കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

◾കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

◾സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 6,005 അധിക തസ്തികകള്‍ അംഗീകരിക്കാന്‍ ശുപാര്‍ശ. ഇതില്‍ 5,906 തസ്തികകള്‍ അധ്യാപകരുടേതാണ്. 99 അനധ്യാപക തസ്തികള്‍ക്കും ശുപാര്‍ശയുണ്ട്. വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിനു ശുപാര്‍ശ കൈമാറി. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയതിനനുസരിച്ചാണ് പുതിയ തസ്തിക നിര്‍ണയം. 2019 മുതല്‍ തസ്തിക നിര്‍ണയം നടത്തിയിരുന്നില്ല.

◾കെഎസ്ആര്‍ടിസിയില്‍ വിരമിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ 45 ദിവസത്തിനുള്ളില്‍ നല്‍കാമെന്ന കെഎസ്ആര്‍ടിസി മാനേജുമെന്റിന്റെ നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു. ബാക്കി തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നല്‍കുമെന്ന് കെ എസ് ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. 3200 കോടി രൂപയുടെ വായ്പയുണ്ടെന്ന്  കെഎസ്ആര്‍ടിസി അറിയിച്ചു.

◾കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി തരാമെന്നു മാനേജുമെന്റ്. അത്യാവശ്യക്കാര്‍ക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്കു മുന്‍പ് നല്‍കും. ബാക്കി ശമ്പളം സര്‍ക്കാര്‍ ധനസഹായത്തിനുശേഷം നല്‍കും. ശമ്പള വിതരണത്തിനുള്ള മൊത്തം തുകയില്‍ പകുതി കെഎസ്ആര്‍ടിസി സമാഹരിക്കുന്നുണ്ട്. ഗഡുക്കളായി ശമ്പളം വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ ഈ മാസം 25 ന് മുമ്പ് സമ്മത പത്രം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു മല്‍സരിക്കാനില്ലെന്നു ശശി തരൂര്‍ എംപി. പാര്‍ട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അഭിലഷണീയമാണ്. പ്രവര്‍ത്തക സമിതിയിലേക്കു മറ്റുള്ളവര്‍ മുന്നോട്ടു വരട്ടെയെന്നും തരൂര്‍ പറഞ്ഞു.

◾സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റില്‍ ആറ് അംഗങ്ങള്‍ അനധികൃതമായി തുടരുന്നതു സംബന്ധിച്ചു വ്യക്തത തേടി വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്. മുന്‍ എംപിയും സിപിഎം നേതാവുമായ പി.കെ. ബിജു അടക്കമുള്ളവരുടെ സിന്‍ഡിക്കറ്റ് അംഗത്വത്തിനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. ഇവര്‍ പങ്കെടുത്ത സിന്‍ഡിക്കറ്റ് യോഗ തീരുമാനങ്ങള്‍ക്കു സാധുതയുണ്ടോയെന്നും പരിശോധിക്കും.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കായി ആരേയും വഴി തടയേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം തടയാന്‍ ചില ഉദ്യോഗസ്ഥര്‍ അമിത ജാഗ്രത കാണിക്കുന്നതിന്റെ ദുരിതമാണു ജനങ്ങള്‍ അനുഭവിക്കുന്നതെന്നും കാനം. ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കര്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

◾എന്‍ഫോഴ്സ്മെന്റ് മറ്റു സംസ്ഥാനങ്ങളില്‍ നടത്തുന്ന അഭ്യാസങ്ങള്‍ ഇവിടെ കിഫ്ബി കേസില്‍ നടക്കില്ലെന്നു മുന്‍ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്. തനിക്കെതിരായ സമന്‍സ് ഇഡിയുടെ രാഷ്ട്രീയക്കളിയായിരുന്നു. റിസര്‍വ് ബാങ്കിന്റെ എന്‍ഒസി അനുസരിച്ചാണ് പണം സമാഹരിച്ചത്. മസാല ബോണ്ട് കണക്കുകള്‍ കൃത്യമായി നല്‍കുന്നുണ്ടെന്നും തോമസ് ഐസക്.

◾കേരള ബാര്‍ കൗണ്‍സിലിന്റെ അഭിഭാഷക ക്ഷേമനിധിയില്‍ തിരിമറി നടത്തി ഏഴര കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളുടെ മൂന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി. ജയപ്രഭ, ഫാത്തിമ ഷെറിന്‍, മാര്‍ട്ടിന്‍ എ., ആനന്ദരാജ്, ധനപാലന്‍, രാജഗോപാലന്‍ എന്നീ ആറു പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ ഒന്നും  രണ്ടും പ്രതികള്‍ക്ക് സ്ഥിരജാമ്യം ലഭിച്ചതു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപേക്ഷ തള്ളിയത്. 

◾ഇടുക്കി വാഗമണ്ണില്‍ വ്യാജപട്ടയം ചമച്ച് ഭൂമി മുറിച്ചുവിറ്റ കേസില്‍ വിജിലന്‍സ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാഗമണ്‍ കൊയ്ക്കാരന്‍ പറമ്പില്‍ ജോളി സ്റ്റീഫനെയാണ് ഇടുക്കി വിജിലന്‍സ്  ബംഗളൂരുവില്‍നിന്നു പിടികൂടിയത്.

◾കോട്ടയത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്ര അടച്ചതു താത്കാലികമായാണെന്ന് വിദേശകാര്യ മന്ത്രാലയം. സേവനങ്ങള്‍ കൊച്ചി മേഖലയ്ക്കു കീഴിലുള്ള മറ്റു കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്നും അറിയിച്ചു.

◾വിതച്ചതേ കൊയ്യൂവെന്ന് ഡിവൈഎഫ്ഐ നേതാവും കെ.കെ. ശൈലജയുടെ പേഴ്സണല്‍ സ്റ്റാഫംഗവുമായ രാഗിന്ദിനോട് ആകാശ് തില്ലങ്കേരി. മേശക്കു ചുറ്റുമിരുന്നു പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ വഷളാക്കിയത് നിങ്ങളാണ്. ഒറ്റ പ്രസ്താവന കൊണ്ട് ഞങ്ങളെ ഡിവൈഎഫ്ഐ ഒറ്റുകാരാക്കിയെന്നും ആകാശ്. ആകാശ് തില്ലങ്കേരി ഒളിവിലാണെന്ന് പൊലീസ്.

◾കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിന് ടാര്‍ജറ്റ് നിശ്ചയിച്ച മാനേജ്മെന്റ് നിര്‍ദ്ദേശത്തിനെതിരെ എഐടിയുസി. രാജ്യത്ത് നിലവിലുള്ള ഒരു നിയമവും ഇതിന് അനുവാദം നല്‍കുന്നില്ല. മോദിയുടെ നയമാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു.

◾കണ്ണൂര്‍ കുറുമാത്തൂര്‍ വെള്ളാരം പാറയില്‍ പൊലീസ് പിടികൂടി തള്ളിയിരുന്ന അഞ്ഞൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് നശിച്ചത്. തീ ആളിക്കത്തിയതോടെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

◾ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധി എംപി കത്തയച്ചു. വിശ്വനാഥന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തിയേക്കും. അന്വേഷണസംഘം അമ്മയുടെയും സഹോദരന്റെയും മൊഴിയെടുത്തു.

◾ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. ചെങ്ങന്നൂര്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ സജി ചെറിയാനെ കൊടിക്കുന്നില്‍ സുരേഷ് പ്രശംസിച്ചത്.

◾പാലില്‍ അഫ്ലാടോക്സിന്‍ എന്ന വിഷാംശം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 ശതമാനം സാമ്പിളിലാണ് അഫ്ലാടോക്സിന്‍ കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നതുമൂലം പാലിലുണ്ടാകുന്ന വിഷമാണിത്.

◾കൊച്ചിയില്‍നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യാത്രക്കാരന്‍ വിമാനത്തില്‍വച്ച് മരിച്ചു. ബ്രിട്ടനിലെ നോട്ടിംഗ്ഹാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (65) ആണ് മരിച്ചത്.

◾ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നു പോസ്റ്ററൊട്ടിച്ച് പെയിന്റിംഗ് തൊഴിലാളി. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജി (55)യാണ് ഇങ്ങനെ പോസ്റ്റര്‍ പതിച്ചത്. 11 ലക്ഷം രൂപയുടെ കടബാധ്യത വീട്ടാനാണ് വൃക്ക വില്‍ക്കുന്നതെന്ന് സജി.

◾എഴുപത്തി രണ്ടുകാരനായ പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ സ്വയം മുറിവേല്‍പ്പിച്ചു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ കരുമാടി സ്വദേശി വേണുഗോപാല കൈമളാണ് മുറിവേല്‍പിച്ചത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾മഹാരാഷ്ട്രയിലെ പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. പിസിസി അധ്യക്ഷന്‍ നാനാ പടോലെയും മുതിര്‍ന്ന നേതാവ് ബാലസാഹെബ് തൊറാട്ടും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചിരിക്കേയാണ് തീരുമാനം.

◾ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ മൂന്നു ദിവസമായി 60 മണിക്കൂര്‍ പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. കംപ്യൂട്ടറുകളില്‍നിന്ന് ഒന്നും ഡിലീറ്റ് ചെയ്യരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

◾ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. തുടര്‍ച്ചയായി മൂന്നു ദിവസം ചോദ്യംചെയ്യലുകള്‍ നേരിടേണ്ടിവന്ന വന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ബിബിസി.

◾ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ഇസ്രേലി ചാരസംഘം ഇടപെട്ടെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ്.   കോണ്‍ഗ്രസ് വക്താക്കളായ പവന്‍ ഖേരയും സുപ്രിയ ശ്രീനതേയുമാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്.

◾ജമ്മു കാഷ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അല്‍ ജസീറാ ചാനലിനു പത്തു ലക്ഷം രൂപ പിഴ ശിക്ഷ. 16 മാധ്യമങ്ങള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി പിഴശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിയുടെ കുടുംബത്തിനു കൈമാറണമെന്നാണ് ഉത്തരവ്.

◾ദക്ഷിണാഫ്രിക്കയില്‍നിന്നു പന്ത്രണ്ടു ചീറ്റകളെ നാളെ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഇവയില്‍ അഞ്ച് പെണ്‍ചീറ്റകളുണ്ടാകും.

◾ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 ശതമാനം പോളിംഗ്. വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം. ബിജെപി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് സിപിഎം. ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ത്രിപുരയിലെ രാംനഗര്‍, കക്രാബാന്‍, അമര്‍പൂര്‍ എന്നിവിടങ്ങളിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

◾ത്രിപുരയില്‍ ബിജെപി എംഎല്‍എമാരെ വില കൊടുത്തു വാങ്ങിയിട്ടായാലും അധികാരത്തിലെത്തുമെന്ന് തിപ്ര മോദ പാര്‍ട്ടി അധ്യക്ഷന്‍ പ്രദ്യുത് ദേബ് ബര്‍മന്‍. അറുപതു സീറ്റില്‍ 42 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. ഇത്തവണ മികച്ച വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

◾ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ‘അഖണ്ഡ ഭാരതം’  വൈകാതെ സത്യമാകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണെന്നും യോഗി ആദിത്യനാഥ്.

◾കര്‍ണാടകയില്‍ വീണ്ടും വര്‍ഗീയ വിഷവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീല്‍. 18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പിന്മുറക്കാരും ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തരും തമ്മിലാണ് അടുത്ത തെരഞ്ഞെടുപ്പിലെ മല്‍സരമെന്ന് നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു.

◾ടിപ്പു സുല്‍ത്താനെ അവസാനിപ്പിച്ചതുപോലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെയും അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവും കര്‍ണാടകയിലെ  വിദ്യാഭ്യാസ മന്ത്രിയുമായ ഡോ സി എന്‍ അശ്വത് നാരായണ്‍. പ്രസ്താവന വിവാദമായതോടെ മന്ത്രി ഖേദം പ്രകടിപ്പിച്ചു.

◾പരപുരുഷ ബന്ധം ആരോപിച്ച ഭര്‍ത്താവിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ യുവതി പിടിയില്‍. ചെന്നൈ മധുരാന്തകം സ്വദേശിനിയായ കവിതയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് സുകുമാരനൊപ്പം മദ്യം കഴിച്ച സുഹൃത്തും മരിച്ചു. മദ്യക്കുപ്പിയുടെ അടപ്പിലൂടെ സിറിഞ്ച് ഉപയോഗിച്ച് മദ്യം ഇഞ്ചക്ടു ചെയ്തു കയറ്റിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്.

◾തമിഴ്നാട്ടിലെ പല്ലവരായന്‍ പെട്ടിയില്‍ നടന്ന ജെല്ലിക്കെട്ടില്‍ കാളകളെ പിടികൂടുന്നതിനിടെ 95 പേര്‍ക്കു പരിക്ക്. മത്സരത്തിനെത്തിച്ച രണ്ടു കാളകള്‍ ചത്തു. വിവിധ ജില്ലകളില്‍ നിന്നായി 585 കാളകളെയാണ് മത്സരത്തിനെത്തിച്ചത്. കാളകളെ മുതുകില്‍ പിടിച്ചു നിര്‍ത്താന്‍ നാനൂറോളം മത്സരാര്‍ത്ഥികളുണ്ടായിരുന്നു.

◾ഉത്തര കൊറിയയില്‍ കിം ജോംഗ് ഉന്നിന്റെ മകളുടെ കിം ജു-ഏ എന്ന പേര് മറ്റാര്‍ക്കും പാടില്ലെന്ന് ഉത്തരവ്. പത്തു വയസുകാരിയുടെ പേര് മറ്റാര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഉടനേ മാറ്റണമെന്നാണ് ഉത്തരവിട്ടതെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

◾ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ മേധാവിയായി മുന്‍ ഈജിപ്ഷ്യന്‍ സ്പെഷ്യല്‍ ഫോഴ്സ് ഓഫീസറായ സെയ്ഫ് അല്‍ അദെല്‍ നിയോഗിക്കപ്പെട്ടെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അമേരിക്ക മിസൈല്‍ ആക്രമണത്തിലൂടെ വധിച്ച  അയ്‌മെന്‍ സവാഹിരിക്കു പകരക്കാരനായാണ് ഇയാള്‍ ചുമതലയേറ്റതെന്നാണ് റിപ്പോര്‍ട്ട്.

◾ഐഎസ്എല്ലിന്റെ  ഒന്‍പതാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്‌സി ഗോവയെ തോല്‍പ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ബെംഗളൂരു എഫ്‌സിയും പ്ലേ ഓഫ് ഉറപ്പിച്ചു. മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി ടീമുകള്‍ നേരത്തെ തന്നെ പ്ലേ ഓഫിന് യോഗ്യരായിരുന്നു. ആറ് ടീമുകളാണ് ഇക്കുറി പ്ലേ ഓഫിലെത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!