ഹോങ്കോങ് : യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്വാന് സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ ചൈന തയ്വാനു ചുറ്റും ആറു ദിവസത്തെ സൈനിക അഭ്യാസം ആരംഭിച്ചു.
തയ്വാന് തങ്ങളുടെ ഭാഗമാണെന്നാണു ചൈനയുടെ നിലപാട്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനു കടുത്ത തിരിച്ചടി നല്കുമെന്നു ചൈന വ്യക്തമാക്കിയിട്ടുണ്ട്. ചൈനയെ നിരന്തരം വിമര്‍ശിക്കുന്ന പെലോസി തയ്വാനില് കാലുകുത്തിയതിനു പിന്നാലെയാണു ദ്വീപിനെ ചുറ്റി ആറു സ്ഥലങ്ങളില്‍ ചൈന സൈനിക അഭ്യാസം തുടങ്ങിയത്.
അതേസമയം, യുഎന്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ചൈനയുടെ സൈനികാഭ്യാസമെന്ന് തയ്വാന് പ്രതികരിച്ചു. തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കയറിയെന്നും വ്യോമ, നാവിക ഗതാഗതത്തിനു ഭീഷണി ഉയര്‍ത്തിയെന്നും തയ്വാന് വ്യക്തമാക്കി. ചൈനയുടെ നാവിക, വ്യോമ സേനകള്‍ക്കൊപ്പം റോക്കറ്റ്, സ്ട്രറ്റാജിക് സപ്പോര്‍ട്ട്, ജോയിന്റ് ലൊജിസ്റ്റിക്സ് സപ്പോര്‍ട്ട് സേനകളും ഉള്‍ക്കൊള്ളുന്ന സംയുക്ത സേനാ അഭ്യാസമാണു നടക്കുന്നതെന്നു ചൈനയുടെ ഈസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് അറിയിച്ചു. തയ്വാന്റെ തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ കടലിലാണ് അഭ്യാസം.
യുദ്ധമുണ്ടായാല്‍ ദ്വീപിനെ ഒറ്റപ്പെടുത്തുന്നത് എങ്ങനെയെന്ന പരിശീലനം ചൈനീസ് സൈന്യം നടത്തുകയാണെന്നാണ് വ്യക്തമാകുന്നതെന്ന് ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ വിദഗ്ധന്‍ സോങ് ഴോങ്പിങ് പറയുന്നു. ”തയ്വാനുമായി യുദ്ധമുണ്ടാകാമെന്ന സാഹചര്യത്തില്‍, പരിശീലനം നേടുന്നതിനു വേണ്ടിയാണ് ഇത്തരം അഭ്യാസങ്ങള്‍. പതിവില്‍നിന്നു വ്യത്യസ്തമായി ഇത്തവണ അഭ്യാസങ്ങള്‍ എവിടെയൊക്കെയാണെന്നു വ്യക്തമാകുന്ന ഭൂപടം ഉള്‍പ്പെടെയാണു ചൈനയുടെ ഔദ്യോഗിക മാധ്യമം സിന്‍ഹുവ ന്യൂസ് ഏജന്‍സി വിവരം പുറത്തുവിട്ടത്” – ഴോങ്പിങ് പറയുന്നു.
തയ്വാന് കടലിടുക്കില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നു വ്യക്തമാക്കുകയാണ് ഇതിലൂടെ ചൈന ഉദ്ദേശിക്കുന്നത്. ”എന്താണോ ആവശ്യം അതു ചൈനയ്ക്കു ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ മേഖലയിലെ രാജ്യങ്ങളുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും മേഖലയിലെ സമ്ബദ്വ്യവസ്ഥയ്ക്കും അതു ഭീഷണിയാണ്” – തയ്വാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി. തയ്വാന് വിഷയത്തില്‍ നാന്‍സി പെലോസി ചൈനയെ കുടുക്കിയിരിക്കുകയാണെന്ന അഭിപ്രായമാണ് സിംഗപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ വിദഗ്ധന്‍ കോളിന് കോയുടേത്. ”യുദ്ധം ഒഴിവാക്കണമെന്നാണ് ചൈന തീരുമാനിക്കുന്നതെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ സാധ്യതയുണ്ട്” – എസ്. രാജരത്നം സ്കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ അധ്യാപകന് കൂടിയായ കോ കൂട്ടിച്ചേര്‍ത്തു.
തയ്വാന് ചുറ്റുമുള്ള 12 നോട്ടിക്കല്‍ മൈല്‍ കടല്‍മേഖല ദ്വീപിന്റെ ഭാഗമാണ്. ഇതിലേക്കുള്ള അതിക്രമിച്ചുകയറല്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നാണ് തയ്വാന് പറയുന്നു. 1996ല്‍ ദ്വീപില്‍ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന സമയത്ത് ഇതുപോലൊരു പ്രതിസന്ധി ഉടലെടുത്തിരുന്നു. മൂന്നാം തയ്വാന് കടലിടുക്ക് പ്രതിസന്ധിയെന്നാണ് അത് അറിയപ്പെട്ടിരുന്നത്. അന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ യുഎസ് രണ്ട് വിമാനവാഹിനിക്കപ്പലുകളെയാണ് കടലിടുക്കിലേക്ക് അയച്ചത്. പക്ഷേ, അന്നത്തെ ചൈനയല്ല ഇന്നത്തെ ചൈന. സൈനികപരമായും സാമ്ബത്തികപരമായും മുന്പന്തിയില്നില്ക്കുന്ന ചൈനയുടെ നേര്‍ക്കു പണ്ടത്തെ നയം പിന്തുടര്ന്ന് യുഎസിനു ചെല്ലാന്‍ പറ്റില്ല.
യുഎസ്എസ് റൊണാള്‍ഡ് റീഗനും 4 യുദ്ധക്കപ്പലുകളും ഉള്‍പ്പെടെ ഏഴാം കപ്പല്‍പ്പടയെ തയ്വാന്റെ കിഴക്ക് ഫിലിപ്പീന്‍സ് കടലില്‍ യുഎസ് നാവികസേന വിന്യസിച്ചിട്ടുണ്ട്. പതിവു വിന്യാസങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണു നാവിക ഉദ്യോഗസ്ഥന് ഇതേക്കുറിച്ച് അറിയിച്ചത്. എന്നാല്‍ ചൈനയുടെ സൈനിക അഭ്യാസങ്ങളെക്കുറിച്ച് ഹവായിലുള്ള ഇന്തോ – പസഫിക് കമാന്‍ഡ് പ്രതികരിച്ചിട്ടില്ല. അതേസമയം, ദ്വീപിന് ഇത്രയടുത്ത് ചൈന നടത്തുന്ന സൈനിക അഭ്യാസം യുഎസ്, തയ്വാന് സേനകള്‍ അവസരമായും കാണുന്നുണ്ട്. ചൈനയുടെ സൈനിക സംവിധാനത്തെക്കുറിച്ചും വിവരസാങ്കേതിക വിദ്യയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ ഇരു സേനകള്‍ക്കും സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.