പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’  ഡോക്യുമെന്റെറിയില്‍ ബിബിസിക്കെതിരെ പരാതി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’  ഡോക്യുമെന്റെറിയില്‍ ബിബിസിക്കെതിരെ പരാതി

◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’  ഡോക്യുമെന്റെറിയില്‍ ബിബിസിക്കെതിരെ പരാതി.  സുപ്രീം കോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ വിനീത് ജിന്‍ഡാലാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറ ഐപിഎസിന് പരാതി നല്‍കിയത്. രാജ്യത്തെ ജനങ്ങളാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ഇവിടെ ഒരു ഗവണ്‍മെന്റുണ്ട്. ബിബിസിയുടെ ഡോക്യുമെന്ററി ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിംകളെ ഇളക്കി വിടാനുള്ള ഗൂഢാലോചനയാണെന്നും വിനീത് പരാതി പങ്കുവച്ച് ട്വീറ്റ് ചെയ്തു.

◾പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഹര്‍ത്താല്‍ അക്രമങ്ങളിലെ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. ഇന്നു വൈകുന്നേരം  അഞ്ചിനു മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. തൃശൂര്‍, വയനാട്, കാസര്‍കോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ  പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കൊല്ലത്തെ അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ  വീടും, വസ്തുക്കളും ഉച്ചയോടെ ജപ്തി ചെയ്തു.

◾സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 93,014 ഫയലുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ 15 വരെയുള്ള കണക്കാണിത്. ഇക്കാലത്ത് ഒന്നേമുക്കാല്‍ ലക്ഷം ഫയലുകളില്‍ 82,401 ഫയലുകളാണു തീര്‍പ്പാക്കിയത്. സെക്രട്ടേറിയറ്റിനു പുറത്ത് 47 വകുപ്പുകളിലായി 15 ലക്ഷം ഫയലുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 6.90 ലക്ഷം ഫയലുകളാണു തീര്‍പ്പാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് 2,36,000 ഫയലുകള്‍ തീര്‍പ്പാക്കി.

◾കേരള ഹൈക്കോടതിയിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കി. 2013 ഏപ്രില്‍ ഒന്നിനു ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായമാണ് 56 ല്‍ നിന്ന് 60 ആക്കിയത്. 2013 ഏപ്രില്‍ ഒന്നിനു മുമ്പ് സര്‍വീസില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം 56 ആയി തുടരും.

◾ഗവര്‍ണറെ മറികടന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന നടപടികളുമായി സര്‍ക്കാര്‍. നിയമസഭ പാസാക്കിയിട്ടും ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്ത സര്‍വ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സര്‍ക്കാര്‍ സര്‍ച്ച് കമ്മിറ്റിയുണ്ടാക്കുന്നു. കമ്മിറ്റിയിലേക്ക് രാജ്ഭവന്‍ പ്രതിനിധിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കി. സര്‍ക്കാരിന്റെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും സിന്‍ഡിക്കേറ്റിന്റെയും പ്രതിനിധികള്‍ സര്‍ച്ച് കമ്മിറ്റിയിലുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

◾കേന്ദ്ര സര്‍വീസുകളിലെ 30 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും നിയമനം നടത്തണമെന്നും  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത എട്ടു വര്‍ഷത്തിനകം 16 കോടി തൊഴിലവസരങ്ങള്‍ എവിടെയാണ്?  പ്രധാനമന്ത്രി വിതരണം ചെയ്ത 71,000 നിയമന കത്തുകള്‍ തുച്ഛമാണെന്നും ഖാര്‍ഗെ പറഞ്ഞു.

◾കെഎസ്ആര്‍ടിസി ബസില്‍ പരസ്യം നല്‍കാനുള്ള പുതിയ സ്‌കീം തയാറാക്കാന്‍ നാല് ആഴ്ചത്തെ സാവകാശം സുപ്രീം കോടതി അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പരസ്യം നല്‍കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി.

◾സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം ഇന്നു കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യം. കലൂര്‍ സ്റ്റേഡിയത്തിലാണ് സമ്മേളനം. എട്ടു മാസത്തിനകം ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്ന് അവകാശപ്പെട്ട വ്യവസായ വകുപ്പു ദേശീയ അംഗീകാരം നേടിയിരുന്നു.

◾സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ടാസ്‌ക് ഫോഴ്സ് സംസ്ഥാനത്തെ ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.

◾ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചില്‍നിന്ന്  കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ മാറ്റി. ജസ്റ്റിസ് സതീഷ് നൈനാന്‍ ആണ് ഈ വിഷയങ്ങള്‍ ഇനി പരിഗണിക്കുക. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് അപ്പീല്‍, കമ്പനി കേസുകളുടെ ചുമതല നല്‍കി.

◾ഗുണ്ടകളും ക്രിമിനലുകളും നിറഞ്ഞ പോലീസ് ജനമൈത്രി പോലീസല്ല, ഗുണ്ടാപോലീസാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ജനമൈത്രി പോലീസ് എന്ന ബോര്‍ഡു മാറ്റി ഗുണ്ടാപോലീസ് എന്ന ബോര്‍ഡു സ്ഥാപിക്കണം. പോലീസിലെ ക്രിമിനലുകളായ പരല്‍ മീനുകളെ മാത്രമല്ല ഉന്നതരായ കൊമ്പന്‍ സാവ്രുകള്‍ക്കെതിരെയും നടപടി വേണമെന്ന് സുധാകരന്‍.

◾മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ നാലു വയസുള്ള മകളുടെ പിതാവായ പോലീസുകാരനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡു ചെയ്തു. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാന്‍ഡറും മങ്കട കൂട്ടില്‍ ചേരിയം സ്വദേശിയുമായ മുണ്ടേടത്ത് അബ്ദുല്‍വാഹിദി(33) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. മകളെ സ്‌കൂളില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയതിനാണ് കേസ്.

◾നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലകേസിലെ വിചാരണ അടുത്തയാഴ്ച ആരംഭിക്കും. മുഖ്യപ്രതി ഷൈബിന്‍ അഷറഫ് ഉള്‍പ്പെടെയുള്ളവരെ വിഡീയോ കോണ്‍ഫറന്‍സിലൂടെ മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി നസീറ മുമ്പാകെ ഹാജരാക്കി.

◾കാറില്‍ അമിതവേഗത്തിലെത്തി സ്‌കൂട്ടറിലിടിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്ത യുവാവിനെ കൈ തല്ലി ഒടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ആദിക്കാട്ടുകുളങ്ങരയിലാണു സംഭവം. അടൂര്‍ സ്വദേശി ഷൈജു (35), ഭരണിക്കാവ് നസീം (21), കരുനാഗപ്പള്ളി ഷിഹാബ് (36) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ ആദ്ദിക്കാട്ടുകുളങ്ങര തുണ്ടില്‍ ദാവൂദ് മൊയ്തീ (40) നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ആര്യങ്കാവില്‍ ക്ഷീരവികസന വകുപ്പ് പിടികൂടിയ പാല്‍ നശിപ്പിച്ചു. പത്തു ദിവസമായിട്ടും പാല്‍ കേടായിട്ടില്ലെന്നും മായം കലര്‍ന്നിട്ടുണ്ടെന്നുമാണ് ക്ഷീരവികസന വകുപ്പിന്റെ പുതിയ വാദം. എന്നാല്‍ ലാബിലെ വിദഗ്ധ പരിശോധനയില്‍ മായം കണ്ടെത്താനായിട്ടില്ല. ആര്യങ്കാവില്‍ നിന്ന് പിടിച്ചെടുത്ത 15,300 ലിറ്റര്‍ പാല്‍ പാല്‍ നശിപ്പിച്ചത്. ലോറി ഉടമയ്ക്കു വിട്ടുകൊടുക്കാനാണ് നിര്‍ദേശം.

◾ആലപ്പുഴ അരൂരില്‍ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിതയായ പഞ്ചായത്തിലെ വനിതാ ഓവര്‍സിയര്‍ ആത്ഹമത്യക്കു ശ്രമിച്ചു. ചേര്‍ത്തലയിലെ വീട്ടില്‍ തൂങ്ങിയ അപര്‍ണയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു പെര്‍മിറ്റിനായി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് അപര്‍ണക്കെതിരെ ഭരണസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.

◾തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പതിനാലുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം കഠിന തടവ്. വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശി ലാല്‍ പ്രകാശിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.

◾ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ മംഗലപുരം എഎസ്ഐ ജയന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സാജിദിനെതിരേ വധഭീഷണി മുഴക്കി. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി.

◾ജോഷിമഠില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെല്‍വിന്‍ പി എബ്രഹാമാണ് മരിച്ചത്. ദുരിതമേഖലകളില്‍ ഭക്ഷണം എത്തിച്ച് മടങ്ങുകയായിരുന്നു മെല്‍വിന്‍.

◾ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹ യാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി. പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് പിഴ. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്കു മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു റദ്ദാക്കി.

◾ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പു കേസില്‍ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിന് ഇടക്കാല ജാമ്യം. സിബിഐ അറസ്റ്റ് ചെയ്ത ധൂതിന് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

◾ക്രമസമാധാന പാലനത്തില്‍ ശ്രദ്ധിക്കണമെന്നു ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശം. ഗവര്‍ണറുടെ കത്തിന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.  കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കാണാന്‍ സമ്മതമാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്ലാ എംഎല്‍എമാരുമായും കാണണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണര്‍ നിരാകരിച്ചു.

◾റോഡിലുണ്ടായ അപകടത്തെച്ചൊല്ലി തര്‍ക്കിച്ച് കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന യുവാവുമായി ഒരു കിലോമീറ്ററോളം കാറോടിച്ച് യുവതി. ബെംഗളുരുവിലാണു സംഭവം. മാരുതി സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന ദര്‍ശന്‍ എന്ന യുവാവും ടാറ്റ നിക്സണ്‍ കാര്‍ ഓടിച്ചിരുന്ന ശ്വേത എന്ന യുവതിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. സംഭവത്തില്‍ ഇരുവരും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. 

◾ഭാരത് ജോഡോ യാത്രക്കിടെ ആദ്യമായി ടീഷര്‍ട്ടിനു മുകളില്‍ ജാക്കറ്റ് ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തരേന്ത്യയിലെ കൊടും തണുപ്പിലും ജാക്കറ്റ് ധരിക്കാതെ ടീ ഷര്‍ട്ട് മാത്രം ധരിച്ചായിരുന്നു രാഹുലിന്റെ പര്യടനം. ജമ്മു കാഷ്മീരിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ജാക്കറ്റുകൂടി ധരിച്ചത്.

◾ജമ്മുവില്‍ പര്യടനം നടത്തുന്ന രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയില്‍ സിയാച്ചിന്‍ ഹീറോയും പരംവീര്‍ ചക്ര ജേതാവുമായ ക്യാപ്റ്റന്‍ ബാനാ സിംഗും. ഒപ്പം നടക്കുന്ന ബാനാസിംഗിന്റെ ചിത്രം രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു.

◾റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാത്ഥിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി പങ്കെടുക്കും. 24 ന് അദ്ദേഹം ഇന്ത്യയിലെത്തും. അദ്ദേഹത്തോടൊപ്പം എത്തുന്ന 180 പേരടങ്ങുന്ന ഈജിപ്ഷ്യന്‍ സൈന്യവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. 

◾മക്കളുണ്ടാകാന്‍ മനുഷ്യന്റെ അസ്ഥി പൊടിപ്പിച്ചു യുവതിയെക്കൊണ്ടു കഴിപ്പിച്ച ഭര്‍ത്താവിനേയും ദുര്‍മന്ത്രവാദിയേയും ഭര്‍ത്താവിന്റെ മാതാപിതാക്കളേയും അറസ്റ്റു ചെയ്തു. പൂനെയിലെ സിന്‍ഹാദ് പോലീസാണ് പ്രതികളെ പിടികൂടിയത്.

◾തമിഴ്നാട് ചെങ്കല്‍പേട്ടില്‍ പതിനേഴുകാരനെ കറക്ഷന്‍ ഹോമില്‍ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ആറു ജീവനക്കാര്‍ അറസ്റ്റില്‍. ഗോകുല്‍ശ്രീ എന്ന പതിനേഴുകാരനാണ് കഴിഞ്ഞ മാസം 31 ന് മരിച്ചത്.

◾പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും മുകുള്‍ റോയിയെയും കുറിച്ച് അപകീര്‍ത്തികരമായ കാര്‍ട്ടൂണ്‍ അയച്ചതിന് 11 വര്‍ഷം മുമ്പ് അറസ്റ്റിലായ ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫ. അംബികേഷ് മഹാപാത്ര കുറ്റവിമുക്തനായി. കോടതി കുറ്റമുക്തനായി പ്രഖ്യാപിക്കുകയായിരുന്നു.

◾കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്ത ഇന്ത്യന്‍ വംശജനായ ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വീഡിയോ ബ്രിട്ടനില്‍ വൈറലായി. സംഭവത്തെ ‘വിധിയിലെ പിഴ’വെന്ന് പറഞ്ഞ് ഋഷി സുനക്ക് ക്ഷമാപണം നടത്തി.  ബ്രിട്ടനില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 പൗണ്ടാണ് പിഴ.

◾ഹിന്ദു ദൈവങ്ങളെയും സംസ്‌കാരത്തെയും അവഹേളിക്കുന്ന സിനിമകളെ തടയാന്‍ ധര്‍മ്മ (മതം) സെന്‍സര്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് പ്രമുഖ സന്ന്യാസി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി. താന്‍തന്നെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷനെന്നും അദ്ദേഹം അവകാശപ്പെട്ടു.

◾ഗൂഗിളിലും കൂട്ട പിരിച്ചുവിടല്‍. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. ആറു ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

◾റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്നു പരിഹസിച്ച് യുക്രൈന്‍ പ്രസിഡന്റ്  സെലെന്‍സ്‌കി. ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍  സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി. റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ച എപ്പോള്‍ ആരംഭിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

◾ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ ഒളിമ്പിക് അസോസിയേഷന്‍ ഏഴംഗ സമിതി നിയോഗിച്ചു.  മേരി കോം, ഡോല ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്. ഫെഡറേഷന്‍ പിരിച്ചുവിടുന്നതുവരെ സമരം ശക്തമായി തുടരുമെന്നാണ് ഗുസ്തി താരങ്ങളുടെ നിലപാട്.

◾ഇന്ത്യാ ന്യൂസിലാണ്ട് രണ്ടാം ഏകദിനം ഇന്ന് ഇന്‍ഡോറില്‍. ഉച്ചക്ക് 1.30 മുതലാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യം മത്സരം വിജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!