ചൈനയിൽ കൊവിഡ് പടർന്ന് പിടിക്കുന്നു; ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞു

ചൈനയിൽ കൊവിഡ് പടർന്ന് പിടിക്കുന്നു; ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞു

◾ചൈനയില്‍ വീണ്ടും കൊവിഡ് തരംഗം. പ്രതിഷേധങ്ങള്‍ക്കു പിറകേ, നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ രോഗം പടര്‍ന്നുപിടിച്ചു. രാജ്യത്തെ ആശുപത്രികള്‍ കൊവിഡ് ലക്ഷണമുളള രോഗികളെ കൊണ്ട് നിറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം രോഗം ലോകവ്യാപകമാകുമെന്നു പകര്‍ച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് എക്കോണമിസ്റ്റുമായ എറിക് ഫീഗല്‍ ഡിംഗ് ട്വീറ്റ് ചെയ്തു.

◾സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലും കേന്ദ്ര സര്‍ക്കാരിനും സമര്‍പ്പിച്ച ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിക്കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ തയാറാക്കി സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഈ ഭൂപടം തിരുത്തും. വനം വകുപ്പിനും നിര്‍ദേശം നല്‍കാവുന്നതാണ്.  ജനുവരി ഏഴുവരെ ഇതിനു സാവകാശമുണ്ടാകും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ പരാതി നല്‍കാനുള്ള സമയ പരിധി ജനുവരി അഞ്ചുവരെ നീട്ടി. ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ  ഓണ്‍ലൈന്‍ യോഗം ഇന്നു ചേരും.

◾ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കുന്നു. അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രേസ്മാര്‍ക്ക് അനുവദിച്ചിരുന്നില്ല. നാഷണല്‍ സര്‍വീസ് സ്‌കീം വി.എച്ച്.എസ്.ഇ വിഭാഗം സംഘടിപ്പിച്ച ‘മഹിതം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഉടനേ അയച്ചുകൊടുക്കണമെന്ന് ഹൈക്കോടതി. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള നടപടികളുണ്ടാകണം. പരസ്യ ബോര്‍ഡുകളില്‍ ഏജന്‍സിയുടെ മുദ്രയുണ്ടാകണമെന്നും കോടതി.

◾പോപ്പുലര്‍ ഫ്രണ്ട് രഹസ്യ വിഭാഗത്തെ ഉപയോഗിച്ച് ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിരുന്നെന്ന് എന്‍ഐഎ. സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ടര്‍മാരുടെ ഒരു സംഘം വിവരശേഖരണം നടത്തിയാണു പട്ടിക തയ്യാറാക്കിയത്. എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി.  ഐ.എസ് ബന്ധത്തിന് തെളിവുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലും അന്വേഷണം തുടരുകയാണ്. 14 പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

◾മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ രാത്രി ഒമ്പതരയ്ക്കുതന്നെ ഹോസ്റ്റലില്‍ എത്തണമെന്ന് ആരോഗ്യ സര്‍വകലാശാല. 18 വയസുള്ള വിദ്യാര്‍ത്ഥികള്‍ക്കു സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതു സമൂഹത്തിനു നല്ലതല്ല. 25 വയസാകുമ്പോഴാണ് പക്വമായ ബുദ്ധിവികാസം നേടൂവെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി. ഹോസ്റ്റലുകള്‍ പഠനകേന്ദ്രങ്ങളാണ്, നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്നും ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി.

◾പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുത്തു. തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ എന്‍ഐഐ പുതുക്കിയ എഫ്ഐആര്‍ സമര്‍പ്പിക്കും. കഴിഞ്ഞ ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി അക്രമികള്‍ വെട്ടിക്കൊന്നത്. ഈ കേസില്‍ 40 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

◾ഐഎസ്ആര്‍ഒ ചാരക്കേസിനു ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതിയിലെ ജഡ്ജി പിന്മാറി. ജസ്റ്റിസ് വിജു എബ്രഹാമാണ് പിന്മാറിയത്. പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കും. പ്രതികളായ സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, ഐ.ബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് ജയപ്രകാശ്, വി.കെ മൈനി  അടക്കമുള്ളവരുടെ ഹര്‍ജിയാണ് പരിഗണനയിലുള്ളത്.

◾കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം പുനപരിശോധിച്ചു  തീരുമാനമെടുക്കാന്‍ സ്‌ക്രൂട്‌നി കമ്മിറ്റിയെ സര്‍വകലാശാല സിന്റിക്കേറ്റ് ചുമതലപ്പെടുത്തി. പ്രിയ വര്‍ഗീസിന്റെ നിയമന തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.

◾കൊച്ചിയിലും ഗുരുവായൂരിലും ഫൈവ് ജി ആരംഭിച്ചു. കൊച്ചിയിലെ റിലയന്‍സ് ജിയോയുടെ 130 ടവറുകളിലാണ് ഫൈവ് ജി സേവനം ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഫൈവ് ജി സേവനങ്ങള്‍ തിരുവനന്തപുരത്ത് നാളെ മുതല്‍ ലഭിക്കും. തൃശൂര്‍, ആലപ്പഴ, മലപ്പുറം ജില്ലകളില്‍ ജനുവരിയില്‍ ഫൈവ് ജി ലഭ്യമാകും.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ്‌കറ്റ് ഹോട്ടലില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ആത്മീയ, സമുദായ, രാഷ്ട്രീയ നേതാക്കളും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ക്ലീമിസ്, ബസേലിയോസ് മാര്‍തോമ മാത്യൂസ് കാതോലിക്ക ബാവ, ഡോ. തിയോഡേഷ്യസ് മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന്‍, ഗോകുലം ഗോപാലന്‍, പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യന്‍,  ജസ്റ്റിസുമാരായ ബെഞ്ചമിന്‍ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

◾ക്രിസ്മസ്, ന്യൂ ഇയര്‍ സീസണിലെ യാത്രക്കാരുടെ തിരക്കു പരിഹരിക്കാന്‍ കേരളത്തിന് 51 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍. ഇതിനായി 17 സ്പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു. നാളെ മുതല്‍ ജനുവരി രണ്ടു വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക.

◾ശശി തരൂര്‍ പാര്‍ലമെന്റില്‍ എത്തിയത് വീല്‍ ചെയറില്‍. ഇടതുകാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ അദ്ദേഹം വീല്‍ ചെയറില്‍ ഇരിക്കുന്ന ചിത്രം സഹിതം ട്വിറ്റു ചെയ്ത കുറിപ്പു വൈറലായി. ഭിന്നശേഷിക്കാരെ നമ്മുടെ സംവിധാനങ്ങള്‍ എത്രത്തോളം പിന്തുണയ്ക്കുന്നുണ്ടെന്നു മനസിലാക്കാന്‍ ഈ താത്കാലിക വൈകല്യം പഠിപ്പിച്ചെന്നാണ് അദ്ദേഹം കുറിച്ചത്.  പാര്‍ലമെന്റിലേക്ക് വീല്‍ചെയറില്‍ പ്രവേശിക്കാന്‍ റാംപുള്ള ഏക കവാടം ഡോര്‍ ഒമ്പതിലാണെന്നും അദ്ദേഹം കുറിച്ചു.

◾താമരശേരി ചുരത്തിന്റെ അടിവാരത്ത് മൂന്നു മാസത്തിലേറെയായി തടഞ്ഞിട്ട രണ്ടു ഭീമന്‍ ട്രെയിലറുകള്‍ നാളെ രാത്രി 11 മണിയോടെ ചുരം കയറാന്‍ അനുമതി നല്‍കി. ട്രെയിലറുകള്‍ കടന്നുപോകുമ്പോള്‍ ദേശീയപാതക്കോ, വനം, വൈദ്യുതി വകുപ്പുകളുടെ സാമഗ്രികള്‍ക്കോ നാശമുണ്ടായാല്‍ ഈടാക്കാന്‍ 20 ലക്ഷം രൂപയുടെ ഡെപ്പോസിറ്റു കോഴിക്കോട്  ജില്ലാ ഭരണകൂടം വാങ്ങിവച്ചിട്ടുണ്ട്.

◾കോട്ടയം കിടങ്ങൂരിനടുത്ത് പാദുവയില്‍ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍, വര്‍ക്കല സ്വദേശി വജന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ഇരുപത്തൊന്നു വയസുകാരാണ്.

◾ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രതി ലീഗല്‍ ഡിജിഎം ശശി കുമാരന്‍ തമ്പിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. ടൈറ്റാനിയത്തില്‍ പോലീസ് നടത്തിയ പരിശോധന രാത്രി വരെ നീണ്ടു. ശശികുമാരന്‍ തമ്പി ഒളിവിലാണ്. ഇയാളെ കഴിഞ്ഞ ദിവസം സസ്പെന്‍ഡു ചെയ്തിരുന്നു.

◾തൊടുപുഴയില്‍ മുന്നറയിപ്പു ബോര്‍ഡുകളില്ലാതെ റോഡിനു കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തില്‍ കരാറുകാരനെ അറസ്റ്റു ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിര്‍മ്മാണത്തിനു കരാര്‍ എടുത്ത നസീര്‍ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചത്. തൃശൂരില്‍ കിസാന്‍ സഭയുടെ കൊടിതോരണം കഴുത്തില്‍ കുടുങ്ങി അഭിഭാഷകയ്ക്കു പരിക്കേറ്റ സംഭവത്തില്‍ പോലീസ് നടപടിയെടുത്തിട്ടില്ല.

◾കൊല്ലം നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി. കോട്ടാത്തല സ്വദേശിനി കൃഷ്ണകുമാരിയാണ് പരാതിക്കാരി. മതില്‍ കെട്ടാനുള്ള അനുമതിക്കു മൂന്നു മാസം മുമ്പ് അപേക്ഷ നല്‍കിയിരുന്നു. അനുമതി തരാതെ പലതവണ നടത്തിക്കുകയാണെന്നു പറഞ്ഞ് പ്രതിഷേധിച്ച തന്നെ മര്‍ദിച്ചെന്നാണ് പരാതി. എന്നാല്‍ തന്നെ കൈയേറ്റം ചെയ്തെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം.

◾കേന്ദ്രമന്ത്രി വി. മുരളീധരനെ രാജ്യസഭയില്‍ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ്. കേരളത്തിന്റെ അംബാസഡറാണ് മുരളീധരനെന്ന് വഹാബ് വിശേഷിപ്പിച്ചു.

◾പ്രമുഖ അരി ബ്രാന്‍ഡായ നിറപറ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുത്തു. പാക്കേജ്ഡ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള വിപ്രോയുടെ ചുവടുവയ്പാണിത്. ഏറ്റെടുക്കുന്നത് എത്ര തുകയ്ക്കാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

◾തിരുവനന്തപുരം വലിയശാലയില്‍ ചതുപ്പില്‍ അകപ്പെട്ട ആനയെ കേരള ഫയര്‍ ഫോഴ്സ് പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ചാണ് ആനയെ പൊക്കിയെടുത്തത്. കാന്തല്ലൂര്‍ ശിവക്ഷേത്രത്തിലെ ആനയാണ് തളച്ചിട്ടിരുന്ന സ്ഥലത്തിനു സമീപത്തെ ചതുപ്പിലേക്ക് ഊര്‍ന്നുപോയത്.

◾വൈപ്പിന്‍ ഫിഷിംഗ് ഹാര്‍ബറില്‍ കെട്ടിയിട്ടിരുന്ന 12 മത്സ്യബന്ധന ബോട്ടുകള്‍ കെട്ടുപൊട്ടി കടലിലേക്ക് ഒഴുകി പോയി. മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോകുന്നതു കണ്ട ഉടന്‍ തന്നെ മറ്റു മത്സ്യബന്ധന ബോട്ടുകള്‍ ഇറക്കി ഒഴുകിപ്പോയ ബോട്ടുകളെ തിരികെ കൊണ്ടുവന്നു. വൈപ്പിന്‍ എല്‍എന്‍ജിക്കു സമീപത്താണ് സംഭവം.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും അടക്കമുള്ള പ്രമുഖര്‍ ഒന്നിച്ചിരുന്ന് ഉച്ചയൂണ്. രാജ്യാന്തര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ഒരുക്കിയ ചെറുധാന്യ വിരുന്നിലാണ് മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും അടക്കമുള്ളവര്‍ പങ്കെടുത്തത്.

◾രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിന്‍ അവകാശവാദം ഉന്നയിച്ചത് പാര്‍ട്ടിയില്‍ ഏറെ ചേരിപ്പോരിന് ഇടയാക്കിയിരുന്നു. ‘ശുഭവാര്‍ത്ത പിറകേ വരു’മെന്നാണു കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുല്‍ പ്രതികരിച്ചത്.

◾കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്വന്തം നിയോജക മണ്ഡലമായ അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്. യുപി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

◾എഡ്യുടെക്ക് ആപായ ബൈജൂസ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ദേശീയ ബാലവകാശ കമ്മീഷന്‍. ഭാവി നശിക്കുമെന്നാണു ഭീഷണി. ബൈജൂസ് ആപിനെതിരേ കേസെടുക്കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയാങ്ക് കനൂംഗോ പറഞ്ഞു.

◾ഉത്തരേന്ത്യയില്‍ അതിശൈത്യം. പലയിടത്തും മൂടല്‍മഞ്ഞ് ഗതാഗത തടസമുണ്ടാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദഷഹറില്‍ കനത്ത മൂടല്‍മഞ്ഞുമൂലം റോഡിലെ വാഹനങ്ങള്‍ കാണാനാകാതെ 40 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ദസറ മേല്‍പാലത്തിലാണ് അപകടമുണ്ടായത്.

◾ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു മുതല്‍. ഒന്നാം ടെസ്റ്റില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പരിക്കേറ്റ രോഹിത് ശര്‍മ്മ രണ്ടാം ടെസ്റ്റിലും കളിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!