കൊച്ചിയും കൊച്ചി തുറമുഖവും ഇല്ലായിരുന്നുവെങ്കില്‍ കേരള ചരിത്രം മറ്റൊന്നാകുമായിരുന്നു. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ തുടങ്ങിയ വിദേശശക്തികള്‍ കേരളത്തിലെത്തിയതും, കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, വാണിജ്യ, മതരംഗങ്ങളില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയതും കൊച്ചിയിലൂടെയാണ്.
സുഗന്ധവ്യഞ്ജന വ്യാപാരത്തിനെത്തിയ വിദേശീയര്‍ ഭാരതത്തിന്റെ രാഷ്ട്രീയ സ്ഥിതിഗതിയാകെ മാറ്റിമറിച്ചു. വലിയ പത്തേമാരികള്‍ക്ക് അടുക്കാനുള്ള സൗകര്യവും, സുഗന്ധദ്രവ്യങ്ങളുടെ ലഭ്യതയും, കേരളീയരുടെ ആതിഥ്യമര്യാദയും, നാട്ടുരാജാക്കന്മാരുടെ പരസ്പര ശത്രുതാ മനോഭാവവും വിദേശശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ വേരുറപ്പിക്കാന്‍ സഹായകമായി.
കൊച്ചി രാജ്യം പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. പൊന്നാനിയ്ക്കടുത്ത വന്നേരിയായിരുന്നു പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം. എന്നാല്‍ 1341ല്‍ ഉണ്ടായ വെള്ളപ്പൊക്കം മൂലം നൂറ്റാണ്ടുകളോളം പ്രധാന തുറമുഖമായിരുന്ന മുസിരിസിന്റെ (കൊടുങ്ങല്ലൂര്‍) പ്രാധാന്യം നഷ്ടപ്പെടുകയും കൊച്ചിയില്‍ ഒരു പുതിയ തുറമുഖം രൂപപ്പെടുകയും ചെയ്തു. 15-ാം നൂറ്റാണ്ടില്‍ കൊച്ചി ഒരു പ്രധാന വാണിജ്യ കേന്ദ്രവും തുറമുഖവുമായി വികസിച്ച് കഴിഞ്ഞിരുന്നുവെന്ന് മാഹ്വാനും നിക്കോളോ കോണ്ടിയും രേഖപ്പെടുത്തിയിരിക്കുന്നു.
കൊച്ചി തുറമുഖത്തിന്റെ കച്ചവട പ്രാധാന്യം മനസ്സിലാക്കിയ വ്യാപാരികള്‍ കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് കുടിയേറി. കൊച്ചി രാജാവിനെയും തന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റാന്‍ പ്രേരിപ്പിച്ചത് കൊച്ചിയുടെ വാണിജ്യ പ്രാധാന്യം തന്നെയാണ്. കൊച്ചി പെരുമ്പടപ്പ് രാജാവിന് ലഭിച്ചത് ഇടപ്പള്ളി രാജാവില്‍ നിന്നായിരുന്നു. ഇടപ്പള്ളി രാജാവിന്റെ മകനായിരുന്നു പെരുമ്പടുപ്പ് രാജാവ്. മാത്രമല്ല, കോഴിക്കോട് സാമൂതിരിയുടെ ആക്രമണ ഭീഷണിയും കൊച്ചിയിലേക്കുള്ള മാറ്റത്തിന് കാരണമായി. കൊച്ചിയിലെത്തുന്നതിനു മുമ്പ് കൊടുങ്ങല്ലൂരില്‍ (മഹോദയപുരം) രാജാവ് താമസിച്ചു.
പെരുമ്പടപ്പ് സ്വരൂപത്തില്‍ യഹൂദന്മാര് അധിവാസമുറപ്പിച്ച പ്രദേശമാണ് പിന്നീട് കൊച്ചിയായിത്തീര്ന്നത്. ബൈബിളിലെ കോഹന് എന്ന വാക്കിന്റെ പരിണിതരൂപമാണ് കൊച്ചി എന്ന് ചരിത്രകാരനായ ഡോ. പി.കെ. പീതാംബരന് അഭിപ്രായപ്പെടുന്നു. ആദ്യത്തെ മഹാപുരോഹിതനായിരുന്ന അഹരോന്റെ പിന്തലമുറയെ സൂചിപ്പിക്കുന്ന പദമാണ് കൊഹെന്‍. യഹൂദന്മാര് പൊതുവെ കൊച്ച എന്ന പേരിലാണ് കേരളത്തില്‍ അറിയപ്പെട്ടിരുന്നതെന്നും, കൊച്ചയില്‍ നിന്ന് കൊച്ചിയും, കൊച്ചി പരിണമിച്ച് യൂറോപ്യന്‍ പദമായ കൊച്ചിനും ആയിത്തീര്‍ന്നുവെന്നുമാണ് അദ്ദേഹത്തിന്റെ നിഗമനം. (Cohen – Cocha – Cochi – Cochin).
വെളുത്ത കൊച്ച, കറുത്ത കൊച്ച, കൊച്ചപള്ളി, കൊച്ചത്തെരുവ്, കൊച്ചത്തൊപ്പി, മുട്ടക്കാരന്‍ കൊച്ച, തയ്യക്കാരന്‍ കൊച്ച, മാങ്ങാക്കാരന് കൊച്ച, കായക്കാരന്‍ കൊച്ച, തേങ്ങാക്കാരന്‍ കൊച്ച തുടങ്ങിയ വാക്കുകള്‍ ഇന്നും കൊച്ചി-എറണാകുളം മേഖലയിലെ പഴയ തലമുറയുടെയിടയില്‍ സുപരിചിതമാണ്.
എ.ഡി. 70-ല്‍ റോമന്‍ ചക്രവര്‍ത്തി ടൈറ്റസിന്റെ ഭരണത്തിന് കീഴിലായിരുന്ന ഇസ്രായേലില്‍ നിന്ന് മതപീഡനം മൂലം ഭയന്നോടിയ യഹൂദരിലൊരു വിഭാഗം കേരളത്തിലെത്തി. ഏകദേശം പതിനായിരം ജൂതമതവിശ്വാസികള്‍ കേരളത്തില്‍ വന്നതായാണ് വിശ്വസിക്കപ്പെടുന്നത്. യഹൂദ രാജാവായിരുന്ന സോളമന്റെ കപ്പലുകള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി കേരളത്തില്‍ വന്നിട്ടുള്ളതു കൊണ്ട് ബി.സി. ആയിരാമാണ്ടിനു മുമ്പു തന്നെ കേരളത്തെക്കുറിച്ച് പ്രാചീന യഹൂദന്മാര്ക്ക് അറിവുണ്ടായിരുന്നു എന്നത് തീര്‍ച്ചയാണ്.
എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ തന്നെ മുസ്സിരിസില്‍ അഥവാ കൊടുങ്ങല്ലൂരില്‍ വന്ന് താമസമുറപ്പിച്ച യഹൂദന്മാര് പില്ക്കാലത്ത് പെരുമ്പടപ്പ് രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊച്ചിയിലെത്തി. മറ്റു പല സന്ദര്‍ഭങ്ങളിലായി കൂടുതല്‍ യഹൂദര്‍ കൊച്ചിയിലെത്തുകയുണ്ടായി. കൊടുങ്ങല്ലൂര്‍ കൂടാതെ കൊല്ലം, മാടായി, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളിലും യഹൂദന്മാര് താമസിച്ചിരുന്നു. ചാവക്കാട്ടെ ജൂതക്കുന്നും, മാടായിലെ ജൂതക്കുളവും യഹൂദന്മാരുടെ സ്മരണ ഉണര്‍ത്തുന്നു.
യഹൂദന്മാര് കേരളത്തിലെത്തിയപ്പോള്‍ മുതല്‍ രാജാക്കന്മാരുടെ പ്രീതിക്ക് പാത്രീഭവിക്കുകയും, സാമ്പത്തികാഭിവൃദ്ധി നേടുകയും ചെയ്തു. വര്ത്തകസമൂഹമായിരുന്നതു കൊണ്ട് കേരളത്തിന്റെ വാണിജ്യരംഗത്ത് അവര്‍ക്ക് സ്വാധീനമുണ്ടായിരുന്നു. എ.ഡി. ആയിരാമാണ്ടില്‍ ഭാസ്കര രവിവര്‍മ്മ എന്ന രാജാവ് ജൂതപ്രമാണിയായിരുന്ന ജോസഫ് റബ്ബാന് ജൂതശാസനം നല്കുകയുണ്ടായി.
ഇന്നും മട്ടാഞ്ചേരിയിലെ സിനഗോഗില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത താമ്രശാസനം യഹൂദന്മാര്ക്ക് വളരെയധികം അവകാശാധികാരങ്ങള് നല്കിയ ചരിത്രരേഖയാണ്. യഹൂദന്മാര്ക്ക് ഈ ശാസനപ്രകാരം അവര്‍ അധിവസിച്ചിരുന്ന ഭൂമി ദാനമായി ലഭിച്ചു. അക്കാലത്ത് രാജകീയ പദവിയുള്ളവര്‍ക്കു മാത്രമേ കുട ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ആന, കുതിര എന്നീ മൃഗങ്ങളുടെമേല്‍ സഞ്ചരിക്കാനും, ആഭരണം ധരിക്കാനും മറ്റും ജൂതശാസനം അനുവാദം നല്കുന്നു. ഇതില്‍നിന്ന് അക്കാലത്തെ രാജാക്കന്മാര് ജൂതന്മാരെ സ്ഥാനമാനങ്ങള്‍ നല്കി എത്രമാത്രം ആദരിച്ചിരുന്നുവെന്ന് തെളിയുന്നു.

ഡോ. ഓമന റസ്സൽ Ph.D.
റിട്ട. പ്രൊഫ., സീനിയർ അക്കാദമിക് ഫെലോ-
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ
(തുടരും)




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.