
അഡ്വ. ചാർളി പോൾ
MA.LL.B.,DSS
തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പലിന്റെ മുറിയിൽ കയറി ‘തന്റെ മുട്ട്കാല് തല്ലിയൊടിക്കും; കത്തിക്കും’ തുടങ്ങിയ ഭീഷണികൾ ഒരു വിദ്യാർത്ഥി സംഘടന, പോലീസിന്റെ കൺമുൻപിൽ മുഴക്കിയിട്ട് അധികം ദിവസങ്ങളായില്ല.
കട്ടപ്പന ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലിനെ അതേ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ 6 മണിക്കൂർ മുറിയിൽ പൂട്ടിയിട്ടു. എറണാകുളം മഹാരാജാസ് കോളേജിൽ മറ്റൊരു വിദ്യാർത്ഥി സംഘടന പ്രിൻസിപ്പലിനെ ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ തടഞ്ഞുവച്ചു. വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടക്കുകയും ചെയ്തു.
ഗുരുനിന്ദയുടെയും ധാർമിക ഭ്രംശത്തിന്റെയും സാംസ്‌കാരിക അധ:പതനത്തിന്റെയും സമരമാർഗങ്ങൾ തുടരുകയാണ്. ആശയംകൊണ്ടും ബുദ്ധികൊണ്ടും പ്രവൃത്തികൊണ്ടും സമരം ചെയ്യേണ്ടതിനു പകരം ക്രിമനിനൽ കുറ്റകൃത്യങ്ങളെ സമരമാർഗമായി സ്വീകരിച്ചുകൊണ്ടുള്ള കാടത്തങ്ങൾ അത്യന്തം ഹീനവും നീചവുമാണ്. ആശയ തലം പരാജയപ്പെടുന്നിടത്താണ് ഇത്തരം മർക്കടമുഷ്ടികൾ പ്രയോഗിക്കുന്നത്.
ഇത്തരം അനഭിലക്ഷണീയമായ സമരമാർഗങ്ങൾ ആശങ്കാജനകവും പൊതുസമൂഹത്തെ ആകുലപ്പെടുത്തുന്നതുമാണ്.
2017 ജനുവരി 19നാണ് എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ കസേര പ്രധാന ഗേറ്റിന് മുന്നിലിട്ട് കത്തിച്ചത്. അന്ന് ഡോ.എം.ലീലാവതി പറഞ്ഞു: ”പ്രിൻസിപ്പലിന്റെ ഇരിപ്പിടം ഭസ്മമാക്കുകയെന്നത് സങ്കല്പത്തിനപ്പുറമുള്ള കാടത്തമാണ്.
ആ വ്യക്തിയെ തന്നെ കത്തിക്കുന്നതിന് തുല്യമാണ്”. പാലക്കാട് വിക്ടോറിയ കോളേജിൽ പ്രിൻസിപ്പലിന്റെ റിട്ടയർമെന്റ് ദിനത്തിൽ ഒരു സംഘം വിദ്യാർത്ഥികൾ അവർക്ക് കുഴിമാടം ഒരുക്കി റീത്ത്‌വച്ച് പ്രതിഷേധിച്ചു. അത് ആർട്ട് ഇൻസ്റ്റലേഷനായി (പ്രതിഷ്ഠാപനകല) കാണണമെന്ന് ചിലർ പറഞ്ഞു. ഗുരുനിന്ദയുടെ, കാടത്തത്തിന്റെ മറ്റൊരു രൂപമായിരുന്നു ഇത്.
2018 ൽ നീലേശ്വരം പടന്നക്കാട് നെഹ്‌റു കോളേജിൽ വനിതാ പ്രിൻസിപ്പലിനുള്ള യാത്രയയപ്പ് ചടങ്ങിനിടെ അവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് ക്യാമ്പസിൽ പോസ്റ്റർ പതിപ്പിച്ചു. ”വിദ്യാർത്ഥി മനസിൽ മരിച്ച പ്രിൻസിപ്പലിന് ആദരാജ്ഞലികൾ ദുരന്തം ഒഴിയുന്നു. ക്യാമ്പസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോക്ഷം”. ഇത്രയുമാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
31 വർഷം നെഹ്‌റു കോളേജിൽ അധ്യാപികയും 2 വർഷം പ്രിൻസിപ്പലുമായിരുന്ന വ്യക്തിയുടെ യാത്രയയപ്പ് ചടങ്ങിനിടെ യാണീ സംഭവം. പോസ്റ്റർ പതിപ്പിച്ചതു കൂടാതെ യാത്രയയപ്പുയോഗം നടക്കുമ്പോൾ പടക്കവും പൊട്ടിച്ചിരുന്നു. മക്കളെപോലെ സ്‌നേഹിച്ച വിദ്യാർത്ഥികളിൽ ചിലരുടെ കാടത്തം നിറഞ്ഞ പ്രതിഷേധം ഏറെ വേദനിപ്പിച്ചെന്ന് പ്രിൻസിപ്പൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആചാര്യൻ ദേവതുല്യനാണെന്ന് പഠിപ്പിക്കുന്ന നാട്ടിലാണ് ഇത്തരം കോപ്രായങ്ങൾ അരങ്ങേറുന്നത്.
ഗുരു ഇരിപ്പിടത്തിന്റെ പ്രതീകാത്മഹത്യയും ഗുരുവിന് ചിതയൊരുക്കലും ആദരാജ്ഞലി അർപ്പിക്കലും ഒരുതരം പിതൃഹത്യയാണ്. ‘മാതാ പിതാ ഗുരു ദൈവം’ എന്ന പവിത്ര സങ്കല്പത്തെ തച്ചുടച്ച് ഗുരുത്വക്കേട് ഇരന്നുവാങ്ങുക യാണ് ചിലർ. ഭാരതീയ സംസ്‌കൃതിയിൽ ഏറ്റവും സമുന്നതമേത് എന്നതിന് ലഭിക്കുന്ന ഒരേയൊരുപ്രത്യുത്തരമാണ്. ഗുരു എന്നത്. ‘ന ഗുരോരധികം തത്വം,
‘ന ഗുരോമധികം തപ:’ ഗുരുവിനേക്കാൾ വലിയൊരു തത്വമില്ല. ഗുരുവിനേ ക്കാൾ വലിയൊരു തപസ്സുമില്ല. അതിശ്രേഷ്ഠവും പാവനവുമായ ഒരു നിയോഗമാണ് അധ്യാപനം. അധ്യാപകൻ ഈശ്വരതുല്യനാണ്. ഗുരുശിഷ്യബന്ധത്തിന്റെ പാവനത കളങ്കപ്പെടുത്തുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് അങ്ങേയറ്റം ഖേദകരമാണ്.
നന്മയുടെയും പരസപ്‌രസനേഹത്തിന്റെയും ബഹുമാനത്തിന്റെയും സർഗാത്മകതയുടെയും വിളനിലങ്ങളാ യിരുന്നു കലാലയങ്ങൾ. വ്യക്തിത്വവും സാമഹ്യബോധവും ജ്ഞാനതൃഷ്ണയും രൂപപ്പെടേണ്ട കലാലയങ്ങൾ ഹിംസാത്മകമായി മാറിക്കൂടാ. രാജ്യത്തെ ജനാധിപത്യ സംവിധാനമായി പരിചയിക്കാനും നല്ല ഭരണകർത്താക്കളായി മാറാനും വിദ്യാർത്ഥികളെ സഹായിക്കുമെന്ന ചിന്തയാണ് കലാലയരാഷ്ട്രീയത്തെയും സംഘടനാപ്രവർത്തനങ്ങളെയും ക്രിയാത്മകമായി സമീപിക്കാൻ പക്വമതികളെ പ്രേരിപ്പിച്ചത്.
എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അപഭ്രംശങ്ങൾ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വഴിമാറുകയാണ്. പല ക്യാമ്പസ് അക്രമസംഭവങ്ങളു ടെയും സൂത്രധാരന്മാർ പുറത്തുനിന്നുള്ള രാഷ്ട്രീയക്കാർ തന്നെയാണ്. തങ്ങളുടെ വിദ്യാർത്ഥി സംഘടനകളെ നേർവഴിക്ക് നയിക്കേണ്ട ഉത്തരവാദിത്വം മാതൃസംഘടനകൾ മറക്കുമ്പോൾ കുട്ടികൾക്കത് അക്രമപ്രവർത്തനങ്ങൾ ക്കുള്ള ഉത്തേജകമരുന്നായി മാറുന്നു. അധികാര രാഷ്ട്രീയത്തിന്റെ തണലിൽ എന്ത് തോന്ന്യാസവും കാണിക്കുന്ന വിദ്യാർത്ഥി സംഘടനകൾ സമൂഹത്തിന് മുന്നിൽ അപായഭീഷണി ഉയർത്തുകയാണ്.
അക്രമ -അരാജകത്വ പ്രവണതകളിൽ നിന്ന് വിദ്യാർത്ഥികളെ മോചിപ്പിക്കാൻ രക്ഷിതാക്കൾക്കും അധ്യാപ കർക്കും രാഷ്ട്രീയനേതൃത്വത്തിനും ബാധ്യതയുണ്ട്. കലാലയരാഷ്ട്രീയം പുറത്തെ കക്ഷിരാഷ്ട്രീയത്തിന്റെ പകർപ്പോ അനുകരണമോ പൂരകമോ ആകാൻപാടില്ല. വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾ ഉയർത്തി സംഘടനാപ്രവർത്തനം നടത്തുന്നത് സ്വാഭാവികവും പ്രസക്തവുമാണ്.
രാഷ്ട്രീയപാർട്ടികൾ അവരുടെ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ചാവേർ നിലങ്ങളായി കലാലയത്തെ മാറ്റരുത്. കലാലയത്തിൽ അക്രമവും പുറമേനിന്നുള്ളവരുടെ ഇടപെടലും ഉണ്ടാകരുത്. ഹിംസാത്മകപ്രവർത്തനങ്ങൾ കൊണ്ടല്ല; മറിച്ച് മാതൃകാപരവും നവീനവും ബൗദ്ധികവുമായ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥിസംഘടനകൾ കുട്ടികളുടെ മനസിൽ ചേക്കേറണം.
മനുഷ്യത്വത്തിന്റെയും സഹിഷ്ണുതയുടെയും സഹജാവബോധത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും പാഠങ്ങൾ പഠിക്കുകയും പകർന്നുനൽകുകയും വേണം. ഗുരുനിന്ദയുടെ മഹാപാപങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.