തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരം കവിഞ്ഞു

തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരം കവിഞ്ഞു

◾തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരം. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതല്‍ കണ്ടെടുത്തു. ഇരുപതിനായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. പത്ത് ഇന്ത്യക്കാര്‍ തുര്‍ക്കിയില്‍ കുടുങ്ങി. ഒരാളെ കാണാനില്ല.

◾സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച രണ്ടു രൂപ ഇന്ധന സെസ് അടക്കമുള്ള നികുതി കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും. നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ നികുതി വര്‍ധനയെ ന്യായീകരിച്ചു. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്താണു വിശദീകരണം നല്‍കിയത്. പ്രതിഷേധിച്ച് യുഡിഎഫ് വാക്കൗട്ടു നടത്തി. തുടര്‍ന്നു സഭക്കു പുറത്ത് ബാനറുകളുമായി പ്രതിഷേധിച്ചു. ഇന്നു നിയമസഭയിലേക്കു കാല്‍നടയായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തുക.

◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കും എതിരേ നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളില്‍നിന്ന് നീക്കി. രാഹുലിന്റെ ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന് ആരോപിച്ചാണ് രേഖകളില്‍നിന്ന് നീക്കിയത്. ലോക്സഭയില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. അദാനി വിവാദത്തില്‍ ഇന്നലേയും പാര്‍ലമെന്റില്‍ ബഹളമായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നോട്ടീസ് നല്‍കി. ഇതേസമയം, രാജ്യസഭയില്‍ അദാനിയുടെ പേരു പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചു. തെളിവില്ലാത്തതു പറയാന്‍ അനുവദിക്കില്ലെന്നു രാജ്യസഭാ ചെയര്‍മാന്‍ പറഞ്ഞു.

◾കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ നീക്കണമെന്ന് സിന്‍ഡിക്കറ്റ്. ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. ബജറ്റ് തയ്യാറാക്കല്‍, സപ്ലിമെന്ററി പരീക്ഷകള്‍, സിലബസ് പരിഷ്‌കരണം, ജനുവരിയില്‍ നടത്തേണ്ട പിഎച്ച്ഡി പ്രവേശനം തുടങ്ങിയവ മുടങ്ങിയതിനു ഉത്തരവാദി വിസിയാണെന്നാണ് ആരോപണം. യൂണിവേഴ്സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് വിസി നേരത്തെ ആരോപിച്ചിരുന്നു.

◾ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിജിലന്‍സ് അറസ്റ്റു ചെയ്തു. തൊടുപുഴ മുട്ടം റേഞ്ച് ഓഫീസര്‍ ലിപിന്‍ ജോസാണ് അറസ്റ്റിലായത്.

◾ആറളം വിയറ്റ്നാം കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് ഇവിടെ എത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മകന്‍ അടക്കമുള്ള യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ പോലീസ് അഞ്ചു ദിവസത്തിനുശേഷം കേസെടുത്തു. മെഡിക്കല്‍ കോളേജിലെ ട്രാഫിക് വാര്‍ഡന്‍, സെക്യൂരിറ്റി എന്നിവര്‍ അഖിലിനേയും കൂടെയുണ്ടായിരുന്നവരേയും മര്‍ദിച്ചെന്നാണ് കേസ്.

◾അശ്ലീല സൈറ്റില്‍ യുവതിയുടെ ഫോട്ടോ അപ്ലോഡ് ചെയ്തെന്ന പരാതിയില്‍ സഹപാഠികളായിരുന്ന എട്ടു പേര്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. ആലമുക്ക് സ്വദേശിനിയുടെ പരാതിയിലാണ് പെണ്‍കുട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. 207 അംഗങ്ങളുള്ള സ്‌കൂള്‍ ഗ്രൂപ്പിലെ യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി.

◾ഇന്ധന സെസ് വിഷയത്തില്‍ ആഴ്ച്ചകള്‍ നീളുന്ന കളക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഇരട്ടച്ചങ്കല്ല, എത്ര ചങ്ക് മുഖ്യമന്ത്രിക്കുണ്ടെങ്കിലും വര്‍ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരും. അതുവരെ സമരം തുടരും. മന്ത്രിമാരെ വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾രാജ്യം അതിവേഗം വികസനത്തിലേക്കു കുതിക്കുമ്പോള്‍ കേരളത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇടതുഭരണത്തില്‍ കേരളം കിതക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

◾ചിന്താ ജെറോമിന്റെ അമ്മയെ ചികില്‍സിച്ചത് തന്റെ ഭാര്യയാണെന്ന് റിസോര്‍ട്ട് ഉടമ. അവര്‍ കുടുംബ സുഹൃത്തുക്കളാണ്. സ്ഥാപനം നിശ്ചയിച്ച വാടക തന്നാണ് ചിന്ത താമസിച്ചത്. ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.

◾കണ്ണൂര്‍ എസ്എന്‍ കോളേജില്‍ കെ എസ് യു – എസ് എഫ് ഐ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്ക്. രണ്ടു കെ എസ് യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. കെ എസ് യു പ്രവര്‍ത്തകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു.

◾കൊല്ലം കക്ടറേറ്റില്‍ ബോംബ് വച്ചെന്നു ഭീഷണിക്കത്തെഴുതിയ കേസില്‍ അമ്മയും മകനും അറസ്റ്റിലായി. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകള്‍ കണ്ടെടുത്തു. എട്ടു കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബുവച്ചു തകര്‍ക്കുമെന്ന് ഷാജന്‍ ഐസ്ഐസിന്റെ പേരില്‍ ഭീഷണിക്കത്തെഴുതിയിരുന്നെന്നു പോലീസ് പറയുന്നു.

◾വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി പഞ്ഞി മിഠായി ഉണ്ടാക്കിയ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപ്പൂട്ടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമെതിരേ കേസെടുത്തു.

◾എറണാകുളം പറവൂരില്‍ ഇറച്ചി കടയില്‍ 350 കിലോ പഴകിയ ഇറച്ചി പിടികൂടി. നീണ്ടൂരില്‍ നൗഫല്‍ എന്ന ആളുടെ  സ്ഥാപനത്തില്‍നിന്നാണ് ഇറച്ചി പിടികൂടിയത്. കട പഞ്ചായത്ത് പൂട്ടിച്ചു.

◾ജലഗതാഗത വകുപ്പിന്റെ എക്സ്പ്രസ് ബോട്ട് അമിതവേഗത്തില്‍ പാഞ്ഞതോടെ വേമ്പനാട്ടുകായലില്‍ ശക്തമായ ഓളംതള്ളി ചെറിയ ഹൗസ്ബോട്ട് മുങ്ങി. പോഞ്ഞിക്കര ഭാഗത്ത് തീരത്തെ കല്‍ക്കെട്ടിനോട് ചേര്‍ത്ത് കെട്ടിയിട്ടിരുന്ന ഒറ്റനില ഹൗസ്ബോട്ടാണ് മുങ്ങിയത്. ശക്തമായ ഓളത്തില്‍ കല്‍ക്കെട്ടില്‍ ഇടിച്ചാണ് തകര്‍ന്നത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമണ്ടെന്ന് ഹൗസ്ബോട്ട് ഉടമ രാഹുല്‍ രമേശ് പറഞ്ഞു.

◾കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വേങ്ങപ്പള്ളി  സ്വദേശി ഗ്രിജേഷിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. ചികിത്സാ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം.

◾പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവര്‍ഷം കഠിനതടവും. നിലമ്പൂര്‍ പോക്സോ കോടതിയാണു ശിക്ഷ വിധിച്ചത്.

◾പതിനഞ്ചുകാരിക്കു ചോക്ലേറ്റും ചുരിദാറും വാങ്ങിക്കൊടുത്തു വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. വണ്ടൂര്‍ കൂരാട് വരമ്പന്‍കല്ല് അമ്പലപ്പറമ്പന്‍ മിഥിലാജ് (20)നെയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജയിലിലേക്കയച്ചത്.

◾ഒമ്പത് വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന അധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി.  കുമരനെല്ലൂര്‍ കോമത്ത് അബ്ദുല്‍സമദ് (38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി തള്ളിയത്.

◾ജനാധിപത്യത്തിന്റെ ശബ്ദം മായ്ച്ചുകളയാനാവില്ലെന്നു രാഹുല്‍ ഗാന്ധി. മോദി സുഹൃത്തല്ലെങ്കില്‍ അദാനിയുടെ തിരിമറി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. ലോക്സഭയില്‍ മോദി – അദാനി ബന്ധത്തെകുറിച്ച് ആരോപണം ഉന്നയിച്ച പ്രസംഗം സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടു.

◾രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നുണകളാണു പറഞ്ഞതെന്ന് മന്ത്രി കിരണ്‍ റിജ്ജു. രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ഭാഷ പാകിസ്ഥാന്റേതാണെന്നും റിജ്ജു ആരോപിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗലോട്ടും, റോബര്‍ട്ട് വധേരയും അദാനിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ റിജ്ജു സഭയില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

◾രാഹുല്‍ ഗാന്ധിയെ പേരെടുത്തുപറയാതെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദാനി വിവാദത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയതുമില്ല. ലോക്സഭയില്‍ പ്രസംഗിച്ച ഒരാള്‍ രാഷ്ട്രപതിയെവരെ അപമാനിച്ചെന്നു മോദി കുറ്റപ്പെടുത്തി. യുപിഎ കാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നത്. ബിജെപി ഭരണത്തില്‍ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും  മോദി അവകാശപ്പെട്ടു.

◾ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്കു ബോട്ടുമാര്‍ഗം സ്വര്‍ണം കടത്താന്‍ ശ്രമം. തമിഴ്നാട് രാമേശ്വരത്തിനു സമീപം തീരക്കടലില്‍ കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സ് വിഭാഗവും പിന്തുടര്‍ന്നതോടെ സ്വര്‍ണക്കടത്തുകാരുടെ ബോട്ടില്‍നിന്നു സ്വര്‍ണമടങ്ങിയ പെട്ടികള്‍ കടലിലേക്കു തള്ളി. ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. കടലിലേക്കു തള്ളിയ പെട്ടികള്‍ തെരയാന്‍ മുങ്ങല്‍ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.

◾ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാന്‍ ചൈന ചാര ബലൂണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയും ജപ്പാനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂണ്‍ ഉപയോഗിച്ചെന്നു ദ വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ടു ചെയ്തത്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഈ സമനിലയോടെ അവസാന സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ഒന്‍പതാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇനി ആദ്യ ആറില്‍ ഇടം നേടാനാകൂ.

◾ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ് നാഗ്പുരില്‍ ഇന്നു മുതല്‍. ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫി എന്നറിയപ്പെടുന്ന ഈ പരമ്പരയില്‍ നാല് ടെസ്റ്റുകളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!