കഴിഞ്ഞ വര്‍ഷം ആദ്യ പത്തു മാസത്തിനിടെ 1.83 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചെന്ന്  കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്

കഴിഞ്ഞ വര്‍ഷം ആദ്യ പത്തു മാസത്തിനിടെ 1.83 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചെന്ന്  കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്

◾കഴിഞ്ഞ വര്‍ഷം ആദ്യ പത്തു മാസത്തിനിടെ 1.83 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചെന്ന്  കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. ഇന്ത്യക്കാര്‍  പൗരത്വം ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

◾ഇടുക്കി ജില്ലയിലെ ഭൂവിനിയോഗ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണു  തീരുമാനമെടുത്തത്. വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമ ഭേദഗതിയാണ് 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പാസാക്കുക.

◾സംസ്ഥാനത്തെ എട്ടാം ക്ലാസുകള്‍ യുപി വിഭാഗത്തിലാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പിലീല്‍ അടുത്ത മാസം 22 ന് സുപ്രീം കോടതി വാദം കേള്‍ക്കും. കേന്ദ്രനിയമം ഉണ്ടായിട്ടും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കെഇആര്‍ പ്രകാരമാണെന് കാട്ടി യുപി സ്‌കൂളുകളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.

◾ബഫര്‍സോണ്‍ സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിനു ലഭിച്ചത് 76,378 പരാതികള്‍. പരാതികളില്‍ ചിലത് ഇരട്ടിപ്പാണെന്നാണ് അധികൃതരുടെ വാദം.

◾ശശി തരൂരിനു പിറകേ, ഇനി നിയമസഭയിലേക്കു മല്‍സരിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം  പ്രഖ്യാപിക്കുന്നതു ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന ശശി തരൂരിന്റെ പ്രഖ്യാപനത്തിനു പിറകേ, ടി.എന്‍. പ്രതാപന്‍ എംപിയും നിയമസഭയിലേക്കു താല്‍പര്യം പ്രകടിപ്പിച്ചിരിക്കേയാണ് സതീശന്റെ പ്രതികരണം. രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ് അടക്കമുള്ള എംപിമാരും നിയമസഭാ തെരഞ്ഞെടുപ്പാണു ലക്ഷ്യമിട്ടിരിക്കുന്നത്.

◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന അവതരണം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. സ്വാഗത ഗാനത്തിന്റെ ട്രയല്‍ കണ്ട ഡയറക്ടറെ തന്നെയാണ് അന്വേഷണത്തിനും നിയോഗിച്ചത്.

◾കലോത്സവ ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ വെറുതെ വിവാദമുണ്ടാക്കിയെന്നും മികച്ച കരിയര്‍ റെക്കോര്‍ഡുള്ള പഴയിടം മോഹനന്‍ നമ്പൂതിരിയെ ക്രൂശിക്കാന്‍ ശ്രമിച്ചെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ കുട്ടി. വൈവിധ്യങ്ങളുടെ മേളയാണ് കലോത്സവം. ഇനിയും ഈ വിഷയത്തില്‍ കടിച്ചു തൂങ്ങുന്നവരുടെ അജണ്ട തിരിച്ചറിയാനുള്ള മതേതര മനസ് കേരളത്തിനുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

◾പട്ടിണി കിടക്കുന്നവന്‍ ക്രിക്കറ്റ് കാണാന്‍ വരേണ്ടെന്നു പറഞ്ഞ കായിക മന്ത്രി അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം സമ്പന്നര്‍ക്കൊപ്പമായെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

◾തമിഴ്നാട്ടില്‍ ഉള്‍പെടെ ഗവര്‍ണര്‍മാരുടെ ഇടപെടല്‍ ജനാധിപത്യത്തിന് എതിരാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ രാവിലെ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്കുശേഷവും വിമര്‍ശനം ആവര്‍ത്തിച്ചു.

◾യുഡിഎഫില്‍ മുസ്ലീം ലീഗിനു കോണ്‍ഗ്രസിനോടു ഭിന്നാഭിപ്രായമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഭിന്നത ചൂണ്ടിക്കാണിച്ചെന്നേയുള്ളൂവെന്നും അല്ലാതെ ലീഗിനേയോ യുഡിഎഫിലെ ഏതെങ്കിലും പാര്‍ട്ടിയേയോ എല്‍ഡിഎഫിലേക്കു ക്ഷണിക്കുന്നതല്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നിലപാടിനെ കോണ്‍ഗ്രസ് അനുകൂലിക്കുമ്പോള്‍ ആര്‍എസ്പിയും മുസ്ലീം ലീഗും എതിര്‍ക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് നാളെ കോഴിക്കോട് ബീച്ചില്‍ തുടക്കമാകും. വൈകിട്ട് ആറരയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍ക്കു പുറമേ, പോപ്പ് ഗായിക ഉഷ ഉതുപ്പ്, ഗീതാജ്ഞലി, കെ.ആര്‍.മീര, അദാ യോനാഥ്, സുധ മൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. കോഴിക്കോട് ബീച്ചില്‍ ആറ് വേദികളിലുള്ള ഫെസ്റ്റ് 15 നു സമാപിക്കും. 12 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രഭാഷകര്‍ പങ്കെടുക്കും.

◾പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ 12 മണിക്കൂര്‍കൊണ്ട് 4500 കിക്ക് എടുത്ത് ഗിന്നസ് ലോക റെക്കോഡ് നേടി മലപ്പുറം.  മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോള്‍ ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്.

◾ലഹരിക്കടത്തു കേസില്‍ കുടുങ്ങിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നടപടി. പാന്‍മസാല കടത്തില്‍  പ്രതിയായ ഇജാസിനെ സിപിഎമ്മില്‍നിന്ന് പുറത്താക്കി. സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നു ഇജാസ്. വാഹനം വാടകയ്ക്ക് നല്‍കിയ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിനെ സിപിഎം സസ്പെന്‍ഡ്

ചെയ്തു.
ഒന്നരക്കോടി രൂപയുടെ ലഹരിക്കടത്തിലാണ് സിപിഎമ്മുകാര്‍ പ്രതികളായത്.

◾തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. വെളുത്തൂര്‍ സ്വദേശി സതീശിനെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ പാലാഴിയിലെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന നിക്ഷേപ രേഖകളും പിടിച്ചെടുത്തു.

◾കോഴിക്കോട് പേരാമ്പ്രയിലെ ബിജെപി യോഗത്തില്‍ പണപ്പിരിവിനെച്ചൊല്ലി കൈയ്യാങ്കളി. തന്റെ ഉടമസ്ഥതയിലുളള പെട്രോള്‍ പമ്പ് നിര്‍മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ഒരു ലക്ഷത്തി പതിനായിരം രൂപ ബിജെപി നേതാക്കള്‍ വാങ്ങിയെന്നും വീണ്ടും ആവശ്യപ്പെട്ട ലക്ഷം രൂപ നല്‍കാത്തതിനാലാണ് സമരമെന്നും ബിജെപി പ്രവര്‍ത്തകന്‍കൂടിയായ സംരംഭകന്‍ പ്രജീഷിന്റെ പരാതിയെച്ചൊല്ലിയായിരുന്നു കയ്യാങ്കളി. നേതാക്കള്‍ പണം വാങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

◾മലപ്പുറം ജില്ലാ കുടുംബ കോടതിക്കു സമീപം ഭാര്യയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയിലായി. മേലാറ്റൂര്‍ സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലാണ്. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും 17 വര്‍ഷം മുമ്പാണ് വിവാഹിതരായത്.

◾പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നേമുക്കാല്‍ കിലോ ചരസ് പിടികൂടി. ഷാലിമാര്‍ – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒന്നരക്കോടിയോളം വില വരുന്ന ചരസ് കണ്ടെത്തിയത്.

◾മണ്ണാര്‍ക്കാട് മധു കേസില്‍ പുനരന്വേഷണം നടത്തിയ ഡിവൈഎസ്പി പി ശശി കുമാറിനെ വിസ്തരിച്ചു. കേസില്‍ തുടരന്വേഷണം നടത്തി സപ്ലിമെന്ററി കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത് ശശി കുമാറായിരുന്നു.

◾കണ്ണൂര്‍ മലപ്പട്ടത്ത് ഭക്ഷ്യവിഷബാധയേറ്റ് 25 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. കഴിഞ്ഞ ദിവസം 20 പേര്‍ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച മലപ്പട്ടം കുപ്പത്തു  നടന്ന വിവാഹ വിരുന്നില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യബാധ ഏറ്റത്.

◾തലശ്ശേരിയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മൂഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.

◾വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധി പ്രസ്താവിക്കുന്നതു രണ്ടു മാസം വൈകിയതില്‍ മാപ്പു പറഞ്ഞ് സുപ്രീം കോടതി ജഡ്ജി ബി ആര്‍ ഗവായ്. ചണ്ഡീഗഡില്‍ വീടുകള്‍ അപ്പാര്‍ട്ടുമെന്റുകളായി മാറ്റുന്നതിനെതിരേ നല്‍കിയ കേസിന്റെ വിധി പ്രസ്താവമാണു നീണ്ടുപോയത്. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന വിഷയങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും  പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം വേണം. കോടതി അഭിപ്രായപ്പെട്ടു.

◾റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. മൂന്നു വര്‍ഷത്തെ കാലാവധി ജനുവരി 14 ന് അവസാനിക്കാനിരിക്കെയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് പത്രയെ വീണ്ടും നിയമിച്ചത്.

◾ഡല്‍ഹിയില്‍ എടിഎമ്മിലേക്കു പണവുമായി എത്തിയ വാഹനം ആക്രമിച്ച് വന്‍ കവര്‍ച്ച. വാഹനത്തിന്റെ സുരക്ഷ ജീവനക്കാരനെ വെടിവച്ചു കൊന്നശേഷം എട്ടു ലക്ഷം രൂപ കവര്‍ന്നു. സുരക്ഷ ജീവനക്കാരനായ ജയ് സിങ്ങാണ് കൊലപ്പെട്ടത്. വസീറാബാദ് ഫ്ലൈ ഓവറിനു സമീപമായിരുന്നു ആക്രമണം.

◾മോഷണകേസിലെ പ്രതിയുടെ കുത്തേറ്റ് ഡല്‍ഹിയില്‍ എഎസ്ഐ മരിച്ചു. മോഷണക്കേസിലെ പ്രതിയായ അനീഷിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എ എസ് ഐക്ക് കുത്തേറ്റത്. മയാപുരിയില്‍ കുത്തേറ്റ എ എസ് ഐ ശംഭു ദയാല്‍ ചികിത്സയിലായിരുന്നു.

◾ശ്രീലങ്കക്കു പിറകേ പാകിസ്ഥാനിലും കടുത്ത സാമ്പത്തിക പ്രതിസന്ധി. കടുത്ത വിലക്കയറ്റവും വിദേശനാണ്യ ശേഖരത്തിലെ തകര്‍ച്ചയും  വിദേശകടബാധ്യതയും പിറകേ എത്തിയ പ്രളയവും പാകിസ്ഥാന് തിരിച്ചടിയായി. സഹായത്തിനായി സൗദിയെയും ചൈനയെയും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാന്‍.

◾ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ടത്തില്‍ ലോക റിക്കാര്‍ഡിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. 2021 നവംബര്‍ മുതല്‍ മസ്‌കിന് 18,000 കോടി ഡോളര്‍ നഷ്ടപ്പെട്ടെന്നാണു  ഫോബ്‌സിന്റെ കണക്കുകള്‍. അതായത് ഏകദേശം 15 ലക്ഷം കോടി രൂപ. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സ് ഇതു ലോക റിക്കാര്‍ഡായി പ്രഖ്യാപിച്ചു. ഇലോണ്‍ മസ്‌കിന്റെ ആസ്തി 2021 നവംബറിലെ 32,000 കോടി ഡോളറില്‍ നിന്ന് ഈ മാസം വരെ 13,700 കോടി ഡോളറായി കുറഞ്ഞു. ടെസ്ല ഓഹരികളുടെ  വിലത്തകര്‍ച്ചയാണു കാരണം.

◾ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 63 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ബാറ്റേന്തിയ ശ്രീലങ്കക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പകച്ചു നില്‍ക്കാതെ പോരാടി പുറത്താകാതെ 108 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദശുന്‍ ഷനകയുടെ പോരാട്ടമാണ് ശ്രീലങ്കയുടെ തോല്‍വി ഭാരം കുറച്ചത്. നേരത്തെ 73 ാം സെഞ്ച്വറി നേടിയ വിരാട് കോലിയുടേയും അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടേയും ശുഭാമാന്‍ഗില്ലിന്റേയും പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കോലി 87 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയപ്പോള്‍ രോഹിത് 67 പന്തില്‍ നിന്ന് 83 റണ്‍സും ഗില്‍ 60 പന്തില്‍ നിന്ന് 70 റണ്‍സും നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!