ഭരണഘടനയെ അവഹേളിച്ചതിനു പുറത്തു പോകേണ്ടിവന്ന ഒരു മന്ത്രിയെ വീണ്ടും മന്ത്രിയാക്കുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് പ്രകാശ് ജാവഡേക്കര്‍

ഭരണഘടനയെ അവഹേളിച്ചതിനു പുറത്തു പോകേണ്ടിവന്ന ഒരു മന്ത്രിയെ വീണ്ടും മന്ത്രിയാക്കുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് പ്രകാശ് ജാവഡേക്കര്‍

◾ഭരണഘടനയെ അവഹേളിച്ചതിനു പുറത്തു പോകേണ്ടിവന്ന ഒരു മന്ത്രിയെ വീണ്ടും മന്ത്രിയാക്കുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. തിരുവനന്തപുരത്ത് ബിജെപി ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾സംസ്ഥാനത്തെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇതുവരെ ലഭിച്ചത് 38,909 പരാതികള്‍. ഇന്നലെ മാത്രം പന്തീരായരിത്തിലേറെ പരാതികള്‍ ലഭിച്ചു. ഇതുവരെ പരിശോധന നടത്തി ബഫര്‍സോണില്‍നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശചെയ്തത് 2,919 പരാതികളില്‍ മാത്രമാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. കേസ് പരിഗണിക്കുന്നത് 11 നാണ്.

◾ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയോടു കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്നു പ്രഖ്യാപിച്ച് സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.

◾സജി ചെറിയന്റെ വിവാദ പ്രസംഗത്തിന്റെ രേഖകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ സത്യപ്രതിജ്ഞക്കുശേഷമാണ് അതേവേദിയില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നതായി ഓര്‍മിച്ചത്.

◾സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി ഫെബ്രുവരി 10 മുതല്‍ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ മേയ് 20 വരെ. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയില്‍  ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണു തീരുമാനം. ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓരോ വകുപ്പും പരമാവധി പരിപാടികള്‍ ഒരുക്കണം.   ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അപവാദ പ്രചരണത്തിലുണ്ടായ മാനസിക പ്രയാസമാണ് കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്റെ മരണത്തിനു കാരണമെന്നു മക്കള്‍ ഡിജിപിക്കു പരാതി നല്‍കി.  കോഴിക്കോടുളള രമേശ്, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ദുഷ്പ്രചരണം നടത്തിയതെന്നും മക്കളുടെ പരാതിയില്‍ പറയുന്നു.

◾കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ ആയിരത്തോളം ഹോട്ടലുകള്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കും. നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പ്പറേഷന്‍ ഹോട്ടലുകള്‍ക്കു നോട്ടീസ് നല്‍കിയതോടെയാണ് തീരുമാനം. വെള്ളക്കെട്ടിന് കാരണം കാനകളില്‍ കെട്ടിക്കിടക്കുന്ന ഹോട്ടല്‍ മാലിന്യമാണെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു.

◾വീണ്ടും മന്ത്രിയാകാന്‍ അവസരം ലഭിച്ചതില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞ് മന്ത്രി സജി ചെറിയാന്‍. 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികള്‍ ഉണ്ട്. ഇവ പൂര്‍ത്തിയാക്കും. താന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ നന്നായി സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

◾സജി ചെറിയാനെ മന്ത്രിയാക്കിയതോടെ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് മഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.

◾ഗാനരചയിതാവും കവിയുമായ ബീയാര്‍ പ്രസാദ് ചങ്ങനാശേരിയില്‍ അന്തരിച്ചു. 62 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ. കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം, വെട്ടം തുടങ്ങി നിരവധി സിനിമകളില്‍ പാട്ടെഴുതിയിട്ടുണ്ട്.

◾പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഓതറ എ എം എം സ്‌കൂളില്‍ നിന്നു കാണാതായ നാലു പെണ്‍കുട്ടികളില്‍ രണ്ടു പേരെ കണ്ടെത്തി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിനെ കാണാന്‍ കൊച്ചിയിലേക്ക് പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. കാണാതായ മറ്റു രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

◾കാപ്പ ചുമത്തി മാവേലിക്കര കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ജയിലിനു മുന്നില്‍നിന്ന് ഓടി രക്ഷപ്പെട്ടു. കറ്റാനം ഭരണിക്കാവ് തെക്ക് മനീഷ് ഭവനം മനീഷ് (കാനി 19) ആണ് മാവേലിക്കര സബ് ജയിലിനു മുന്നില്‍നിന്ന് പോലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടത്. രാത്രി ഏഴരയോടെയാണ് സംഭവം.

◾കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ നഗ്‌ന മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം ബാധിച്ചാണ് കേരളാപുരം സ്വദേശിനി ഉമാ പ്രസന്നന്‍ മരിച്ചതെന്നാണ് അഞ്ചല്‍ സ്വദേശിയായ യുവാവ് മൊഴി നല്‍കിയത്. ബീച്ചില്‍നിന്നു ലഭിച്ച യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വില്‍ക്കുകയായിരുന്നു ഉമയുടെ ജോലി.

◾അട്ടപ്പാടി മധുകൊലക്കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയ അന്നത്തെ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി മജിസ്ട്രേറ്റ് എം രമേശനെ മണ്ണാര്‍ക്കാട് എസ് സി എസ്ടി വിചാരണ കോടതി വീണ്ടും വിസ്തരിച്ചു. മരണം പൊലീസ് കസ്റ്റഡിയിലാണോ എന്ന് തിരിച്ചറിയാനായിരുന്നു മജിസ്റ്റീരിയല്‍ അന്വേഷണം. മധുവിനെ മുക്കാലിയില്‍ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നാണ് അന്നു മധുവിന്റെ അമ്മയും സഹോദരിമാരും സഹോദരി ഭര്‍ത്താവും മൊഴി നല്‍കിയതെന്നും രമേശ് കോടതിയില്‍ പറഞ്ഞു.

◾എറണാകുളം കാലടി മറ്റൂരില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. മറ്റൂര്‍ വരയിലാന്‍ വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സുനിതയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷൈജുവിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ബൈക്ക് അപകടത്തില്‍ കായംകുളം ചിറക്കടവം മുപ്പള്ളില്‍ സുരേഷിന്റെ മകന്‍ വിഷ്ണു (21) മരിച്ചു. താമരക്കുളത്തിനു സമീപം ആനയടിയില്‍ ഇന്നലെ രാത്രി ഒമ്പതിനായിരുന്നു അപകടം.

◾മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റാരോപിതനെതിരേ 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്ന് എയര്‍ ഇന്ത്യ. നിയമനടപടികള്‍ക്കായി പരാതി പോലീസിനു കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍. 2022 നവംബറില്‍ ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തിലാണ് മൂത്രമൊഴിക്കല്‍ സംഭവമുണ്ടായത്.

◾ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ ഷര്‍ട്ട് അഴിപ്പിച്ചെന്ന് യുവഗായിക. സമൂഹമാധ്യമത്തിലൂടെയാണ് വിമാനത്താവളത്തില്‍ നേരിട്ട അനുഭവം വിദ്യാര്‍ഥിനിയും സംഗീതജ്ഞയുമായ യുവതി വെളിപ്പെടുത്തിയത്. അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് ചെക്ക്പോയ്ന്റില്‍ നിര്‍ത്തിച്ചത് അപമാനകരമാണെന്നും അവര്‍ കുറിച്ചു.

◾ബലാല്‍സംഗക്കേസില്‍ തെളിവില്ലെന്നു കണ്ടു കുറ്റമുക്തനാക്കപ്പെട്ടയാള്‍ പതിനായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 666 ദിവസം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കുറ്റമുക്തനാക്കപ്പെട്ട മുപ്പത്തഞ്ചുകാരനായ കാന്തിലാല്‍ ഭീല്‍ എന്നയാളാണു മധ്യപ്രദേശ് സര്‍ക്കാരിനെതിരേ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ജയില്‍വാസം കാരണം ലൈംഗികസുഖം അടക്കം ജീവിതത്തിലെ പ്രധാന അനുഭവങ്ങളെല്ലാം നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. കുറ്റാരോപണവും ജയില്‍വാസവും ഭാര്യയും മക്കളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബത്തെ തകര്‍ത്തു. ഭക്ഷണവും വസ്ത്രവും വാങ്ങാന്‍ പണമില്ലാതെ അവര്‍ ക്ളേശിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.

◾ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ പ്ലാസ്റ്റിക് ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍. യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിലെ ഡ്രമ്മിലാണ് വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ നിലയില്‍ മൃതദേഹം കണ്ടത്. 20 വയസ് പ്രായമുള്ള യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

◾ജമ്മു കാഷ്മീരിലെ രജൗരി ജില്ലയില്‍ ഹിന്ദു കുടുംബങ്ങള്‍ക്കു നേരെ ഭീകരാക്രമണം വര്‍ധിച്ചതിനാല്‍ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സിആര്‍പിഎഫിന്റെ 18 കമ്പനിയെ നിയോഗിക്കും. ഇതനുസരിച്ച് ഏകദേശം 1,800 ഉദ്യോഗസ്ഥരെക്കൂടി രജൗരിയില്‍ വിന്യസിക്കും.

◾അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതിക ശരീരം ഇന്നു സംസ്‌കരിക്കും. രാവിലെ ഒമ്പതരയ്ക്ക് ആരംഭിക്കുന്ന സംസ്‌കാര കര്‍മങ്ങള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികനാകും. ഇന്ത്യയിലെ കര്‍ദിനാള്‍മാരും സിബിസിഐ പ്രസിഡന്റും സംസ്‌കാര കര്‍മങ്ങളില്‍ പങ്കെടുക്കും.

◾ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ട് റണ്‍സിനാണ് വിജയിച്ചത്. അതേസമയം രണ്ടാം ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിനേറ്റ പരിക്കാണ് കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!