കൊച്ചിയും കൊച്ചി തുറമുഖവും ഇല്ലായിരുന്നുവെങ്കില്‍ കേരള ചരിത്രം മറ്റൊന്നാകുമായിരുന്നു. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ തുടങ്ങിയ വിദേശശക്തികള്‍ കേരളത്തിലെത്തിയതും, കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, വാണിജ്യ, മതരംഗങ്ങളില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയതും കൊച്ചിയിലൂടെയാണ്.
സുഗന്ധവ്യഞ്ജന വ്യാപാരത്തിനെത്തിയ വിദേശീയര്‍ ഭാരതത്തിന്റെ രാഷ്ട്രീയ സ്ഥിതിഗതിയാകെ മാറ്റിമറിച്ചു. വലിയ പത്തേമാരികള്‍ക്ക് അടുക്കാനുള്ള സൗകര്യവും, സുഗന്ധദ്രവ്യങ്ങളുടെ ലഭ്യതയും, കേരളീയരുടെ ആതിഥ്യമര്യാദയും, നാട്ടുരാജാക്കന്മാരുടെ പരസ്പര ശത്രുതാ മനോഭാവവും വിദേശശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ വേരുറപ്പിക്കാന്‍ സഹായകമായി. കൊച്ചി രാജ്യം പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്.
പൊന്നാനിയ്ക്കടുത്ത വന്നേരിയായിരുന്നു പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം. എന്നാല്‍ 1341ല്‍ ഉണ്ടായ വെള്ളപ്പൊക്കം മൂലം നൂറ്റാണ്ടുകളോളം പ്രധാന തുറമുഖമായിരുന്ന മുസിരിസിന്റെ (കൊടുങ്ങല്ലൂര്‍) പ്രാധാന്യം നഷ്ടപ്പെടുകയും കൊച്ചിയില്‍ ഒരു പുതിയ തുറമുഖം രൂപപ്പെടുകയും ചെയ്തു. 15-ാം നൂറ്റാണ്ടില്‍ കൊച്ചി ഒരു പ്രധാന വാണിജ്യ കേന്ദ്രവും തുറമുഖവുമായി വികസിച്ച് കഴിഞ്ഞിരുന്നുവെന്ന് മാഹ്വാനും നിക്കോളോ കോണ്ടിയും രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചി തുറമുഖത്തിന്റെ കച്ചവട പ്രാധാന്യം മനസ്സിലാക്കിയ വ്യാപാരികള്‍ കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് കുടിയേറി.
കൊച്ചി രാജാവിനെയും തന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റാന്‍ പ്രേരിപ്പിച്ചത് കൊച്ചിയുടെ വാണിജ്യ പ്രാധാന്യം തന്നെയാണ്. കൊച്ചി പെരുമ്പടപ്പ് രാജാവിന് ലഭിച്ചത് ഇടപ്പള്ളി രാജാവില്‍ നിന്നായിരുന്നു. ഇടപ്പള്ളി രാജാവിന്റെ മകനായിരുന്നു പെരുമ്പടുപ്പ് രാജാവ്. മാത്രമല്ല, കോഴിക്കോട് സാമൂതിരിയുടെ ആക്രമണ ഭീഷണിയും കൊച്ചിയിലേക്കുള്ള മാറ്റത്തിന് കാരണമായി.
കൊച്ചിയിലെത്തുന്നതിനു മുമ്പ് കൊടുങ്ങല്ലൂരില്‍ (മഹോദയപുരം) രാജാവ് താമസിച്ചു. പെരുമ്പടപ്പ് സ്വരൂപത്തില്‍ യഹൂദന്മാര് അധിവാസമുറപ്പിച്ച പ്രദേശമാണ് പിന്നീട് കൊച്ചിയായിത്തീര്ന്നത്. ബൈബിളിലെ കോഹന് എന്ന വാക്കിന്റെ പരിണിതരൂപമാണ് കൊച്ചി എന്ന് ചരിത്രകാരനായ ഡോ. പി.കെ. പീതാംബരന് അഭിപ്രായപ്പെടുന്നു. ആദ്യത്തെ മഹാപുരോഹിതനായിരുന്ന അഹരോന്റെ പിന്തലമുറയെ സൂചിപ്പിക്കുന്ന പദമാണ് കൊഹെന്‍. യഹൂദന്മാര് പൊതുവെ കൊച്ച എന്ന പേരിലാണ് കേരളത്തില്‍ അറിയപ്പെട്ടിരുന്നതെന്നും, കൊച്ചയില്‍ നിന്ന് കൊച്ചിയും, കൊച്ചി പരിണമിച്ച് യൂറോപ്യന്‍ പദമായ കൊച്ചിനും ആയിത്തീര്‍ന്നുവെന്നുമാണ് അദ്ദേഹത്തിന്റെ നിഗമനം. (Cohen – Cocha – Cochi – Cochin).
വെളുത്ത കൊച്ച, കറുത്ത കൊച്ച, കൊച്ചപള്ളി, കൊച്ചത്തെരുവ്, കൊച്ചത്തൊപ്പി, മുട്ടക്കാരന്‍ കൊച്ച, തയ്യക്കാരന്‍ കൊച്ച, മാങ്ങാക്കാരന് കൊച്ച, കായക്കാരന്‍ കൊച്ച, തേങ്ങാക്കാരന്‍ കൊച്ച തുടങ്ങിയ വാക്കുകള്‍ ഇന്നും കൊച്ചി-എറണാകുളം മേഖലയിലെ പഴയ തലമുറയുടെയിടയില്‍ സുപരിചിതമാണ്.
എ.ഡി. 70-ല്‍ റോമന്‍ ചക്രവര്‍ത്തി ടൈറ്റസിന്റെ ഭരണത്തിന് കീഴിലായിരുന്ന ഇസ്രായേലില്‍ നിന്ന് മതപീഡനം മൂലം ഭയന്നോടിയ യഹൂദരിലൊരു വിഭാഗം കേരളത്തിലെത്തി. ഏകദേശം പതിനായിരം ജൂതമതവിശ്വാസികള്‍ കേരളത്തില്‍ വന്നതായാണ് വിശ്വസിക്കപ്പെടുന്നത്. യഹൂദ രാജാവായിരുന്ന സോളമന്റെ കപ്പലുകള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി കേരളത്തില്‍ വന്നിട്ടുള്ളതു കൊണ്ട് ബി.സി. ആയിരാമാണ്ടിനു മുമ്പു തന്നെ കേരളത്തെക്കുറിച്ച് പ്രാചീന യഹൂദന്മാര്ക്ക് അറിവുണ്ടായിരുന്നു എന്നത് തീര്‍ച്ചയാണ്.
എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ തന്നെ മുസ്സിരിസില്‍ അഥവാ കൊടുങ്ങല്ലൂരില്‍ വന്ന് താമസമുറപ്പിച്ച യഹൂദന്മാര് പില്ക്കാലത്ത് പെരുമ്പടപ്പ് രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊച്ചിയിലെത്തി. മറ്റു പല സന്ദര്‍ഭങ്ങളിലായി കൂടുതല്‍ യഹൂദര്‍ കൊച്ചിയിലെത്തുകയുണ്ടായി. കൊടുങ്ങല്ലൂര്‍ കൂടാതെ കൊല്ലം, മാടായി, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളിലും യഹൂദന്മാര് താമസിച്ചിരുന്നു. ചാവക്കാട്ടെ ജൂതക്കുന്നും, മാടായിലെ ജൂതക്കുളവും യഹൂദന്മാരുടെ സ്മരണ ഉണര്‍ത്തുന്നു.
യഹൂദന്മാര് കേരളത്തിലെത്തിയപ്പോള്‍ മുതല്‍ രാജാക്കന്മാരുടെ പ്രീതിക്ക് പാത്രീഭവിക്കുകയും, സാമ്പത്തികാഭിവൃദ്ധി നേടുകയും ചെയ്തു. വര്ത്തകസമൂഹമായിരുന്നതു കൊണ്ട് കേരളത്തിന്റെ വാണിജ്യരംഗത്ത് അവര്‍ക്ക് സ്വാധീനമുണ്ടായിരുന്നു. എ.ഡി. ആയിരാമാണ്ടില്‍ ഭാസ്കര രവിവര്‍മ്മ എന്ന രാജാവ് ജൂതപ്രമാണിയായിരുന്ന ജോസഫ് റബ്ബാന് ജൂതശാസനം നല്കുകയുണ്ടായി. ഇന്നും മട്ടാഞ്ചേരിയിലെ സിനഗോഗില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത താമ്രശാസനം യഹൂദന്മാര്ക്ക് വളരെയധികം അവകാശാധികാരങ്ങള് നല്കിയ ചരിത്രരേഖയാണ്.
യഹൂദന്മാര്ക്ക് ഈ ശാസനപ്രകാരം അവര്‍ അധിവസിച്ചിരുന്ന ഭൂമി ദാനമായി ലഭിച്ചു. അക്കാലത്ത് രാജകീയ പദവിയുള്ളവര്‍ക്കു മാത്രമേ കുട ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ആന, കുതിര എന്നീ മൃഗങ്ങളുടെമേല്‍ സഞ്ചരിക്കാനും, ആഭരണം ധരിക്കാനും മറ്റും ജൂതശാസനം അനുവാദം നല്കുന്നു. ഇതില്‍നിന്ന് അക്കാലത്തെ രാജാക്കന്മാര് ജൂതന്മാരെ സ്ഥാനമാനങ്ങള്‍ നല്കി എത്രമാത്രം ആദരിച്ചിരുന്നുവെന്ന് തെളിയുന്നു.
പ്രാചീനകാലത്ത് കൊച്ചിയേക്കാള്‍ വാണിജ്യപ്രാധാന്യമുള്ള തുറമുഖം കൊടുങ്ങല്ലൂര്‍ ആയിരുന്നു. 1341-ല്‍ പെരിയാറിലുണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരിന്റെ പ്രശസ്തിയും പ്രാധാന്യവും നഷ്ടമായി. ഈ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചി കടലില്‍ നിന്നുയര്‍ന്നു വരികയും ക്രമേണ ഒരു വന്തുറമുഖമായി വളരുകയും ചെയ്തു.
കൊടുങ്ങല്ലൂരിന്റെ പതനവും കൊച്ചിയുടെ വാണിജ്യപ്രാധാന്യവും യഹൂദന്മാരെ കൊച്ചിയിലേക്കാകര്ഷിച്ചു. പെരുമ്പടപ്പ് രാജാവ് തന്റെ തലസ്ഥാനം കൊടുങ്ങല്ലൂരില്‍ നിന്നും കൊച്ചിയിലേക്കു മാറ്റിയതും ധാരാളം യഹൂദന്മാര് കൊച്ചിയിലേക്കു മാറിത്താമസിക്കാന്‍ കാരണമായി.
കിരാതന്മാരായ പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി കൊടുങ്ങല്ലൂരിലെ യഹൂദന്മാരുടെ കഷ്ടകാലം തുടങ്ങി. ബഹുമാന്യരായിരുന്ന യഹൂദന്മാരെ പോര്‍ച്ചുഗീസുകാര്‍ പീഡിപ്പിക്കുകയും 1565-ല്‍ കൊടുങ്ങല്ലൂരില്‍ നിന്നു കൊച്ചിയിലേക്ക് ഓടിക്കുകയും ചെയ്തു.
അങ്ങനെ കൊച്ചി യഹൂദന്മാരുടെ സ്ഥിരതാവളമായി. 1567-ല്‍ യഹൂദന്മാര് കൊച്ചിയില്‍ (മട്ടാഞ്ചേരി) സിനഗോഗ് പണിതു. 1948-ല്‍ ഇസ്രയേല്‍ രാഷ്ട്രം പുനഃസ്ഥാപിതമായതോടെ, ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമായിരുന്ന യഹൂദന്മാര് മാതൃഭൂമിയിലേക്കു മടങ്ങിത്തുടങ്ങി. വളരെ കുറച്ച് യഹൂദന്മാര് മാത്രമേ ഇന്ന് കൊച്ചിയില്‍ അവശേഷിക്കുന്നുള്ളൂ.
പോര്‍ച്ചുഗീസുകാരുടെ കാലത്ത് കൊച്ചി ഒരു മത്സ്യബന്ധന ഗ്രാമം എന്ന നിലയില്‍ നിന്നും നഗരമായി വികസിച്ചു. ഗോവയിലേക്ക് തലസ്ഥാനം മാറ്റുന്നത് വരെ പോര്‍ച്ചുഗീസുകാരുടെ ഏഷ്യയിലെ തലസ്ഥാനവും അധികാര സിരാകേന്ദ്രവുമായിരുന്നു കൊച്ചി. ഇന്നത്തെ ഫോര്‍ട്ടുകൊച്ചി പ്രദേശമായിരുന്നു പോര്‍ച്ചുഗീസ് കൊച്ചി അഥവ സാന്താക്രൂസ്. ആദ്യകാലത്ത് കൊച്ചി രാജാവിന്റെ ആസ്ഥാനം കൊച്ചി തുറമുഖത്തിന് സമീപമായിരുന്നു. രാജാവിന്റെ വാസസ്ഥലത്തോടനുബന്ധിച്ച് ഒരു നഗരം രൂപം കൊണ്ടു.
എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ 1555ല്‍ രാജാവിന് മട്ടാഞ്ചേരിയില്‍ കൊട്ടാരം നിര്‍മ്മിച്ചുനല്‍കിയതോടെ മട്ടാഞ്ചേരി ഒരു വ്യാപാരകേന്ദ്രമായി വികസിച്ചുവന്നു. തദ്ദേശീയ കൊച്ചി (Native Cochin) എന്ന പേരില്‍ അറിയപ്പെട്ട പ്രദേശം ഇന്നത്തെ മട്ടാഞ്ചേരിയാണ്. പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും വ്യാപാര ആസ്ഥാനമായിരുന്ന കൊച്ചി 1814-ല്‍ ഇംഗ്ലീഷുകാര്‍ കയ്യടക്കി. കൊച്ചിയുടെ നയതന്ത്രസ്ഥാനവും വാണിജ്യപ്രാധാന്യവും മനസ്സിലാക്കിയ വെല്ലിംഗ്ടണ്‍ പ്രഭു കൊച്ചിയെ ആധുനിക സൗകര്യങ്ങളുള്ള തുറമുഖമാക്കിത്തീര്ക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. കൊച്ചി തുറമുഖത്തെ ഇന്നത്തെ പ്രശസ്തിയിലേക്കുയര്ത്തിയതിന്റെ പിന്നില്‍ റോബര്‍ട്ട് ബ്രിസ്റ്റോ എന്ന തുറമുഖ എഞ്ചിനീയറുടെ സേവനം നിസ്തുലവും അവിസ്മരണീയവുമാണ്. 1936-ല്‍ കൊച്ചി ഒന്നാംകിട തുറമുഖമായി അദ്ദേഹം പണിതുയര്‍ത്തി. 1939 ജൂണ്‍ 2-ാം തീയതി ആദ്യത്തെ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു.
ലോകമെങ്ങും പ്രസിദ്ധിയാര്‍ജ്ജിച്ച അന്താരാഷ്ട്ര തുറമുഖമായ കൊച്ചിയിലൂടെ ഇന്ത്യന്‍ വിദേശവ്യാപാരത്തിന്റെ ഏകദേശം 10% നടക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബോംബെ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ തുറമുഖവും, യൂറോപ്പിലെ ആധുനികസൗകര്യങ്ങളുള്ള ഏതു തുറമുഖത്തോടും കിടപിടിക്കത്തക്ക സൗകര്യങ്ങളും ഇന്ന് കൊച്ചിക്ക് സ്വന്തം. 100% സാക്ഷരത കൈവരിച്ച കൊച്ചി നഗരം കേരളത്തിന്റെ അഭിമാനവും ഫാഷനുകളുടെ ഉത്ഭവസ്ഥാനവുമാണ്.
അറബിക്കടലിന്റെ റാണിയും കേരളത്തിന്റെ ആത്മാവുമായ കൊച്ചിയെ രൂപപ്പെടുത്തുന്നതില്‍ യഹൂദരുടെ പങ്ക് വലുതായിരുന്നു. യഹൂദര്‍ എത്തിയില്ലായിരുന്നുവെങ്കില്‍ കൊച്ചി എന്ന നാമം തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ.
പള്ളീല് പറഞ്ഞാല്‍ മതി
സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടാകുമ്പോള്‍ തമാശരൂപേണ പറയാറുണ്ട്, ”നീ അതങ്ങ് പള്ളീല് പറഞ്ഞാല്‍ മതി.” ഇതു വെറുതെ ആരോ പറഞ്ഞുപരത്തിയ ഒരു ശൈലിയല്ല.
ഈ ശൈലിയുടെ ഉറവിടം കൊച്ചിയിലെ യഹൂദ സമൂഹം തന്നെയാണ്. യഹൂദന്മാരുടെയിടയില്‍ അഭിപ്രായവ്യത്യാസങ്ങളോ വഴക്കോ ഉണ്ടാകുമ്പോള്‍ അവയ്ക്ക് പരിഹാരം കണ്ടെത്തുന്നത് കൊച്ച പള്ളിയിലാണ്.
സിനഗോഗിന് വെളിയില്‍ വെച്ച് പ്രശ്നം തീര്‍ക്കാന്‍ കഴിയാത്തവിധം രൂക്ഷമാകുമ്പോള്‍ മദ്ധ്യസ്ഥന്മാര് രംഗത്തെത്തും. എന്നാല്‍ പിന്നെ ഇനി പള്ളിയില്‍ പറയാം എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ ചെല്ലും. ഉടനെ പരാതിക്കാര്‍ പള്ളിയില്‍ എത്തുന്നു. പുരോഹിതന്റെ മദ്ധ്യസ്ഥതയില്‍ പ്രശ്നം പറഞ്ഞുതീര്‍ക്കുന്നു.
എന്നാല്‍ ഇന്ന് ”പള്ളീല് പറഞ്ഞാല്‍ മതി” എന്ന ശൈലിക്ക് ‘പ്രശ്നം തീര്‍ക്കാന്‍ മനസ്സില്ല’ എന്നാണ് അര്‍ത്ഥം.

– ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)































































































കൊച്ചി-പേരിൻ്റെ ഉത്ഭവം ബൈബിളിൽ നിന്ന് എന്ന ആർട്ടിക്കിൾ വളരെ വിജ്ഞാനപ്രദമായിരുന്നു. ഡോ. ഓമന റസ്സലിന് അഭിനന്ദനങ്ങൾ.