ക്രിസ്മസ് ദിനത്തിൽ ക്രിസ്ത്യാനികളുടെ വീടുകളിലേക്ക് ബി.ജെ.പി നേതാക്കളുടെ സ്നേഹ യാത്ര; ഭക്ഷണം കഴിച്ച് മടങ്ങി

ക്രിസ്മസ് ദിനത്തിൽ ക്രിസ്ത്യാനികളുടെ വീടുകളിലേക്ക് ബി.ജെ.പി നേതാക്കളുടെ സ്നേഹ യാത്ര; ഭക്ഷണം കഴിച്ച് മടങ്ങി

◾ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഭക്ഷണം കഴിച്ചുള്ള ഗൃഹസമ്പര്‍ക്ക പരിപാടിയുമായി ബിജെപി. സ്നേഹയാത്ര എന്ന പേരിലുള്ള പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ വീടുകളിലെത്തി.

◾കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വൈസ് ചാന്‍സലര്‍ നിയമനത്തിനു യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുന്‍ വിസി ഡോ റിജി ജോണിന്റെ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്. വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയനാണ് യുജിസി മാനദണ്ഡമനുസരിച്ചു ഡോ. റിജി ജോണിനു യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍, കെ റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്കു സമയം തേടിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ കൂടിക്കാഴ്ച തരപ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് അനുമതി തേടിയത്.

◾കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും മാസ്‌ക് ധരിക്കണം. ശുചിത്വം പാലിക്കണം. സൂക്ഷിച്ചാല്‍ സുരക്ഷിതരാകാം. റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

◾എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് റിപ്പോര്‍ട്ടു തേടി.   ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം ചേരുന്നത്.

◾വ്യക്തി താത്പര്യങ്ങള്‍ക്കായി പാര്‍ട്ടി താത്പര്യം ബലി കഴിപ്പിക്കരുതെന്നും അത്തരം പ്രവണതകള്‍ തിരുത്തുമെന്നും പി. ജയരാജന്‍. കാഞ്ഞങ്ങാട് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആക്ഷേപം ഉന്നയിച്ചതിനു പിറകേയാണ് ഈ പ്രതികരണം.

◾തിരുവനന്തപുരം പുത്തന്‍തോപ്പിലും അഞ്ചുതെങ്ങിലും കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്നു പേരെ കാണാതായി. പുത്തന്‍തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് കാണാതായത്. അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന്‍ ആന്റണി (34) യെയാണ് കാണാതായത്. തുമ്പയില്‍ ആറാട്ടുവഴി സ്വദേശി ഫ്രാങ്കോ (38) മുങ്ങിമരിച്ചു.

◾സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞു മരിച്ച സൈനികന്‍ വൈശാഖിന്റെ മൃതദേഹം ഇന്നു സംസ്‌കരിക്കും. രാവിലെ എട്ടുവരെ വീട്ടിലും തുടര്‍ന്ന് ചുങ്കമന്നം എ യു പി സ്‌കൂളിലും പൊതുദര്‍ശനം. തുടര്‍ന്ന് സൈനിക ബഹുമതികളോടെ തിരുവില്വാമല ഐവര്‍ മഠത്തില്‍ സംസ്‌കരിക്കും. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് മൃതദേഹം ചെങ്ങണിയൂര്‍ കാവിലെ വീട്ടില്‍ എത്തിച്ചത്.

◾വടകര മാര്‍ക്കറ്റ് റോഡില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടക്കാത്തെരു പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജനാ (62)ണ് മരിച്ചത്. മോഷണത്തിനിടെ കൊലപ്പെടുത്തിയതാണെന്നു പോലീസ്. ശനിയാഴ്ച അര്‍ധരാത്രിയായിട്ടും വീട്ടില്‍ എത്താതായപ്പോള്‍ അന്വേഷിച്ചു കടയില്‍  എത്തിയപ്പോഴാണ് നിലത്തുവീണു കിടക്കുന്നതു കണ്ടത്.

◾എറണാകുളം അങ്കമാലി രൂപതയില്‍ വൈദികരും വിശ്വാസികളും ചേരിതിരിഞ്ഞ് കുര്‍ബാനയെ അപഹസിക്കുന്നതില്‍ വിശ്വാസികളോടു മാപ്പു പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്. ഇത്തരം ഹീന പ്രവണതകള്‍ ലജ്ജാകരമാണ്. താന്‍ മാപ്പു ചോദിക്കുന്നുവെന്നും ബിഷപ്പ്  മാര്‍ ജോസ് പൊരുന്നേടം ക്രിസ്മസ് സന്ദേശത്തിനിടെ പറഞ്ഞു.

◾ക്രിസ്മസിനോടനുബന്ധിച്ചു തൃശൂര്‍ നഗരത്തില്‍ ആയിരക്കണക്കിനു സാന്താക്ലോസുമാര്‍ നിരക്കുന്ന ‘ബോണ്‍ നതാലെ’ കരോള്‍ ഘോഷയാത്ര നാളെ. വൈകുന്നേരം നാലു മുതല്‍ എഴുവരെയാണ് ഘോഷയാത്ര. ക്രിസ്മസ് – പുതുവല്‍സരാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. സ്വരാജ് റൗണ്ട് അടക്കം പ്രധാന റോഡുകളെല്ലാം ദീപാലങ്കാരങ്ങളാല്‍ മിന്നിത്തിളങ്ങുകയാണ്.

◾പുതുവത്സരാഘോഷത്തിനായി കൊച്ചിയില്‍ ഒരുങ്ങുന്നത് ഭീമന്‍ പാപ്പാഞ്ഞി. അറുപത് അടി ഉരയത്തിലാണ് പാപ്പാഞ്ഞിയുടെ നിര്‍മ്മാണം. ആറു ലക്ഷം രൂപയാണ് ചെലവിട്ടാണ് പുതുവല്‍സര രാവില്‍ കത്തിക്കാനുള്ള പാപ്പാഞ്ഞി സജ്ജമാക്കുന്നത്. പതിവ് പോലെ പരിസ്ഥിതി സൗഹൃദ പാപ്പാഞ്ഞിയാണെന്നു സംഘാടകര്‍.

◾മലപ്പുറം ചങ്ങരംകുളത്ത് കുട്ടികളുടെ ക്രിസ്മസ് കരോള്‍ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം.  അഞ്ചു കുട്ടികള്‍ക്കു പരിക്കേറ്റു. വടിയും പട്ടികയുംകൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. കുട്ടികള്‍ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും അക്രമി സംഘം നശിപ്പിച്ചു.

◾പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കല്‍പ്പറ്റയിലെ അഭിഭാഷകന്‍ സി.കെ. അരുണ്‍കുമാറിന്റെ ജാമ്യം കല്‍പ്പറ്റ പോക്‌സോ പ്രത്യേക കോടതി റദ്ദാക്കി. അരുണിന് നേരത്തേ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രതിയെ അറസ്റ്റുചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

◾മദ്യം കിട്ടാത്തതിനു മാനന്തവാടിയില്‍ കല്ലെറിഞ്ഞ് ബിവറേജസ് മദ്യശാലയുടെ ചില്ലു തകര്‍ത്ത കേസിലെ പ്രതികളെ പിടികൂടി. മാനന്തവാടി ഒഴക്കോടി സ്വദേശികളായ  അമല്‍, റോബിന്‍സ്  എന്നിവരാണ് അറസ്റ്റിലായത്. മദ്യശാല അടച്ചതിനുശേഷം അതിക്രമിച്ച് കടന്ന് പൊതുമുതല്‍ നശിപ്പിപ്പിച്ചതിനാണ് കേസ്.

◾നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി ദുബൈയില്‍നിന്നുള്ള യാത്രക്കാരനെ അറസ്റ്റു ചെയ്തു. ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

◾പാലക്കാട് ഒറ്റപ്പാലം നഗരസഭ പരിധിയില്‍ 54 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കൃഷിനശിപ്പിക്കുകയും ജീവനു ഭീഷണിയാകുകയും ചെയ്തു വിലസിയിരുന്ന പന്നിക്കൂട്ടങ്ങളെയാണ്  വെടിവച്ച്ുകൊന്നത്.

◾കൊവിഡ് വ്യാപന ഭീതിയില്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ കൂടുതല്‍ പേര്‍ എത്തി. പത്തിരട്ടിയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്. വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ പരിശോധിക്കാന്‍ സൗകര്യമൊരുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

◾ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ അസാധുവാകുമെന്ന് ആദായ നികുതി വകുപ്പ്. അസാധുവായ പാന്‍ കാര്‍ഡുള്ളവര്‍ക്ക് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനാവില്ല.

◾രാജസ്ഥാനിലെ സീനിയര്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. നാലു ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ച പരീക്ഷ മാറ്റിവച്ചു. ഉദയ്പൂരിനു സമീപം ബസില്‍ പരീക്ഷ സെന്ററിലേക്കു പോകുകയായിരുന്നു 40 പേര്‍ ചോദ്യപേപ്പറുമായി പിടിയിലായി. ബസിലിരുന്നു ചോദ്യപേപ്പര്‍ നോക്കി ഉത്തരങ്ങള്‍ പഠിക്കുന്നതിനിടെയാണ് പിടിയിലായത്. മാറ്റിവച്ച പരീക്ഷ ഡിസംബര്‍ 29 നു നടക്കും.

◾ടെലിവിഷന്‍ താരം തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹനടനും കാമുകനുമായ ഷീസാന്‍ മുഹമ്മ് ഖാനെ അറസ്റ്റു ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രണയബന്ധം തകര്‍ന്നതാണ് ആത്മഹത്യക്കു കാരണമെന്ന് അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. സംഭവം ലൗ ജിഹാദാണെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ രാം കദം രംഗത്ത്.

◾സൂററ്റില്‍ ജോലിയില്‍നിന്നു പുറത്താക്കിയതിനു രണ്ടു തൊഴിലാളികള്‍ ചേര്‍ന്ന് ഫാക്ടറി ഉടമയടക്കം മൂന്നുപേരെ കൊലപ്പെടുത്തി. വേദാന്ത ഇന്‍ഡസ്ട്രീസ് ഉടമയായ കല്‍പേഷ് ധോലാക്കിയയും അദ്ദേഹത്തിന്റെ പിതാവും അമ്മാവനും ആണ് കൊല്ലപ്പെട്ടത്. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.

◾ജമ്മു കാഷ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ ആണ് വന്‍ ആയുധവേട്ട.  എട്ട് എകെ 74 യു തോക്കുകള്‍, 12 ചൈന നിര്‍മ്മിത പിസ്റ്റളുകള്‍, പാക്കിസ്ഥാനിലും ചൈനയിലും നിര്‍മ്മിച്ച ഗ്രനേഡുകള്‍, 560- ഓളം തിരകള്‍, പാക് പതാക പതിച്ച ബലൂണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

◾ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ചതു പന്ത്രണ്ടു വയസുകാരനും സംഘവുമെന്ന് പൊലീസ്. മൂന്നു പേരെ അറസ്റ്റു ചെയ്തു. നവംബര്‍ 22 നാണ് സ്‌ക്രാപ്പ് ഡീലറായ ഇബ്രാഹിമും (60) ഭാര്യ ഹസ്രയും വീട്ടില്‍ കൊല്ലപ്പെട്ടത്.

◾യുക്രെയ്നിലെ യുദ്ധവും മറ്റു സംഘര്‍ഷങ്ങളും അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എത്ര കുഞ്ഞുങ്ങളാണ് അനാഥരായത്? അധികാരത്തോടുള്ള അത്യാര്‍ത്തി അയല്‍ക്കാരെ വിഴുങ്ങാനുള്ള പോരാട്ടമായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

◾പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടന്ന സ്ഫോടനങ്ങളില്‍ അഞ്ചു പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പത്തിലധികം സാധാരണ പൗരന്മാര്‍ക്ക് പരിക്കേറ്റു.

◾നേപ്പാളില്‍ പ്രധാനമന്ത്രിയായി പ്രചണ്ഡ എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റു നേതാവ് പുഷ്പ കമല്‍ ധഹല്‍ ഇന്നു ചുമതലയേല്‍ക്കും. കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്ററിന്റെ ചെയര്‍മാനാണു പ്രചണ്ഡ. മൂന്നാം തവണയാണ് ഇദ്ദേഹം നേപ്പാളില്‍ പ്രധാനമന്ത്രിയാകുന്നത്.

◾പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി സ്ഥാപകരായ പ്രണോയി റോയിയും ഭാര്യ രാധികാ റോയിയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇരുവരും 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് വില്‍ക്കാന്‍ സാധ്യത. ശേഷം 5 ശതമാനം ഓഹരികള്‍ മാത്രമാണ് ഇരുവരും കൈവശം വയ്ക്കുക. പ്രണോയി റോയിയുടെയും, രാധികാ റോയിയുടെയും ഓഹരികള്‍ ഏറ്റെടുക്കുന്നതോടെ, എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പിന്റെ വിഹിതം 64.71 ശതമാനമായാണ് ഉയരുക. നിലവില്‍, 37.5 ശതമാനം ഓഹരി വിഹിതമാണ് അദാനി ഗ്രൂപ്പിന് എന്‍ഡിടിവിയില്‍ ഉള്ളത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് വഴിയാണ് ഇടപാട് പൂര്‍ത്തീകരിക്കുക. ആദ്യ ഘട്ടമെന്ന നിലയില്‍, കഴിഞ്ഞ ഓഗസ്റ്റിലാണ് എന്‍ഡിടിവിയുടെ 29.8 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. പിന്നീട് നടന്ന ഓപ്പണ്‍ ഓഫറിലൂടെ ഓഹരി വിഹിതം 37.5 ശതമാനമായി ഉയര്‍ത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!