പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ്

◾പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയിലാണ് 78 ശതമാനം വോട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരടക്കം 22 ലോക നേതാക്കളെ മറികടന്നാണ് ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍’ സര്‍വേയില്‍ മോദി ഒന്നാമതെത്തിയത്.

◾പെട്രോളിനും ഡീസലിനും ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ രണ്ടു രൂപയുടെ സെസ് ഒരു രൂപയാക്കി കുറച്ചേക്കും. നിയമസഭയില്‍ ബജറ്റു ചര്‍ച്ചയ്ക്കിടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ ഇളവു പ്രഖ്യാപിക്കും. ജനരോഷം ശക്തമായതിനാലാണ് സെസ് കുറയ്ക്കാനുള്ള ആലോചന. രണ്ടു രൂപ സെസ് നിര്‍ദേശം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിരക്കു വര്‍ധന പുനരാലോചിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പ്രതികരിച്ചിരുന്നു.

◾അഞ്ചു ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രാജസ്ഥാന്‍, പാറ്റ്ന, മണിപ്പൂര്‍ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരടക്കം അഞ്ചുപേരെയാണ് സുപ്രീം കോടതി ജഡ്ജിമാരാക്കുന്നത്. അഞ്ചുപേരുടേയും സത്യപ്രതിജ്ഞ നാളെ നടക്കും. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ മാസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാതെ പിടിച്ചുവച്ചിരിക്കുകയായിരുന്നു.

◾2025 ആകുമ്പോഴേക്കും കേരളം മാലിന്യമുക്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യപ്രശ്നം തടയാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മുഖ്യപങ്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. മുഖ്യമന്ത്രി പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ മാലിന്യ സംസ്‌കരണ രംഗത്തെ നവീന ആശയങ്ങള്‍, സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ സംബന്ധിച്ചു ശുചിത്വ മിഷന്‍ സംഘടിപ്പിച്ച ജെക്സ് കേരള 2023 അന്താരാഷ്ട്ര എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾ബജറ്റില്‍ നികുതിയും സെസും വര്‍ധിപ്പിച്ചതു കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും വേണ്ടിയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിക്കു കാരണം കേന്ദ്ര സര്‍ക്കാരാണ്. ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.  നികുതിയും സെസ്സും കൂട്ടിയ സാഹചര്യം ജനങ്ങള്‍ക്കു ബോധ്യപ്പെടുമെന്നും സെസ് കൂട്ടിയതിനെ പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്ക്കെതിരേ സമരപരിപാടികള്‍ ആവഷികരിക്കാന്‍ യുഡിഎഫ് നേതൃയോഗം നാളെ. ശക്തമായ സമരപരിപാടികള്‍ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും മുന്നറിയിപ്പു നല്‍കിയിരുന്നു.

◾എറണാകുളം മുണ്ടംപാലത്ത് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു പരിക്കേറ്റ ബൈക്കു യാത്രക്കാരന്‍ മരിച്ചു. മുണ്ടം പാലം സ്വദേശി ശ്യാമിലാണ് മരിച്ചത്. പണി കഴിഞ്ഞു പത്ത് ദിവസമായിട്ടും കരാറുകാരന്‍ കുഴി മൂടിയിരുന്നില്ല.

◾ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത് മകളുടെ വിവാഹത്തിനു ക്ഷണിക്കാനായിരുന്നെന്ന് വിശദീകരണം. എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കിയെന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച.

◾കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസം കൂടി രാജ്ഭവന്‍ നീട്ടി. കമ്മിറ്റിയിലേക്ക് കേരള സര്‍വ്വകലാശാല പ്രതിനിധിയെ നല്‍കിയിട്ടില്ല. നിലവില്‍ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണു കമ്മിറ്റിയിലുള്ളത്.

◾നികുതി വര്‍ധിപ്പിച്ച സംസ്ഥാന ബജറ്റിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.

◾അന്തരിച്ച ഗായിക വാണി ജയറാമിനു നെറ്റിയില്‍ മുറിവ്. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലുള്ള വസതിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. കിടപ്പുമുറിയില്‍ കുഴഞ്ഞുവീണപ്പോള്‍ നെറ്റി ടീപ്പോയിയില്‍ ഇടിച്ചതാകാം പരിക്കിനു കാരണം. മുറിവു കണ്ടതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. രാവിലെ 11 നു വീട്ടുജോലിക്കാരി മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതായപ്പോഴാണ് ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിച്ച് വാതില്‍ പൊളിച്ച് അകത്തു കടന്നത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ചെന്നൈയില്‍.

◾ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നതിനു മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. അപേക്ഷകനെ ഡോക്ടര്‍ നേരിട്ടു പരിശോധിക്കണം. രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന നടത്തണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന വേണം. ക്ഷയ രോഗ ലക്ഷണമുണ്ടെങ്കില്‍ കഫ പരിശോധന വേണം. ഫലങ്ങള്‍ പരിശോധിച്ചു ബോധ്യപ്പെട്ടശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. വിരശല്യത്തിനെതിരെയും ടൈഫോയ്ഡിനെതിരെയുമുള്ള വാക്സിന്‍ എടുക്കണമെന്നും നിര്‍ദേശം.

◾ഇടുക്കിയിലെ കാട്ടാന ശല്യം പരിഹരിക്കാന്‍ വയനാട്ടില്‍നിന്നും ദ്രൂതകര്‍മ്മ സേന എത്തി. വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

◾പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച  ഇ പോസ് മെഷീന്‍ മോഷണം പോയി. മദ്യപിച്ച് ബഹളംവച്ച കേസിലെ പ്രതിയാണ് മെഷീന്‍ മോഷ്ടിച്ചത്. മോഷ്ടാവായ ഇളമണ്ണൂര്‍ സ്വദേശി എബി ജോണിനെ പിടികൂടിയെങ്കിലും ഇ പോസ് മെഷീന്‍ കണ്ടെത്താനായില്ല.

◾കാസര്‍കോട് വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പുറത്താക്കി. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയാണു രാഘവന്‍.

◾പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് ഭാരവാഹികളെ തീരുമാനിക്കാനുള്ള പുനസംഘടന കമ്മിറ്റിയില്‍നിന്ന് മൂന്ന് മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ഇറങ്ങിപ്പോയി. മാറി നില്‍ക്കുന്നവരെയും പരിഗണിക്കണമെന്ന മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ്, ബാബു ജോര്‍ജ് എന്നിവരുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നു നിലവിലെ  ഡിസിസി പ്രസിഡന്റ്  സതീഷ് കൊച്ചുപറമ്പില്‍ നിലപാടെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിമാരും ഈ നിലപാടിനെ പിന്തുണച്ചതോടെയാണ് നേതാക്കള്‍ ഇറങ്ങിപ്പോയത്.

◾ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിക്കെതിരേ നടപടി ആവശ്യമില്ലെന്ന് കെ സുധാകരന്‍. തെറ്റ് ആര്‍ക്കും പറ്റാം. തനിക്കും തെറ്റു പറ്റിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ഹണിട്രാപ്പില്‍ കുടുക്കി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍കവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതിയായ യുവതി അറസ്റ്റില്‍. തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ(35) ആണ് അറസ്റ്റിലായത്. മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവര്‍ഷത്തോളമായി വിദേശത്തായിരുന്നു. മടങ്ങിയെത്തിയ ഉടനേ തിരുവനന്തപുരം വിമാനത്താവളത്തില്‍ സൗമ്യയെ പൊലീസ് പിടികൂടുകയായിരുന്നു.

◾കോഴിക്കോട് മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്.

◾എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഡൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ഓടിച്ച മാരുതി ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്. 

◾അമുല്‍ പാലിന്റെ വില ലിറ്ററിന് മൂന്നു രൂപ വരെ വര്‍ദ്ധിപ്പിച്ചു. ഉടമകളായ ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. അമുല്‍ ഗോള്‍ഡിന്റെ വില ലിറ്ററിന് 66 രൂപയായി.

◾നാഗാലാന്‍ഡ് തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 21 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

◾കര്‍ണാടക കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വര്‍ഗീയവാദികളുമായി അവഹേളിച്ച് വ്യാജവിവരങ്ങള്‍ ചേര്‍ക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരില്‍ വ്യാജ കത്തും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബെംഗളൂരു സൈബര്‍ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

◾സെപ്റ്റംബറില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 927 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ധനസഹായം ആവശ്യപ്പെട്ടത്.

◾മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം. വേദിയില്‍നിന്നു നൂറ് മീറ്റര്‍ മാറിയാണ് സ്ഫോടനം നടന്നത്. ആളപായമില്ല.

◾സ്ത്രീയായി ആള്‍മാറാട്ടം നടത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതികളെ കബളിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ഐടി പ്രഫഷണലിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് പ്രസാദ് എന്ന 28 കാരനെയാണ് പിടികൂടിയത്.

◾പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലിഫോണില്‍ സംസാരിച്ചു. പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഇരു നേതാക്കളും വാഗ്ദാനം ചെയ്തു.

◾അമേരിക്കയുടെ ആകാശത്ത് കണ്ടെത്തിയ ചൈനയുടെ ചാരബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടു. ബലൂണ്‍ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് യു.എസ്.പോര്‍ വിമാനങ്ങള്‍ വെടിവച്ചുവീഴ്ത്തിയത്. അതേസമയം ലാറ്റിന്‍ അമേരിക്കയിലും ചാരബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

◾സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ലോകത്തിനു മുന്നില്‍ യാചിക്കരുതെന്നും അണുബോംബുമായി രാജ്യങ്ങളോടു പണം ആവശ്യപ്പെടുകയാണു വേണ്ടതെന്നും പാക്കിസ്ഥാനിലെ ഭീകരസംഘടനാ നേതാവ്. പാക്കിസ്ഥാന്‍ നിരോധിച്ചിട്ടില്ലാത്ത തെഹ്രീകെ-ഇ-ലബ്ബൈക് പാര്‍ട്ടി തലവനായ ഇസ്ലാമിക നേതാവ് സാദ് റിസ്വിയാണ് ഇങ്ങനെ പറഞ്ഞത്.

◾മതനിന്ദയുള്ള ഉള്ളടക്കം നീക്കാത്തതിന് പാക്കിസ്ഥാന്‍ വിക്കിപീഡിയയെ നിരോധിച്ചു. ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നല്‍കിയ 48 മണിക്കൂര്‍ സമയം അവസാനിച്ചതോടെയാണ് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്.

◾പാകിസ്ഥാനില്‍ ഇന്ധനക്ഷാമം. എണ്ണക്കമ്പനികളുടെ ഓയില്‍ അഡൈ്വസറി കൗണ്‍സില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കത്തു നല്‍കി. പാകിസ്ഥാനി രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായുണ്ടായ തകര്‍ച്ച കമ്പനികളെ നഷ്ടത്തിലാക്കിയിരിക്കുകയാണ്.

◾പാക്കിസ്ഥാനു പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ ജനം തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികള്‍ ഹസീനയുടെ രാജി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയില്‍ വസ്ത്ര നിര്‍മാണ മേഖല തകര്‍ന്നതാണ്  ബംഗ്ലാദേശിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.

◾ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീം ഇന്ത്യയിലെത്തി. 4 മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 9ന് നാഗ്പുരില്‍ ആരംഭിക്കും.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ ഒതുക്കി. ഓരോ ഗോളുകള്‍ വീതമടിച്ചാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും മുംബൈ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് തുടരുന്നു.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ജംഷഡ്പൂര്‍ തോല്‍പ്പിച്ചത്. പോയിന്റ് പട്ടികയില്‍ ജംഷഡ്പൂര്‍ പത്താം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പതിനൊന്നാം സ്ഥാനത്തുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!