ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ്ടും ചൈനീസ് ചാരക്കപ്പല്‍

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ്ടും ചൈനീസ് ചാരക്കപ്പല്‍

◾ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ്ടും ചൈനീസ് ചാരക്കപ്പല്‍. ഇന്ത്യ അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്താനിരിക്കെയാണ് ചൈനീസ് ചാരക്കപ്പല്‍ എത്തിയത്.

◾വിദേശ ടെലിവിഷന്‍ ചാനലുകള്‍ക്കു മാധ്യമമേഖല തുറന്നുകൊടുത്ത് മോദി സര്‍ക്കാര്‍. ഇന്ത്യയില്‍ ടെലിപോര്‍ട്ടുള്ള കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍നിന്ന് സംപ്രേക്ഷണം നടത്താം. ഇന്ത്യ ഒരു ടെലിപോര്‍ട്ട് ഹബ്ബായി വളരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. പൊതുതാല്‍പര്യ വിഷയങ്ങളില്‍ അരമണിക്കൂര്‍ പ്രോഗ്രാമുകള്‍ വേണമെന്നാണു പുതുക്കിയ മാര്‍ഗ നിര്‍ദേശം. ദേശീയ താല്‍പര്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം. സ്ത്രീ ശാക്തീകരണം, കൃഷി, അധ്യാപനം മുതലായ വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

◾കേരള പൊലീസ് നിയമം ഫ്യൂഡല്‍ കൊളോണിയല്‍ നിയമങ്ങളുടെ പിന്‍ഗാമിയാണെന്നു സുപ്രീംകോടതി. പൗരന്മാര്‍ക്കു പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പൊലീസ് നിയമം ക്രമസമാധാനപാലനത്തിനു മാത്രമുള്ളതാണ്. ധര്‍ണ നടത്തിയതിന് കേരള പൊലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷയെ കുറിച്ച് നാമനിര്‍ദ്ദേശ പത്രികയില്‍ വെളിപ്പെടുത്താതിന്റെ പേരില്‍ തെരഞ്ഞെടുപ്പു റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടാണ് ഈ പരാമര്‍ശം. 2005 ല്‍ അന്നമട പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച രവി നമ്പൂതിരിയുടെ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവാണു സുപ്രീം കോടതി സ്റ്റേ ചെയ്തത്.

◾ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീം കോടതി. ലഹരി വില്‍പനയ്ക്ക് പിന്നിലെ വന്‍കിടക്കാരെ പിടികൂടണം. ചെറുകിടക്കാര്‍ മാത്രമാണ് പിടിയിലാകുന്നത്. ലഹരി ശൃംഖലയെ മുഴുവനായും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

◾തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ നിയമനത്തിനുള്ള കത്തിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹര്‍ജി നല്‍കിയത്. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. മേയര്‍ കത്തയച്ചത് സ്വജനപക്ഷപാതമാണ്. സത്യപ്രതിജ്ഞ ലംഘിച്ചെന്നും ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.

◾തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ നിയമന കത്ത് ഓഫീസില്‍ തയാറാക്കിയിട്ടില്ലെന്ന് മേയറുടെ ഓഫിസിലെ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവര്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. മേയറുടെ ലെറ്റര്‍ പാഡ് ഓഫീസിലെ ജീവനക്കാര്‍ക്ക് എടുക്കാവുന്ന രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

◾എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ലോകായുക്ത. യുജിസി ചട്ടപ്രകാരം പരാതി പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിക്കണമെന്നാണു ലോകായുക്തയുടെ ഉത്തരവ്.

◾സിറോ മലബാര്‍ സഭ ഭൂമിയിടപാടു കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുളള പ്രതികള്‍ വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണമെന്ന് ഹൈക്കോടതി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി തളളി. ഏഴു കേസുകളിലാണ് കര്‍ദിനാളിനോട് വിചാരണ നേരിടണമെന്നു കാക്കനാട് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്.

◾കണ്ണൂരില്‍ ആര്‍എസ്എസ് ശാഖ സംരക്ഷിച്ചെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയില്‍ അദ്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കണ്ണൂരില്‍ കോണ്‍ഗ്രസും ആര്‍എസ്എസും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആര്‍എസ്എസ്. ഗോവിന്ദന്‍ പറഞ്ഞു.

◾ആര്‍എസ്എസിനോട് ആഭിമുഖ്യമില്ലെന്നും എന്നാല്‍ അവര്‍ക്കും അവകാശമുണ്ടെന്നാണ് താന്‍ ചൂണ്ടികാട്ടിയതെന്നും വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎമ്മിന്റെ ഓഫീസുകള്‍ തര്‍ക്കപ്പെട്ടപ്പോഴും സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ ഫേസബുക്കില്‍ കുറിച്ചു. ആര്‍എസ്എസിന്റെ നാഗ്പൂര്‍ അടക്കമുള്ള കാര്യാലയങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത് സിപിഎമ്മാണെന്ന ചരിത്രം മറക്കരുതെന്നും സുധാകരന്‍.

◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു ബര്‍ളിനിലെ ചാരിറ്റി ആശുപത്രിയില്‍ ചികില്‍സ ആരംഭിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ഇന്നു ലേസര്‍ സര്‍ജറി നടത്തും.

◾യാക്കോബായ സഭയുടെ ഭരണതലത്തില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം പ്രാതിനിധ്യം നല്‍കാന്‍ തീരുമാനം. 2016 ലെ സുന്നഹദോസ് തീരുമാനം പള്ളികളിലും നടപ്പാക്കണമെന്നു സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍ദ്ദേശം നല്‍കി.

◾പാറശാല ഷാരോണ്‍ കൊലക്കേസിന്റെ അന്വേഷണം തമിഴ്നാടിനു കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും നിയമോപദേശം കിട്ടിയാലേ കൈമാറൂവെന്നും ഡിജിപി. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം.

◾പേവിഷ വാക്സീനുകള്‍ ഗുണവിലവാരമുളളതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ നടന്ന 21 മരണങ്ങളില്‍ 15 പേരാണ് കുത്തിവയ്പെടുക്കാതെ മരിച്ചത്. കുത്തിവയ്പ് എടുത്തശേഷവും ആറു പേര്‍ മരിച്ചത് ആഴത്തില്‍ കടിയേറ്റതുകൊണ്ടും തലച്ചോറിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഗുരുതര കടിയേറ്റതുകൊണ്ടുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

◾ഗവര്‍ണറെ പിന്തുണച്ച് ഗൃഹസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് ബിജെപി. ഈ മാസം 15 മുതല്‍ 30 വരെയാണു സമ്പര്‍ക്ക പരിപാടി. വീടുകളില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യും.

◾എറണാകുളത്തെ ഗ്യാസ് ഏജന്‍സികള്‍ ചൊവ്വാഴ്ച പണിമുടക്കും. വൈപ്പിനിലെ ഗ്യാസ് ഏജന്‍സിക്കെതിരേ കൊലവിളി നടത്തിയ കേസില്‍ പ്രതികളായ സിഐടിയു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാത്തതിനെതിരെയാണ് സമരം. നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അടച്ചിടുമെന്നും ഗ്യാസ് ഏജന്‍സി ഉടമകളുടെ സംഘടനാ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

◾പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള പൂളമരത്തിലെ തേനീച്ചകള്‍ കുത്തി 14 വയസുകാരി മരിച്ച സംഭവത്തില്‍ അവകാശികള്‍ക്കു സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ചിറ്റൂര്‍ എരുത്തേമ്പതി വണ്ണാമട സ്വദേശി മുരുകേശന്റെ മകള്‍ ആര്‍ത്തിയ്ക്കാണ് രണ്ടു വര്‍ഷം മുമ്പ് രാത്രി വീട്ടില്‍ തേനീച്ചകളുടെ കുത്തേറ്റത്. തേനീച്ച ശല്യമുള്ള പൂളമരം മുറിക്കണമെന്നാവശ്യപ്പെട്ട് മുരുകേശന്‍ 2018 മുതല്‍ പരാതി നല്‍കിയിരുന്നു. മരം മുറിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം അവരില്‍ നിന്ന് ഈടാക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

◾കൊല്ലം കോര്‍പറേഷനിലെ വനിതാ കൗണ്‍സിലറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ശക്തികുളങ്ങര സ്വദേശി ബെന്‍ റൊസാരിയോ ആണ് അറസ്റ്റിലായത്. മദ്യ ലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചിട്ടതു ചോദ്യം ചെയ്ത ആലാട്ടുകാവ് ഡിവിഷന്‍ കൗണ്‍സിലര്‍ ആശയുടെ കാലിലൂടെ വാഹനം കയറ്റിയിറക്കിയെന്നാണു കേസ്. നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പ്രതിയെ ശക്തികുളങ്ങര പൊലീസിനു കൈമാറിയത്.

◾വീടിനു ദോഷം മാറാന്‍ സ്വര്‍ണക്കുരിശ് നിര്‍മിച്ചു തരാമെന്നുപറഞ്ഞ് വീട്ടമ്മയില്‍നിന്ന് 21 പവന്‍ സ്വര്‍ണം തട്ടിയെടുത്ത രണ്ടു സ്ത്രീകളെ അറസ്റ്റു ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച പത്തനംതിട്ട പള്ളിക്കല്‍ സ്വദേശിനി ദേവി (35), കൊല്ലം കലയപുരം സ്വദേശിനി സുമതി (45) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾ദളിതര്‍ ക്രൈസ്തവ, മുസ്ലിം മതം സ്വീകരിച്ചാലും പട്ടികജാതി പദവി തുടരണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം സുപ്രീംകോടതിയില്‍. തൊട്ടുകൂടായ്മയും അവഗണയുമാണ് എസ് സി വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനമെന്നാണു സര്‍ക്കാര്‍ വാദം. ക്രൈസ്തവ, ഇസ്ലാം മതങ്ങളിലേക്കു മാറിയവര്‍ക്കു തൊട്ടുകൂടായ്മ ഇല്ലാത്തതിനാല്‍ അവര്‍ക്കു പട്ടികജാതി പദവി നല്‍കരുതെന്നാണ് സര്‍ക്കാരിന്റെ വാദം. മതം മാറിയാലും പട്ടികജാതി പദവി നല്‍കണമെന്ന രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍.

◾ഹിമാചല്‍ പ്രദേശില്‍ മത്സരത്തില്‍നിന്നു പിന്മാറണമെന്ന് വിമത നേതാവിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട ഫോണ്‍ സംഭാഷണം പുറത്തുവിട്ട് വിമത സ്ഥാനാര്‍ത്ഥി കൃപാല്‍ പര്‍മര്‍. മോദി ഒക്ടോബര്‍ 30 ന് വിളിച്ചെന്നാണു കൃപാല്‍ പര്‍മര്‍ പറയുന്നത്. എന്നാല്‍ വിളിച്ചെന്നോ ഇല്ലെന്നോ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.

◾കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അഞ്ചു വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. നേതാക്കളുടെ പ്രവര്‍ത്തനം കൃത്യമായി അവലോകനം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

◾പതിനയ്യായിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് മോദിയുടെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. തന്നെ ഇന്ത്യക്കു കൈമാറരുതെന്ന ഹര്‍ജിയാണു തള്ളിയത്. ഉടന്‍തന്നെ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും.

◾സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ നിയമസഭാംഗത്വം റദ്ദാക്കിയതിനെത്തുടര്‍ന്ന് ഒഴിവായ രാംപൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നീട്ടിവയ്ക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോടു സുപ്രീം കോടതി. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് നിയമസഭാഗംത്വം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള അസംഖാന്റെ ഹര്‍ജി ഇന്ന് രാംപൂര്‍ കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

◾ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാതിരുന്നതിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രധാനമന്ത്രിയുടെ നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

◾രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കു വൈദ്യ പരിശോധന നിര്‍ബന്ധമാക്കുന്നു. പ്രായമായവര്‍ക്കും ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കുമാണ് പരിശോധന നടത്തുക. യാത്രാസംഘത്തിലെ സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെ കുഴഞ്ഞ് വീണ് മരിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് മഹാരാഷ്ട്ര പി സി സി അധ്യക്ഷന്‍ അശോക് ചവാന്‍ വ്യക്തമാക്കി.

◾നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എകൂടി ബിജെപിയില്‍ ചേര്‍ന്നു. സൗരാഷ്ട്രയിലെ നേതാവും എംഎല്‍എയുമായ ബരാഡാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടിയ കോണ്‍ഗ്രസില്‍ ഇപ്പോള്‍ 66 എംഎല്‍എമാരേയുള്ളൂ.

◾മറ്റൊരു സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടിയെ പ്രണയിച്ച മകളെ കുളത്തിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ബല്ലാരി ജില്ലയില്‍ മകളെ കൊന്നതിന് ഓംകാര്‍ ഗൗഡ എന്നയാളാണ് അറസ്റ്റിലായത്.

◾ഫേസ് ബുക്ക് കമ്പനിയായ മെറ്റയില്‍ 11,000 ലേറെ പേരെ പിരിച്ചുവിടുമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കമ്പനിയിലെ പതിമ്മൂന്നു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം.

◾ബ്രിട്ടീഷ് രാജാവ് ചാള്‍സിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്. വടക്കന്‍ ഇംഗ്ലണ്ടില്‍ വിവാഹ നിശ്ചയ ചടങ്ങിനിടെയാണ് ഇരുവര്‍ക്കുമെതിരെ മുട്ടയേറുണ്ടായത്. മുട്ട ഇരുവര്‍ക്കും അരികിലായി നിലത്തു വീണു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!