ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസ് അക്രമം: എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ അറസ്റ്റു ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസ് അക്രമം: എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ അറസ്റ്റു ചെയ്തു


◾ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസില്‍ അതിക്രമം നടത്തിയ മുപ്പതോളം പേരില്‍ എട്ടു പ്രതികള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

◾മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാംഗ്മയ്ക്കു ക്ഷണം. ചൊവ്വാഴ്ച രാവിലെ 11 നാണു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. 60 അംഗ നിയമസഭയില്‍ എന്‍പിപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ല. ബിജെപിയുടെ രണ്ട് എംഎല്‍എമാര്‍ അടക്കം 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സാംഗ്മ അവകാശപ്പെട്ടു.

◾വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണെന്ന പേരില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കു വിറ്റു കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റവന്യൂ, ധനവകുപ്പുകളുടെ
എതിര്‍പ്പു കൂസാതെ സ്ഥലം വില്‍ക്കുന്നതിനു പിറകില്‍ വന്‍ അഴിമതിയുണ്ട്. കമ്പനി എംഡി വിദേശയാത്ര നടത്തിയതില്‍ വിശദീകരണം തേടണം. നോര്‍ക്ക റൂട്സിനു കീഴില്‍ കമ്പനി രൂപീകരിച്ച് ഭൂമി വില്‍ക്കാനാണ് ശ്രമം. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല.

◾മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല ഗവര്‍ണര്‍ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിന് നല്‍കി. മലയാളം സര്‍വകലാശാലയിലെ താല്‍ക്കാലിക വിസി നിയമനത്തിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനല്‍ ഗവര്‍ണര്‍ തള്ളിയിരുന്നു. ഗവര്‍ണറും സര്‍ക്കാരും സമാന്തരമായി വിസി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റി രൂപീകരണ നീക്കവുമായി മുന്നോട്ടു പോയിരുന്നു

◾പിണറായി വിജയന്റെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്ന പുകഴ്ത്തലുകളുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പിണറായിയുടെ കുടുംബത്തെ യുഡിഎഫുകാര്‍ വേട്ടയാടുകയാണ്. നിപയും കോവിഡും പ്രളയവും വരണമെന്നാണ് യുഡിഎഫുകാരുടെ മോഹമെന്നും ജയരാജന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന  ജനകീയ പ്രതിരോധ യാത്രയ്ക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇപി ജയരാജന്‍.

◾ആരോഗ്യ രംഗത്ത് കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തില്‍ കേന്ദ്രം പുനര്‍ചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾കോഴിക്കോട് മുഖ്യമന്ത്രിക്കു രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. മുണ്ടിക്കല്‍ താഴം ജംഗ്ഷനില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിനു സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചത്.  രണ്ടു സംഭവങ്ങളിലുമായി നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി വരുന്നതിനു മുന്നോടിയായി  കരുതല്‍ തടങ്കലിലെടുത്ത യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു  നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം.  യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹീന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ എന്നിവരെ വിട്ടയക്കാമെന്ന് എസിപി അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

◾ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീയണയ്ക്കാന്‍ ഇന്നു തീവ്രയജ്ഞം. നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്കു പുക വ്യാപിച്ചു. ഇന്ന് എല്ലാവരും വീടുകളില്‍ കഴിയണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. അഗ്‌നിരക്ഷാ സേനയും നേവിയും വ്യോമസേനയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരും.

◾രാഷ്ട്രപതി ദ്രൗപതി മുര്‍മു 16 നു തിരുവനന്തപുരത്ത് എത്തും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. 16, നും 17 നും തിരുവനന്തപുരത്തുണ്ടാകും. 17 ന് ഉച്ചയ്ക്കു 12 ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ കുടുംബശ്രീയുടെ 25 ാം വാര്‍ഷികം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യം. ഹയാത്ത് റീജന്‍സിയിലാണു താമസിക്കുക.

◾കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു തൃശൂരില്‍. വൈകുന്നേരം അഞ്ചിനു തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കും.

◾പ്രസവ ശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നില്‍ സമരം ചെയ്ത ഹര്‍ഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് സമരം അവസാനിപ്പിച്ചത്. നീതി ലഭിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കിയെന്ന് ഹര്‍ഷിന പറഞ്ഞു.

◾ലൈഫ് മിഷനില്‍ വിദേശ സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. ലൈഫ് മിഷനും യൂണിടാക്കുമായി കരാറില്ല. യുഎഇയിലെ സംഘടനയായ റെഡ് ക്രെസന്റാണ് പണം നല്‍കിയത്. രാജേഷ് പറഞ്ഞു.

◾കെ റെയില്‍ വന്നാല്‍ കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിലെത്താമെന്ന കോമഡിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാലക്കാട് തൃത്താലയില്‍ ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു ഗോവിന്ദന്‍. ഗോവിന്ദന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസ്യ വിഷയമാകുകയും ചെയ്തു.

◾കൈക്കൂലി കേസില്‍ തിരുവല്ല നഗരസഭ സെക്രട്ടറിയും ജീവനക്കാരിയും വിജിലന്‍സിന്റെ പിടിയില്‍. സെക്രട്ടറി നാരായണ്‍ സ്റ്റാലിനും പ്യൂണ്‍ ഹസീനയുമാണ് പിടിയിലായത്. നഗരസഭയിലെ മാലിന്യ സംസ്‌കരണം നടത്തുന്ന കരാറുകാരനില്‍നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് ആദ്യഗഡുവായി 25,000 രൂപ കൈപ്പറ്റിയതിനാണ് അറസ്റ്റ്.

◾വൈക്കത്ത് മധ്യവയസ്‌കനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവതികള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. വെച്ചൂര്‍ കുന്നപ്പള്ളില്‍ രതിമോള്‍, ഓണംതുരുത്ത് പടിപ്പുരയില്‍ രഞ്ജിനി, കുമരകം ഇല്ലിക്കുളംചിറ ധന്‍സ് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്.

◾ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട്ടെ ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചതായി പരാതി. കാര്‍ഡിയോളജിസ്റ്റ് പി.കെ.അശോകനാണ് മര്‍ദ്ദനമേറ്റത്.

◾ഹാഷിഷ് ഓയില്‍ കടത്തു കേസിലെ മുഖ്യപ്രതിയെ ആന്ധ്ര സ്വദേശി കില്ല സുബ്ബറാവുവിനെ കൊരട്ടി പൊലീസ് പിടികൂടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടാം തിയതിയാണ് കാറില്‍ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി മൂന്നു പേര്‍ പിടിയിലായത്. 25 കോടിയിലേറെ രൂപ വിലരുന്ന ഹാഷിഷ് ഓയില്‍ കടത്തിയ സംഘത്തിനെ്റ സൂത്രധാരനാണ് സുബ്ബറാവു.

◾അന്ധയായ അമ്മൂമ്മയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം ബാലരാമപുരം മേക്കേക്കര തലയല്‍ ബിന്ദു ഭവനില്‍ സുഗുണാ ദേവി (67) യാണു കൊല്ലപ്പെട്ടത്. ചെറുമകളുടെ ഭര്‍ത്താവ് നന്ദകുമാര്‍ (25) ആണ് അറസ്റ്റിലായത്.

◾യോഗ പഠിക്കാനെത്തിയ ബെല്‍ജിയം സ്വദേശിനിയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍. കോട്ടൂര്‍ സ്വദേശി ഷാജി (44) യെയാണ് നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്.

◾തിരുവല്ലയില്‍ ഒന്നര കോടിയോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ചങ്ങനാശ്ശേരി സ്വദേശിയായ ജയകുമാര്‍ ഒപ്പം താമസിച്ചിരുന്ന ആശ എന്നിവരെ അറസ്റ്റു ചെയ്തു. ലക്ഷത്തിലേറെ പാക്കറ്റുകളാണ് പിടികൂടിയത്.

◾ചങ്ങരംകുളത്ത് മൂന്നുനില കെട്ടിടമായ സിറ്റി ടവറില്‍ തീപിടിത്തം. മുകള്‍നിലയിലുള്ള ബ്യൂട്ടി പാര്‍ലര്‍ പൂര്‍ണമായും  തൊട്ടരികിലെ രണ്ടു മുറികളും കത്തിനശിച്ചു.

◾ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിരുതന്‍ ഡിഎന്‍എ ടെസ്റ്റിലൂടെ പിടിയിലായി. നൂറനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയായിക്കിയ കേസില്‍ ചുനക്കര  നടുവിലെ മുറിയില്‍ രാജീവ് ഭവനത്തില്‍ രാജീവിനെ (46) യാണ് അറസ്റ്റു ചെയ്തത്.

◾ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ രണ്ടു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. സിബിഐ ഒരേ ചോദ്യംതന്നെ തുടരെത്തുടരെ ചോദിച്ചു മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോടു പറഞ്ഞു. ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

◾ഹിന്ദി സംസാരിച്ചതിനു 12 ബിഹാറി തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിക്കൊന്നെന്ന് വ്യാജപ്രചാരണം. ഇതേത്തുടര്‍ന്ന് തമിഴ്നാട്ടില്‍നിന്നു ബിഹാറി തൊഴിലാളികളുടെ കൂട്ടപ്പലായനം. വ്യാജപ്രചാരണം നടത്തിയതിന് ഏതാനും പേരെ അറസ്റ്റു ചെയ്തു. തമിഴ്നാട്ടില്‍ നാലു പേരെയാണ് പിടികൂടിയത്. ഉത്തര്‍പ്രദേശ് ബിജെപി നേതാവ് പ്രശാന്ത് ഉംറാവോ, ഹിന്ദി പത്രമായ ദൈനിക് ഭാസ്‌കറിന്റെ എഡിറ്റര്‍ തുടങ്ങിയവര്‍ക്കെതിരേ യുപിയിലും കേസെടുത്തു.

◾സ്ഥാനക്കയറ്റവും  ശമ്പള വര്‍ധനയും കിട്ടാന്‍ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരേ നടപടി ആവശ്യപ്പെട്ട് യുവതി കോടതിയില്‍. ഇന്‍ഡോര്‍ സ്വദേശിനിയായ യുവതിയാണ് പൂനെ സ്വദേശിയായ ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

◾കടക്കെണിയില്‍ ക്ളേശിക്കുന്ന ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം ധനിക രാജ്യങ്ങള്‍ക്കും കുത്തകകള്‍ക്കും ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭാ തലവന്‍ അന്റോണിയോ ഗുട്ടെറസ്. ഖത്തറില്‍ ലോകത്തിലെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഗുട്ടെറസിന്റെ പരാമര്‍ശം. നിലനില്‍പ്പിനായി പ്രയാസപ്പെടുന്ന പാവപ്പെട്ട രാജ്യങ്ങളെ ഉയര്‍ന്ന പലിശാനിരക്കും ഇന്ധന വൈദ്യുതി നിരക്കുകളും കൊണ്ട് ശ്വാസം മുട്ടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

◾രണ്ടേകാല്‍ ലക്ഷം കുട്ടികളുടെ നഗ്‌നചിത്രങ്ങളുമായി 72 കാരന്‍ അമേരിക്കയിലെ ഫ്ളോറിഡയില്‍ അറസ്റ്റിലായി. പോള്‍ സിറ്റല്‍ എന്നയാളെയാണു പിടികൂടിയത്. വീട്ടിലെ കിടപ്പുമുറിയിലെയും ഓഫീസ് മുറിയിലെയും ചുമരുകള്‍ നിറയെ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പതിച്ചിരുന്നു. അനേകായിരം ചിത്രങ്ങളുടെ പ്രിന്റുകള്‍ അലമാരകളിലും കണ്ടെത്തി. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ 25 കേസുകളെടുത്തു.

◾പ്രഥമ വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ജയന്റ്‌സിനെ 143 റണ്‍സിന് തോല്‍പിച്ചു.  മുംബൈ ഉര്‍ത്തിയ 208 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 15.2 ഓവറില്‍ ഒമ്പത് വിക്കറ്റിന് 64 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 30 പന്തില്‍ നിന്ന് 14 ബൗണ്ടറിയടക്കം 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്.

◾എടികെ മോഹന്‍ ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഒഡിഷ എഫ്‌സിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് കീഴടക്കിയാണ് മോഹന്‍ ബഗാന്‍ സെമിയിലെത്തിയത്. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ  ആദ്യ സെമിയില്‍ മുംബൈ സിറ്റി എഫ്‌സിയും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയാണ് എടികെയുടെ എതിരാളികള്‍. രണ്ടുപാദങ്ങളിലായാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

◾54 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് കര്‍ണാടക. കലാശപ്പോരില്‍ മേഘാലയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കര്‍ണാടക കിരീടം നേടിയത്. കര്‍ണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!