അമേരിക്കക്കെതിരെ പോരാടാന്‍ എട്ടു ലക്ഷം യുവാക്കള്‍ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ

അമേരിക്കക്കെതിരെ പോരാടാന്‍ എട്ടു ലക്ഷം യുവാക്കള്‍ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ

◾അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ എട്ടു ലക്ഷം യുവാക്കള്‍ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ. ശത്രുക്കളെ പൂര്‍ണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തെന്നും ഉത്തരകൊറിയ മാധ്യമമായ റോഡോംഗ് സിന്‍മ റിപ്പോര്‍ട്ടു ചെയ്തു.

◾ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നു വ്യാഖ്യാനിച്ചപ്പോള്‍ ജനം തിരുത്തിയതുപോലെ മോദിയെന്നാല്‍ ഇന്ത്യയെന്നു വാദിക്കുന്നവരെ ജനം തിരുത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങളെ മോദി തകര്‍ക്കുകയാണ്. വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് അപകടകരമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കോര്‍പറേറ്റുകള്‍ക്കു പണയപ്പെടുത്തിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

◾പുതിയ അധ്യയന വര്‍ഷം ഈ മാസംതന്നെ തുടങ്ങുന്നത് സിബിഎസ്ഇ വിലക്കി. ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണ് സിബിഎസ്ഇ സ്‌കൂളുകളില്‍ അധ്യയനവര്‍ഷം. കേരളത്തിലടക്കം പല സ്‌കൂളുകളിലും ഏപ്രില്‍ ഒന്നിനു മുന്‍പ് ക്ലാസ് തുടങ്ങാനിരിക്കേയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

◾ജഡ്ജി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പ്രതിരോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. കൊളിജീയം വ്യവസ്ഥ സുതാര്യമാണ്.  ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് ഏറെ ശ്രദ്ധയോടെയാണ്. ന്യൂനപക്ഷ അംഗങ്ങളായ കൂടൂതല്‍ പേരെ ജൂഡീഷ്യറിയിലേക്ക് കൊണ്ടുവരണം. ഒരു ജഡ്ജിയെ എന്തുകൊണ്ട് തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ വെയ്ക്കുന്നുണ്ട്. സുപ്രീംകോടതി കോളീജിയം യോഗങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ ലഭ്യമാണെന്നും ചീഫ് ജസ്റ്റീസ്. ഒരു ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾വീണ്ടും കര്‍ഷക പ്രക്ഷോഭം. നാളെ ഡല്‍ഹി രാംലീല മൈതാനിയില്‍ കിസാന്‍ മഹാപഞ്ചായത്ത്. കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു പരിപാടി. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു സമരം നിര്‍ത്തിയതാണ്. പക്ഷേ മൂന്നു വര്‍ഷമായിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരകാഹളവുമായി കര്‍ഷകര്‍ സംഗമിക്കുന്നത്. താങ്ങുവില, എംഎസ്പി പാനല്‍ രൂപീകരിക്കല്‍, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണു സമരം.

◾പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം അടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെ പന്ത്രണ്ട് ദേശീയ നേതാക്കള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്ത് ഇസ്ലാമിക ഭരണത്തിനായി സായുധ കലാപത്തിനു സംഘങ്ങളെ രൂപീകരിച്ചെന്നാണ് ആരോപണം.  പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ സമര്‍പ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്.

◾ഭൂകമ്പംമൂലം തകര്‍ന്ന തുര്‍ക്കിയിലെ ജനങ്ങള്‍ക്കു കേരളത്തിന്റെ സഹായമായി 10 കോടി രൂപ അനുവദിച്ചെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഭൂകമ്പബാധിതരായ തുര്‍ക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക.

◾മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരും. കോഴിക്കോടു ചേര്‍ന്ന യോഗത്തിലാണു തീരുമാനം.

◾രണ്ടു ദിവസം വേനല്‍മഴയ്ക്കു സാധ്യത. ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.

◾കേന്ദ്ര സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനജീവിതത്തെ ദുരിതപൂര്‍ണമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് അടക്കമുള്ള ജനകീയ സമരങ്ങളിലുണ്ടാകുന്ന വര്‍ദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ട്. ഒരുവര്‍ഷം നീണ്ട കര്‍ഷകസമരത്തിന്റെ വിജയവും കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ 21 ദേശീയ പണിമുടക്കുകളും കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയെന്നും പിണറായി വിജയന്‍.

◾അന്തരിച്ച ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപും ദാര്‍ശനികനുമായ മാര്‍ ജോസഫ് പൗവത്തിലിന്റെ സംസ്‌കാര ചടങ്ങുകള്‍ 22 ന് രാവിലെ പത്തിന്. മാര്‍ പൗവത്തിലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ അനുശോചിച്ചു.

◾കോര്‍പ്പറേഷന്റെ ഭാഗം കേള്‍ക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ബ്രഹ്‌മപുരം തീ പിടുത്തത്തിന്റെ പേരില്‍ നൂറു കോടി രൂപ പിഴശിക്ഷ വിധിച്ച് ഉത്തരവിറക്കിയതെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. തീപിടിത്തംമൂലമുണ്ടായ നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

◾ബ്രഹ്‌മപുരം തീ പിടുത്തത്തിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷനു വിധിച്ച 100 കോടി രൂപയുടെ പിഴ ശിക്ഷ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാതെ മേയറും ഉദ്യോഗസ്ഥരും മന്ത്രിമാരും അടക്കമുള്ളവരില്‍നിന്ന് ഈടാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതി. കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

◾തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്യുവിന്റെ കൊടികള്‍ കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കേണ്ടെന്ന് പിടിഎ യോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം നാളെ നടത്തും. പിടിഎ പ്രതിനിധികളും പങ്കെടുക്കും. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 21 അധ്യാപകരെ പത്തു മണിക്കൂര്‍ പൂട്ടിയിട്ടതിന് 60 എസ്എഫ്ഐക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

◾പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ച. വാതകം ശ്വസിച്ച് കുട്ടികള്‍ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായി. നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചെന്നാണ് മില്‍മയുടെ വിശദീകരണം.

◾തലയ്ക്കടിച്ചു കൊലപാതകം നടത്തിയ കേസിലെ പ്രതി റിപ്പന്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി പരോള്‍ അനുവദിച്ചു. ജയാനന്ദന്റെ ഭാര്യ അഭിഭാഷകയായ മകള്‍ മുഖേനെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ജയാനന്ദന് 15 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണു ഹൈക്കോടതിയെ സമീപിച്ചത്.

◾ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ഏപ്രില്‍ മുതല്‍ ആറു മാസത്തേക്കാണു നിയമനം. ആയുര്‍വേദ ഡോക്ടറാണ്.

◾ആര്‍എസ്എസിനോടുള്ള നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മലപ്പുറത്ത് മുസ്ലിം ലീഗ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയെന്നും ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്നും ആര്‍എസ്എസ് നേതാക്കള്‍ കൊച്ചിയില്‍ പറഞ്ഞിരുന്നു. ഇതിനു പിറകേയാണ് മുസ്ലീം ലീഗിന്റെ പ്രതികരണം.

◾കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ബ്രഹ്‌മപുരം പ്രതിഷേധത്തിനിടെ കോര്‍പറേഷന്‍ സെക്രട്ടറിയെ മര്‍ദ്ദിച്ച കേസില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

◾നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ആക്രമിച്ച പ്രതിപക്ഷ എംഎല്‍എമാരെ നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി.

◾പത്തനംതിട്ട വലഞ്ചുഴിയില്‍ കോണ്‍ഗ്രസ് ജാഥയ്ക്കു നേരെ മുട്ടയെറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ഹാഥ് സേ ഹാഥ് യാത്രക്കെതിരെയാണ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞത്. ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് മുട്ട എറിഞ്ഞതെന്നാണ് ആരോപണം.

◾അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മണപ്പുറം സെന്റ് തെരേസാസ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ വീട്ടില്‍ ശരത് – സിനി ദമ്പതികളുടെ മകന്‍ അലന്‍ ( ഉണ്ണിക്കുട്ടന്‍- 11 ) ആണ് മരിച്ചത്.

◾നടി മോളി കണ്ണമാലിയുടെ ജപ്തി ഭീഷണി നേരിടുന്ന പുരയിടം വീണ്ടെടുക്കാന്‍ സഹായിച്ച് ഫിറോസ് കുന്നംപറമ്പില്‍. മോളിയുടെ വീടിന്റെ ആധാരം ഫിറോസ് തിരിച്ചെടുത്തു നല്‍കി.

◾കോട്ടയം പള്ളിക്കത്തോട്ടില്‍ പെട്രോള്‍ പമ്പില്‍ മോഷണം. മൂന്നര ലക്ഷത്തിലേറെ രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുമാണ് അപഹരിച്ചത്.

◾കൊല്ലം കുണ്ടറ പെരുമ്പുഴയിലെ ബിവറേജസ് മദ്യശാലയില്‍ മോഷണം. കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ സിസിടിവി ക്യാമറകളുടെ ഉപകരണങ്ങളും അപഹരിച്ചു.

◾കൊല്ലം ചടയമംഗലത്ത് കൊച്ചുമകളുടെ വീട് കത്തിച്ച മധ്യവയസ്‌കന്‍ പിടിയില്‍. നിലമേല്‍ സ്വദേശി അബുബക്കറാണ് അറസ്റ്റിലായത്. സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ്.

◾ജമ്മു കാഷ്മീരിലെ ഡ്യൂട്ടിയില്‍നിന്ന് അവധിയെടുത്തു നാട്ടിലേക്കു ട്രെയിന്‍ മാര്‍ഗം വരികയായിരുന്ന സൈനികന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. മുതുകുളം വടക്ക് സുനില്‍ ഭവനത്തില്‍ സുനില്‍കുമാറാ (42)ണ് മരിച്ചത്. തെലങ്കാനയിലെ വാറംഗലില്‍ ട്രെയിന്‍ എത്തിയപ്പോഴായിരുന്നു മരണം.

◾പശ്ചിമബംഗാളില്‍ നദിയില്‍ സ്വര്‍ണം കണ്ടെത്തിയെന്നു പ്രചരിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണം ശേഖരിക്കാന്‍ ഗ്രാമവാസികളുടെ തിരക്ക്. ബിര്‍ഭും ജില്ലയിലെ ബന്‍സ്ലോയ് നദിയുടെ തീരത്താണ് സ്വര്‍ണം ശേഖരിക്കാനായി ആളുകള്‍ മണ്ണു വാരി അരിച്ചുകൊണ്ട് തിരക്ക് കൂട്ടുന്നത്.

◾ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെ പിടികൂടാന്‍ സര്‍വ്വസന്നാഹങ്ങളുമായി പഞ്ചാബ് പൊലീസ്. ഇന്നലെ ജലന്ധറില്‍ പോലീസിന്റെ അറസ്റ്റില്‍നിന്നു തലനാരിഴയ്ക്കാണ് അമൃത് പാല്‍ സിംഗ് രക്ഷപ്പെട്ടത്. ഇയാളുമായി അടുപ്പമുള്ള 78 പേരെ കസ്റ്റഡിയിലെടുത്തു. അമൃത് പാല്‍ സിങ്ങിന്റെ ഫിനാന്‍സ് മാനേജര്‍ ദല്‍ജീത് സിംഗ് കാല്‍സിയും അമൃത്പാലിന്റെ അച്ഛനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾കാഷ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ കേരള ഹൈക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ടാം പ്രതി സുപ്രീം കോടതിയില്‍. കളമശേരി സ്വദേശി ഫിറോസാണ് അപ്പീല്‍ സമര്‍പ്പിച്ചത്. തീവ്രവാദ റിക്രൂട്ട്മെന്റില്‍ പങ്കില്ലെന്നാണ് ഇയാളുടെ വാദം.

◾ഓസ്‌കാര്‍ പുരസ്‌കാരം നേടി തിരിച്ചെത്തിയ ആര്‍ആര്‍ആര്‍ സിനിമയുടെ ആഹ്ലാദവുമായി രാം ചരണും മെഗസ്റ്റാര്‍  ചിരഞ്ജീവിയും ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി.

◾ആസാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാന തുകയായി നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങി.  ബിജെപി ഭരിക്കുന്ന ആസാം സംസ്ഥാന സര്‍ക്കാരിനു വണ്ടിച്ചെക്കുകള്‍ നാണക്കേടായി. തിങ്കളാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത്. എട്ട് അവാര്‍ഡ് ജേതാക്കളും ചെക്ക് പണമാക്കാന്‍ ബാങ്കില്‍  നല്‍കിയപ്പോഴാണ് പണമില്ലാതെ മടങ്ങിയത്.

◾ആഗോള ഭീകരതാ സൂചികയില്‍ തീവ്രവാദം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പാകിസ്ഥാന് ആറാം സ്ഥാനവും ഇന്ത്യക്കു 13 ാം സ്ഥാനവുമാണ്. ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സിന്റെ  ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2022 ല്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരതയുമായി ബന്ധപ്പെട്ട് 866 പേര്‍ കൊല്ലപ്പെട്ടു.

◾പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദ് കോടതിയില്‍ ഹാജരായി. കോടതി വളപ്പിലും ഇമ്രാന്‍ഖാന്റെ ലാഹോറിലെ വസതിക്കു ചുറ്റും പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോടതി പരിസരത്തായിരുന്നു വന്‍ സംഘര്‍ഷം അരങ്ങേറിയത്. ഇമ്രാന്റെ വസതിയിലേക്ക് പോലീസ് ഇരച്ചുകയറി റെയ്ഡ് നടത്തി. തടയാന്‍ ശ്രമിച്ച പാര്‍ട്ടി  പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തി. കോടതി പരിസരത്ത് കണ്ണീര്‍വാതകവും പ്രയോഗിച്ചു.

◾ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് ഡീസല്‍ പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ധനം കൊണ്ടുപോകുന്നതിനുള്ള ചെലവ് ചുരുക്കുന്നതിനും കാര്‍ബണ്‍ ഫൂട്പ്രിന്റ് കുറയ്ക്കുന്നതിനുമാണ് 377 കോടി രൂപയുടെ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!