കെ.സി. ജോണ്‍, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍,
സുധി എബ്രഹാം കല്ലുങ്കൽ, ജോജി ഐപ്പ് മാത്യൂസ് തുടങ്ങിയവര്‍ പ്രതികള്‍
ലോകത്ത് ഒരു പ്രാദേശിക പെന്തെക്കോസ്തു സഭയും ഇത്രമാത്രം കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടോ എന്നു സംശയമാണ്. അത്രമാത്രം കേസുകളുടെ കൂമ്പാരം തന്നെ ആമല്ലൂർ ഐപിസി എബനേസര്‍ സഭയ്ക്കുണ്ട്. കെ.പി. കുര്യനും കുടുംബാംഗങ്ങളും തന്റെ സ്നേഹിതരും കൊടുത്തിട്ടുള്ള കേസുകളാണ് എല്ലാം. ഇങ്ങനെ കൊടുത്തിട്ടുള്ള 17 കേസുകളില്‍ മിക്കതും ക്രിമിനല്‍ കേസുകളാണ്. സിവില്‍ കേസുകളുമുണ്ട്.
ഒമ്പത് കേസുകള്‍ കെ.പി. കുര്യനെതിരെയും ഉണ്ട്. ഇതില്‍ ഐപിസിയുടെ സമുന്നത നേതാവ് കെ.സി. ജോണ്‍ സ്ത്രീപീഡന കേസില്‍ പ്രതിയാണ്. അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സുധി എബ്രഹാം കല്ലുങ്കൽ, ജോജി ഐപ്പ് മാത്യൂസ് എന്നിവരെല്ലാം പ്രതികളാണ്. സഭാംഗങ്ങളില്‍ മറ്റു പലരും പ്രതിപ്പട്ടികയിലുണ്ട്. ഭവനഭേദനം, സ്ത്രീപീഡനം, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവരില്‍ പലര്‍ക്കും ചാര്‍ത്തിയിട്ടുള്ളത്. ഇതെല്ലാം തിരുവല്ല ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഉള്ളതെന്ന് കേള്‍ക്കുന്നു.
ഐപിസിയ്ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും ഹൈക്കോടതിയിലും തിരുവല്ല കോടതിയിലുമായി നിലവിലുള്ളതും തീര്‍ന്നതുമായി 51 കേസുകള്‍ ഉണ്ടായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ ‘പെന്തക്കോസ്ത്’ എവിടെ ചെന്ന് നില്‍ക്കുന്നുയെന്ന് ഓരോ വിശ്വാസിയും ചിന്തിക്കണം. ഇതില്‍ വിധിയായ 26 കേസുകള്‍ കഴിഞ്ഞുള്ള 25 എണ്ണത്തില്‍ ആമല്ലൂര്‍ സഭാ കേസുകളും വരും.
എത്ര ലക്ഷങ്ങള്‍ ഇതിന് ചെലവാക്കി. കേസ് കൊടുത്തവര്‍ ഇതൊന്ന് ചിന്തിക്കുമോ? നമ്മുടെ മക്കള്‍ അനുഭവിക്കേണ്ട പണം വക്കീലന്മാരുടെ മക്കള്‍ക്കാണ് അനുഭവിക്കാന്‍ വിധി.
സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ചെലവഴിക്കേണ്ട പണം എവിടെയോ ഇരുന്ന് ആരൊക്കെയോ അനുഭവിക്കുന്നു. കേസ് നടത്താന്‍ പണം മുടക്കുന്നവര്‍ വിചാരിച്ചാലേ ഈ കേസുകള്‍ ഇല്ലാതാകൂ. സഭാന്തരീക്ഷം സങ്കീര്‍ണ്ണമാക്കി എന്തോ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും ദൈവകോപത്തിനിരയാകും എന്നതില്‍ സംശയം വേണ്ടാ.
രണ്ടു പതിറ്റാണ്ടിനു മുമ്പുള്ള ഐപിസിയെയാണ് സാധാരണ ദൈവമക്കള് സ്വപ്നം കാണുന്നത്. അതിന് കഴിയണമെങ്കില്‍ എല്ലാ കേസുകളും ഇല്ലാതാകണം.
മനസ്സാ വാചാ കര്‍മ്മണാ കുറ്റം ചെയ്യാത്തവര്‍ ആരെങ്കിലും പ്രതിപട്ടികയില്‍ ഉണ്ടെങ്കില്‍ കേസ്സുകൊടുത്തവര്ക്ക് ദൈവത്തിന്റെ ശിക്ഷ ലഭിച്ചിരിക്കും നിശ്ചയം. ഈ കേസുകള്‍ കൊണ്ട് ചില വ്യക്തികള്‍ക്ക് നേട്ടമുണ്ടാകുമായിരിക്കും.
നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി കോടതിയെ വലിച്ചിഴയ്ക്കുന്നതിലൂടെ സര്‍ക്കാരിനും കോടതിക്കും ഉണ്ടാകുന്ന സമയനഷ്ടവും പണനഷ്ടവും ചില്ലറയല്ല.
അതുകൊണ്ട് കേസുകള്‍ പിന്‍വലിച്ച് ഐപിസി ജനറല്‍-സ്റ്റേറ്റ് ഭരണതലങ്ങള്‍ അനുരഞ്ജനത്തിലേക്കു വരണം. അതിന് നേതൃത്വം നല്കാന് കരുത്തുറ്റ സഹോദരന്മാരെ ദൈവം എഴുന്നേല്‍പ്പിക്കുമെന്ന് പ്രത്യാശിക്കാം. ഒത്തുതീര്‍പ്പല്ലാതെ ഒരു മാര്‍ഗ്ഗവുമില്ല.
കേസ് കൊടുത്ത ‘എക്സ്’ ഗ്രൂപ്പ് വിജയിക്കുമെന്ന് അവരുടെ വക്കീല്‍ പറഞ്ഞു വിശ്വസിപ്പിച്ച് പണം പിടുങ്ങും. അതേ കേസില്‍ ‘വൈ’ ഗ്രൂപ്പിന്റെ വക്കീലന്മാരും ഇതു തന്നെ ചെയ്യും. ആര്‍ക്കാണ് സഹോദരന്മാരെ, ഇതുകൊണ്ട് ഗുണം? ‘ആര്‍ക്കും ആരെയും’ ഒതുക്കാനാവില്ല എന്ന് തിരിച്ചറിയുക.

കെ.എന്‍. റസ്സല്‍































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.