതല ഏല്‍പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നെന്നും കോടതിയെ അറിയിച്ചു. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

◾പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം.  റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 3,76,135 വിദ്യാര്‍ത്ഥികളില്‍ 3,12,005 പേര്‍ വിജയിച്ചു. 33,915 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇത്തവണ വിജയശതമാനം 0.92 ശതമാനം കുറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 79.19 ശതമാനമാണു വിജയം. എയ്ഡഡ് സ്‌കൂളുകളില്‍ 86.31 ശതമാനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 82.70 ശതമാനവും വിജയം നേടി. ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 75.30 ശതമാനം വിജയം. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും.

◾പ്ലസ് വണ്‍ പ്രവേശനത്തിനു ജൂണ്‍ രണ്ടു മുതല്‍ ഒമ്പതുവരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 13 നും ആദ്യ അലോട്ട്മെന്റ് ജൂണ്‍ 19 നുമാണ്. അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനു പൂര്‍ത്തിയാക്കി ജുലൈ അഞ്ചിനു ക്ലാസ് ആരംഭിക്കും.

◾തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്.

◾എഐ കാമറകള്‍ക്കു മുന്നില്‍ ജൂണ്‍ അഞ്ച് വൈകുന്നേരം അഞ്ചിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സത്യഗ്രഹ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികളുടെ അഴിമതിയാണ് കാമറ ഇടപാടില്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ അനേകായിരങ്ങള്‍ പങ്കെടുത്തു. 

◾തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയെ കൊന്നു കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളി. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ സിദ്ധിക്കാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു. ഹോട്ടലിലെ തൊഴിലാളി ഷിബിലി (22), ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന (19) എന്നിവരെ ചെന്നൈയില്‍ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു.

◾കോട്ടയം കുമാരനല്ലൂരില്‍ ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂക്ക് എന്നിവരാണ് മരിച്ചത്.

◾ചെയ്യാത്ത ജോലിക്ക് കരാറുകാരനു പണം നല്‍കിയ പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡു ചെയ്തു.  മല്ലശേരി – പ്രമാടം റോഡിന്റെ പണിയിലാണ് കൃത്രിമം കണ്ടെത്തിയത്. പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അഞ്ജു സലിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ബിനു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

◾എസ്എഫ്ഐ ആള്‍മാറാട്ടക്കേസില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ പൊലീസ് പരിശോധന. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.

◾വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. വാഴച്ചാല്‍ ചെക്കുപോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം. 

◾സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്നലെ 12 ജില്ലകളിലാണു പരിശോധന നടത്തിയത്. പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായിരിക്കേയാണ് പരിശോധന.

◾പാലക്കയം കൈക്കൂലിക്കേസില്‍ വില്ലേജ് ഓഫീസര്‍ അടക്കം ഓഫീസിലെ മറ്റുള്ളവരിലേക്കും അന്വേഷണം. അറസ്റ്റിലായ സുരേഷ് കുമാര്‍ പലരില്‍നിന്നും കൈക്കൂലി വാങ്ങിയത് വില്ലേജ് ഓഫീസര്‍ക്കും നല്‍കണമെന്നു വിശ്വസിപ്പിച്ചാണ്. എന്നാല്‍ തനിക്കു പങ്കില്ലെന്ന് വില്ലേജ് ഓഫീസര്‍ മൊഴി നല്‍കി. ഓഫീസിലുള്ളവര്‍ അറിയാതേയും പങ്കുപറ്റാതേയും കൈക്കൂലി വാങ്ങിയതാകാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

◾മതനിരപേക്ഷതയെ ഇല്ലാതാക്കുന്ന ഭരണമാണു നടക്കുന്നതെന്ന് അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള. കേരള എന്‍.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപരും കിഴക്കേകോട്ട നായനാര്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ ചരിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

◾പന്തീരായിരം രൂപ തരാത്തയാളുടെ പതിനാറുകാരിയായ മകളെ കുത്തിക്കൊന്ന യുവാവ് കുറ്റക്കാരനെന്നു മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന്‍ (29) ആണ് പ്രതി.  കൊല്ലപ്പെട്ട സമീന ഖാത്തൂന്‍(16)യുടെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി.

◾ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കുന്ന യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്റ്റില്‍ തെക്കേപുരയ്ക്കല്‍ വീട്ടില്‍ ശരണ്യ(20), സുഹൃത്ത് മലപ്പുറം വാഴക്കാട് ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍ (22) എന്നിവരെയാണ് എറണാകുളം സൗത്ത്  പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായ അടിമാലി സ്വദേശിയുടെ പരാതിയിലാണു നടപടി.

◾പാലക്കാട് ജില്ലയിലെ ധോണിയില്‍ കാട്ടാനയിറങ്ങി. പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ കടുവയിറങ്ങി. ധോണി മായാപുരത്തെ ക്വാറിക്കു സമീപമാണ് കാട്ടാനയിറങ്ങിയത്. വടശ്ശേരിക്കരയില്‍ ചമ്പോണില്‍ റബ്ബര്‍തോട്ടത്തില്‍ നിന്ന് ഇറങ്ങി വന്ന കടുവയെ ബൈക്ക് യാത്രക്കാരാണ് കണ്ടത്.

◾തമിഴ്നാട്ടിലെ ക്ഷീര കര്‍ഷകരില്‍നിന്ന് അമൂല്‍ പാല്‍ സംഭരിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കത്തയച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ  ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനമായ ആവിന്‍ പാല്‍ സംഭരിക്കുന്ന മേഖലകളിലേക്കുള്ള അമുലിന്റെ കടന്നുകയറ്റം ക്ഷീരമേഖലയ്ക്കു ഗുണകരമല്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

◾ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയ്ക്കു കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റി രൂപീകരിച്ച ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടു. കൂടിക്കാഴ്ച്ചയില്‍ പ്രതിപക്ഷ ഐക്യവും ചര്‍ച്ചയായി.

◾പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം ശരിയല്ലെന്ന്  ബിഎസ്പി അധ്യക്ഷ മായാവതി. കേന്ദ്രസര്‍ക്കാരാണ് പാര്‍ലമെന്റ് നിര്‍മ്മിച്ചത്. ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്കുമൂലം തനിക്കു പങ്കെടുക്കാനാവില്ലെന്നും മായാവതി പറഞ്ഞു.

◾ആദിമ ശാസ്ത്ര തത്വങ്ങള്‍ വേദങ്ങളിലായിരുന്നെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്. വേദങ്ങളില്‍നിന്നു ലഭിച്ച ശാസ്ത്രതത്വങ്ങള്‍ പിന്നീട് അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പില്‍ എത്തി. പിന്നീട് ഇവ ശാസ്ത്ര നേട്ടങ്ങളായി പാശ്ചത്യ ശാസ്ത്രജ്ഞര്‍ സ്വന്തമാക്കിയെന്നും എസ്. സോമനാഥ് പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാഋഷി പാണിനി സംസ്‌കൃത വേദ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു എസ്.സോമനാഥ്.

◾സാമുദായിക സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നു ദിവസം അവിടെ തങ്ങും. സമാധാന ശ്രമങ്ങള്‍ക്കായി കൂടിക്കാഴ്ചകള്‍ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും നരേന്ദ്രമോദിതന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നൂറിലധികംt സീറ്റുകള്‍ ബിജെപിക്കു ലഭിക്കും. കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്രയും സീറ്റു ലഭിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

◾പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ മന്ദിരം ഉദ്ഘാടനം ചെയ്യാനല്ല, രാജ്യത്തിന്റെ സമ്പത്തായ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താന്‍ പോകുന്നതെന്ന് ദേവഗൗഡ പറഞ്ഞു.

◾നമീബിയയില്‍നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച ഒരു കുഞ്ഞ് കൂടി ചത്തു. നാലു കുഞ്ഞുങ്ങളില്‍ അവശേഷിച്ച മൂന്നെണ്ണത്തിലൊന്നാണ് ചത്തത്. നേരത്തെ ഒരു കുഞ്ഞ് ചത്തിരുന്നു.

◾വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ മിഗ് 29 കെ യുദ്ധവിമാനം രാത്രിയില്‍ കന്നി ലാന്‍ഡിംഗ് നടത്തി. ഇന്ത്യന്‍ നേവിയുടെ സുപ്രധാന നാഴികക്കല്ലാണു പിന്നിട്ടത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്.

◾ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനില്‍ ലേലത്തില്‍ വിറ്റത് 140 കോടി രൂപയ്ക്ക്. 140 ലക്ഷം പൗണ്ടിനാണ് വാള്‍ വിറ്റുപോയതെന്ന് ലേലം സംഘടിപ്പിച്ച് ബോന്‍ഹാംസ് വെളിപ്പെടുത്തി.

◾കോവിഡിനേക്കാള്‍ മാരകമായ മഹാമാരി ‘ഡിസീസ് എക്സ്’ ലോകത്തെ കീഴടക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് ഡിസീസ് എക്സ് എന്നു പേരിട്ടിരിക്കുന്നത്.

◾ഐപിഎല്ലില്‍ ഇന്ന് രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ 28 ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!